Sunday, September 30, 2012

കിറ്റെക്സ് ഉം വലത് പക്ഷ രാഷ്ട്രീയവും ..


കിറ്റ്‌ക്സ്, കേരളത്തിന്റെ ചരിത്രത്തില്‍ ഒരു നാഴികല്ലാണ്.
 വലതു പക്ഷം ഇത് ആദ്യമായി പരിസ്ഥിതി ആഘാതം ഒരു വിഷയം ആയി കാണുന്നു.
 വി. എം. സുധീരന് സന്തോഷിക്കാം. നിങ്ങള്‍ ഒറ്റപെട്ടത്, നിങ്ങള്‍ പരിസ്ഥിതിയെ പറ്റി പറയാന്‍ തുടങ്ങിയ നാള്‍ മുതല്‍ ആണ്. ഇന്നിതാ നിങ്ങളുടെ നയങ്ങള്‍ക്ക് ഒരു രീതിയില്‍ അംഗീകാരം കിട്ടുന്നു.
വലത് പക്ഷം വ്യവസായവും പരിസ്ഥിതിയും തമ്മില്‍ ഉള്ള ബന്ധം തിരിച്ചറിയുന്നു. ..

ഈ നാട്ടില്‍ ഒരു വ്യവസായം തുടങ്ങുമ്പോള്‍ അനുവര്‍ത്തിക്കേണ്ട നിയമങ്ങള്‍ ഉണ്ട്.
അത് പാലിക്കുന്നുണ്ടോ എന്ന് നോക്കാന്‍ സംവിധാനം ഉണ്ട്. അതില്‍ വെള്ളം ചേര്‍ക്കുന്നത് ആരാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ ആണ്. ഇതില്‍ ഇടതും വലതും ഒന്നും ഇല്ല. പണം, പണം മാത്രമേയുള്ളൂ. അതൊരു സത്യം ആണ്. അത് ആദ്യം അംഗീകരിക്കാം. ഇതില്‍ രാഷ്ട്രീയം ചേര്‍ത്ത് ഒരു ഭാഗത്തിനെ മാത്രം കുറ്റം പറയുന്നത്, പ്രശ്നം ലഘുകരിച്ച്, അത് പരിഹരിക്കാതെ രക്ഷപെടുക എന്നുള്ള സ്ഥിരം അടവ് ആണ്. കുറ്റം ചെയ്യ്തത്
ഇടതോ വലതോ ആവട്ടെ, ആ പരിസരത്തെ ജനങ്ങള്‍ക്ക് ദുരിതം ഒന്ന് തന്നെ ആണ്.

കേരളത്തിന്റെ തനത് അന്തരീക്ഷത്തിനെയും, ആവാസ വ്യവസ്ഥിതിയെയും, വനത്തെയും, ജല സ്രോതസുകളെയും സംരക്ഷിക്കണം. അത് സ്വന്തം ചെയ്യാന്‍ ആരും ഒരുക്കം അല്ലാതത്ത് കൊണ്ട് നിയമം വേണം എന്നും. കൃഷി ലാഭം അല്ല അത് കൊണ്ട് കൃഷി സ്ഥലം വേണ്ട എന്ന വാദം ഉയര്‍ത്തുന്നവര്‍ ആണല്ലോ നമ്മള്‍. റിയല്‍ എസ്റ്റേറ്റ്‌ വില മാത്രം ആണ് വികസനം എന്നൊരു പൊതു ധാരണയും നാട്ടില്‍ നിലവില്‍ ഉണ്ട്.

ഈ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തി, ഞങ്ങള്‍ പറയുന്നത് പരിസ്ഥിതി സൌഹൃദവും അവര്‍ പറയുന്നത് വികസന വിരുദ്ധവും എന്ന രീതിലെക്ക് പോവുന്നത് നിയമം കൈയില്‍ എടുക്കുന്നവര്‍ക്ക് തുണയാവും. ഇതില്‍ വേണ്ടത് ഇത്ര മാത്രം..

ഗവ. ഒരു വ്യവസായ നയം പ്രസിദ്ധപെടുത്തുക.
അത് ഉറപ്പ് വരുത്താന്‍ സംവിധാനം ഉണ്ടാക്കുക. ആ സംവിധാനം കൈകൂലി വാങ്ങി നിയമം അട്ടിമറിക്കുന്നത് തടയുക.
പരാതികള്‍ കൈകാര്യം ചെയ്യാന്‍ ഒരു ഒംബുട്സ്മാനെ വെക്കുക്ക.
വ്യവസായം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജനങ്ങളെ ഉള്‍പെടുത്തി, ഒരു സോഷ്യല്‍ ഓഡിറ്റ്‌ സംവിധാനം ഉണ്ടാക്കുക.
പരിശോധനകള്‍ ഒരു ചടങ്ങ് ആക്കാതെ ഒരു പ്രാര്‍ത്ഥന ആക്കുക
സ്പെഷ്യല്‍ ഓര്‍ഡര്‍ വഴി ഇളവ് അനുവദിക്കുന്നത് നിര്‍ത്തുക
പറ്റുമെങ്കില്‍ ഈ സ്പെഷ്യല്‍ ഓര്‍ഡര്‍ എന്ന പരിപാടി തന്നെ ഇല്ലാതാക്കുക്ക
ഇതൊരു വ്യവസായത്തിനും മലിനീകരണ നിയന്ത്രണവും മാലിന്യ സംസ്കരണവും പാരിസ്ഥിതിക ആഘാത പഠനവും നിര്‍ബന്ധം ആകുക്ക
വികസനത്തിന് വേണ്ടിയുള്ള ദാഹം ആനാരോഗ്യകാരം ആവാതെ നോക്കുക്ക

രാഷ്ട്രീയം പൊതുനന്മക്ക് വേണ്ടി മാത്രം ഉപയോഗിക്കുക. അല്ലാതെ, എതിരാളിയുടെ കണ്ണിലെ കരടിനെ പറ്റി മാത്രം സംസാരിക്കുന്നത് ആര്‍ക്കും ഒരു ഗുണവും ചെയ്യില്ല. പറ്റും എങ്കില്‍ ഈ നെഗറ്റീവ് രാഷ്ട്രീയം ഒന്ന് നിര്‍ത്തി, ജന നന്മയുടെ രാഷ്ട്രീയത്തിനെ പറ്റി ആലോചിക്കുക.




Friday, September 28, 2012

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം..

ടി പി ചന്ദ്രശേഖരനെ ഒന്ന് മറന്നു കൂടെ എന്നൊരു ചോദ്യത്തില്‍ തന്നെ ഫാസിസ്റ്റ് ധ്വനികള്‍ ഉണ്ട്. ...
ഒരിക്കലും മറക്കാന്‍ പാടില്ല എന്നാണ് എന്റെ പക്ഷം.. രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ അല്ല....
മനസ്സ് മരവിച്ച, പ്രതികരിക്കാന്‍ ഭയമുള്ള, പൊതു താല്പര്യ വിഷയങ്ങളില്‍ നിസ്സംഗതയും ഒരിക്കലും നടക്കില്ല എന്നൊരു വിരുദ്ധ മനോഭാവവും ഉള്ള നമ്മുടെ പൊതു സമൂഹത്തിന്റെ ഓര്‍മകളെ എന്നും ടി. പി ചന്ദ്രശേഖരന്‍ ആലോരസപെടുത്തട്ടെ. .. 
എന്തിനു അദ്ദേഹം സ്വന്തം ജീവന്‍ കൊടുക്കേണ്ടി വന്നു എന്നത് നമ്മള്‍ മറക്കേണ്ട ഒരു സംഗതി അല്ല. 
ഇനി ഒരു ചന്ദ്രശേഖരന്‍, ഒരു വിളക്ക് മരച്ചോട്ടില്‍, നൂറു വെട്ടു കൊണ്ട് വീഴാതെ ഇരിക്കാന്‍, ഇനിയൊരു രമക്കും സ്വന്തം നല്ലപാതിയെ നഷ്ടപെടാതിരിക്കാന്‍, ചന്ദ്രശേഖരന്മാരെ പൊന്‍പണം കൊടുത്ത് കൊല്ലിക്കാന്‍ ഇനിയൊരു മാടമ്പിയും തീട്ടുരം എഴുതാതിരിക്കാന്‍, ചന്ദ്രശേഖരന്‍ ഓര്‍മകളില്‍ തന്നെ വേണം....
അത് കൊണ്ടാവും വീരാന്‍കുട്ടി എഴുതിയത്.. "നൂറുവെട്ടിനാൽ തീർക്കുവാനാകില്ല, നേരു കാക്കാൻ പിറന്ന പോരാളിയെ..വീണതല്ലവൻ വീണ്ടുമുയിർക്കുവാൻ വിത്തുപോലെ മറഞ്ഞിരിപ്പുണ്ടവൻ"..

ഓരോരോ ദിവസവും നമ്മുടെയൊക്കെ ഓര്‍മ്മയില്‍ ഈ വിത്ത് പൊട്ടി മുളക്കട്ടെ....






Saturday, September 22, 2012

ചില സബ്സിഡി ചിന്തകള്‍..


പാചകവാതകം സബ്സിഡി തരേണ്ട ഒന്നല്ല എന്നാണ് കേന്ദ്ര ഗവ. തീരുമാനം. പണ്ട് വിറകും മണ്ണെണ്ണയും ഒക്കെ ആയി കഴിഞ്ഞ നമുക്ക് പുക രഹിത അടുക്കളകള്‍ സമ്മാനിച്ചത് പാചക വാതക കുറ്റികള്‍ ആണ്. ഇന്നിപ്പോള്‍ ഗ്യാസ് ഇല്ലാത്ത ഒരു ദിവസം മലയാളിക്ക് അചിന്ത്യം. 
അങ്ങനെ ഇരിക്കുമ്പോള്‍ സര്‍ക്കാര്‍ പറയുന്നു, പാചക വാതക സബ്സിഡി കാരണം സര്‍ക്കാരിന്റെ നടു ഒടിഞ്ഞു എന്ന്. ചില മറു ചോദ്യങ്ങള്‍ ഉണ്ടാവുന്നത് സ്വാഭാവികം. ജനാധിപത്യം ആയത് കൊണ്ട്, അത് ഉറക്കെ ചോദിക്കുകയും ആവാം. എന്റെ ചോദ്യങ്ങള്‍ ഇതൊക്കെ ആണ്. 

പാചക വാതകം (ഗാര്‍ഹിക ഉപയോഗത്തിന് ഉള്ള ചുമപ്പ് കുറ്റി) നല്ലൊരു പങ്ക്, കരിഞ്ചന്തയില്‍ പോവുന്നുണ്ട് എന്നുള്ളത് നഗ്ന സത്യം അല്ലെ. അത് തടയാന്‍ ഒരു ശക്തമായ നടപടി ഉണ്ടായാല്‍ തന്നെ ഒരു മുപ്പത് ശതമാനം സബ്സിഡിയുള്ള വാതക ഉപയോഗം കുറയും. അതിനു പക്ഷെ ഒരു താല്‍പര്യവും ഗവ. കാടുന്നില്ല. 

ആദായ നികുതി ആണ് പൊതുവില്‍ ഒരു രാജ്യത്തിന്റെ പ്രധാന വരുമാനം. നമ്മുടെ രാജ്യത്ത്, പിരിച്ചെടുക്കാവുന്ന നികുതിയുടെ പകുതി എങ്കിലും പിരിക്കുന്നുണ്ടോ? നികുതി വെട്ടിപ്പുകാരന്റെ പറുദീസാ അല്ലെ നമ്മുടെ രാജ്യം? എന്ത് കൊണ്ട് ഗവ. നികുതി പിരിക്കല്‍ ഒരു പ്രധാന ചുമതല ആയി കാണുന്നില്ല??

കള്ളപ്പണം ആണ് ഈ രാജ്യത്തിന്റെ പ്രധാന പ്രശ്നം. കേരളത്തില്‍ തന്നെ, കള്ളപ്പണത്തിന്റെ സ്വാധീനം വളരെ പ്രകടം അല്ലെ. കള്ളപ്പണം നിയന്ത്രിക്കാന്‍ എന്ത് കൊണ്ടാണ് ഗവ. ഒരു താല്‍പര്യവും കാണിക്കാത്തത്? 

ഈ നാട്ടില്‍ സബ്സിഡി യുടെ ഗുണഭോക്താക്കള്‍ ആരാണ്? അര്‍ഹതയുള്ളവര്‍ ഒരു ഇരുപത്തിയഞ്ച് ശതമാനം വരും. ബാക്കി മുഴുവന്‍ അര്‍ഹത ഇല്ലാത്തവര്‍ അല്ലെ? ഈ നാട്ടിലെ റേഷന്‍ സംവിധാനം തന്നെ കരിഞ്ചന്ത പ്രോത്സാഹിപ്പിക്കാന്‍ ഉള്ളത് പോലെ അല്ലെ? റേഷന്‍ കാര്‍ഡ്‌ കൊടുക്കുന്നതില്‍ എന്തെങ്കിലും ഒരു ശ്രദ്ധ ഗവ. കാട്ടുന്നുണ്ടോ? വാരിക്കോരി കൊടുത്ത് വോട്ടുകള്‍ ഉറപ്പിക്കുന്നു. 

കരി, പ്രകൃതി വാതകം, ധാതുമണല്‍, ടെലികോം -- തുടങ്ങിയ ഗവ. വലിയ ലാഭം നല്‍കുന്ന മേഖലകള്‍ സ്വകാര്യ വല്ക്കരിക്കാന്‍  എന്തിന്നു ഗവ. അത്യുത്സാഹം കാട്ടി? ഗവ. നഷ്ട കച്ചവടം മാത്രം ചെയ്യേണ്ട ഒരു സ്ഥാപനം ആണ് എന്ന മുന്‍ വിധി എന്തിനാണ്? ? എന്ത് കൊണ്ട്, ഗവ. ഈ മേഖലകളില്‍ നിന്നും കിട്ടാവുന്ന പരമാവധി വരുമാനത്തിന് ശ്രമിക്കുന്നില്ല?? 

സബ്സിഡി നടു ഒടിക്കുന്നു എന്ന് വിലപിക്കുന്ന ഗവ. ഇലക്ഷന്‍ മുന്നില്‍ കണ്ടു വന്‍ പാക്കേജുകള്‍ പ്രഖാപിക്കുമ്പോള്‍, അത് അധിക ബാധ്യത അതും അനാവശ്യമായ ബാധ്യത ആണ് എന്ന് തോന്നാത്തത് എന്ത് കൊണ്ട്? 

വരുമാന സര്‍ട്ടിഫിക്കറ്റ് ആണല്ലോ എല്ലാ സബ്സിഡി യുടെയും അടിസ്ഥാന രേഖ?? എന്ത് കൊണ്ടാണ് അര്‍ഹതയില്ലാത്ത അനവധി പേര്‍ ബി.പി.എല്‍ പട്ടികയില്‍ കയറി കൂടുന്നത്? അതില്‍ ഗവ. രാഷ്ട്രീയം കണ്ട് ആ ലിസ്റ്റ് സുതാര്യമാക്കാന്‍ നടപടി എടുക്കാത്തത് എന്ത് കൊണ്ട്??

അടിസ്ഥാന ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍, അതും നിലവില്‍ ഉള്ള നിയമങ്ങള്‍ നടപ്പില്‍ വരുത്തുന്നതില്‍, വളരെ ഗുരുതരം ആയ വീഴ്ചകള്‍ വരുത്തുന്ന ഗവ., സാമ്പത്തിക ഉന്നമനത്തിനു വേണ്ടി ജനങ്ങള്‍ക്ക് മേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കും മുന്‍പേ, നിലവില്‍ നിയമം ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്താനും ശിക്ഷിക്കാനും ശ്രമിക്കാത്തത് എന്ത് കൊണ്ട്?? 

സ്വന്തം കാര്യപ്രാപ്തി കുറവ് മറിച്ച് വെച്ച് പൌരന്റെ മേലുള്ള നികുതി ഭാരം കുട്ടുന്നത് ഒരു നല്ല സര്‍ക്കാരിനും ഭൂഷണം അല്ല. 

വെറുതെ ഒരു ചോദ്യം -- എന്നാണ് നിങ്ങളോട് അവസാനമായി ഒരു ട്രയിനിലെ സാധാരണ കമ്പാര്‍ട്ട്മെന്റില്‍ ഒരു ചെക്കര്‍ ടിക്കറ്റ്‌ ചോദിച്ചത് ?? ടിക്കറ്റ്‌ രഹിത യാത്രക്കാര്‍ റെയില്‍വേ ക്ക് ഒരു നഷ്ടവും വരുത്തുന്നില്ലേ?? ഇത് ഒരു ചെറിയ ഉദഹരണം മാത്രം. അങ്ങനെ, എത്ര എത്ര കാര്യങ്ങള്‍? 
സബ്സിഡി യെ ചൊല്ലിയുള്ള മുതല കണ്ണീര്‍ ഒഴുകുമ്പോള്‍, നിങ്ങള്‍ ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും -- നമ്മുടെ ഗവ. അന്‍പത് ശതമാനം എങ്കിലും കാര്യപ്രാപ്തിയോടെ ആണോ പ്രവര്‍ത്തിക്കുന്നത് എന്ന്. .. ഒരു പാട് ഉത്തരങ്ങള്‍ തരുന്ന ഒരു ചോദ്യം ആണ് അത്. 


Monday, August 27, 2012

ഒരു വിവരദോഷിയുടെ ജല്പനങ്ങള്‍..അഥവാ കല്‍ക്കരി പുരണ്ട ചില ചിന്തകള്‍..

ഇലക്ഷന്‍ കമ്മീഷന്‍ എന്നൊരു സംഭവം ഈ രാജ്യത്തുണ്ട് എന്ന് നമ്മള്‍ അറിയാന്‍ 1990 ല്‍  ടി.എന്‍. ശേഷന്‍ എന്നൊരു വിദ്വാന്‍ അതിന്റെ തലപ്പത്ത് വരേണ്ടി വന്നു. കൃത്യമായി പറഞ്ഞാല്‍ 
സ്വാതന്ത്ര്യം കിട്ടി 43 വര്‍ഷത്തിനു ശേഷം..

2010 ല്‍  വിനോദ് റായി എന്നൊരു വിദ്വാന്‍ എത്തിയപ്പോള്‍ ആണ്  സി. എ. ജി. എന്നൊരു സ്ഥാപനം ഈ നാട്ടില്‍ ഉണ്ട് എന്നും അതും പാര്‍ലമെന്റ്  ന്റെ അധികാരത്തിനു പുറത്താണ് എന്നും നമ്മള്‍ മനസ്സിലാക്കിയത്.

എന്ത് കൊണ്ട് ലോക്പാല്‍ വേണ്ട എന്ന കാര്യത്തില്‍ എല്ലാ പാര്‍ട്ടികളും ഒറ്റകെട്ടായി എന്ന് ഇപ്പോള്‍ മനസ്സിലായോ?? 

അതൊക്കെ അവിടെ നില്‍ക്കട്ടെ...വിഷയം കരിയാണ് .. കല്‍ക്കരി..

ലാഭം ഉള്ള ഏതു ബിസിനസ്‌ ഉം നടത്താന്‍ കടം കിട്ടും. ആരും തരും. വ്യവസ്ഥകള്‍ മാറും എന്ന് മാത്രം. ഗവ. ആണ് ലോണ്‍ എടുക്കുന്നത് എങ്കില്‍ വ്യവസ്ഥകള്‍ വളരെ ഉദാരവും ആവും. ഇതൊക്കെ ആണ് യാഥാര്‍ത്യ വസ്തുതകള്‍..എല്ലാവര്ക്കും അറിയാം താനും.

കോള്‍ ഇന്ത്യ ഒരു മഹാരത്ന കമ്പനി ആണ്. കഴിഞ്ഞ വര്‍ഷത്തെ ലാഭം, അവരുടെ തന്നെ കണക്ക് പ്രകാരം 14,700 കോടി രൂപ ആണ്. (വരവ് അല്ല നികുതി കഴിഞ്ഞുള്ള ലാഭം). അവരുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ വായിച്ച് നോക്കാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു. 

അപ്പോള്‍ കരി ഖനനം ലാഭമുള്ള ഒരു വ്യവസായം ആണ് എന്ന് മനസ്സിലായല്ലോ. വളരെ ലാഭം ഉള്ള ഒരു വ്യവസായം. അല്ലെങ്കില്‍ 100 ശതമാനവും ലാഭകരം ആവും എന്ന് ഉറപ്പുള്ള ഒരു വ്യവസായം..(നമ്മുടെ നാട്ടിലെ ബാര്‍ ഹോട്ടല്‍ പോലെ, എസ്റ്റേറ്റ്‌ വഴിയുള്ള കൃഷി പോലെ, കരിമണല്‍ പോലെ)

അങ്ങിനെയുള്ള ഒരു വ്യവസായം എന്ത് കൊണ്ട് ഗവ. ഏറ്റെടുത്ത് നടത്തുന്നില്ല?? എന്ത് കൊണ്ട് കോള്‍  ഇന്ത്യ, ഇന്ത്യയിലെ മൊത്തം കല്‍ക്കരി ഖനനവും അവരുടെ കീഴില്‍ നടത്തുന്നില്ല?
ഗള്‍ഫ്‌ രാജ്യങ്ങള്‍, എണ്ണ, ദേശീയ സ്വത്തായി കണക്കാക്കി, ഖനനം മാത്രം വേറെ കമ്പനികളെ ഏല്‍പ്പിച്ചത് പോലെ, നമുക്ക് എന്ത് കൊണ്ട് പറ്റില്ല ????

അതോ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ മാത്രം ഗവ. നടത്തിയാല്‍ മതി എന്നാണോ ഭരണ വര്‍ഗ്ഗ നിലപാട്??

സി.എ.ജി റിപ്പോര്‍ട്ടിലെ പൂജ്യം എണ്ണി കളിക്കാന്‍ അല്ല നമ്മള്‍ ശ്രമിക്കേണ്ടത്.. രാഷ്ട്രീയമായി റിപ്പോര്‍ട്ട്‌ ചര്‍ച്ച ചെയ്യുകയും അല്ല വേണ്ടത്. 

സി. എ. ജി റിപ്പോര്‍ട്ട്‌ ആധാരമാക്കി, ഇന്ത്യയുടെ ധാതു സമ്പത്ത്, ഈ രാജ്യത്തെ ജനതയുടെ (അത്താഴ പട്ടിണിക്കാരായ ജനതയുടെ) സ്വത്താണ് എന്നും, ആ സമ്പത്ത് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം, ഗവ. ന്റെ ആണ് എന്നും അംഗീകരിക്കണം നമ്മുടെ ഭരണ നേതൃത്വം.

ഒരു ധാതു നയം എത്രയും പെട്ടന്ന്‍, ഈ രാജ്യത്ത് കൊണ്ട് വരണം... ആ നയത്തില്‍, ഇന്ത്യ ഗവ. ഇവിടുത്തെ എല്ലാ ധാതു നിക്ഷേപങ്ങള്‍ക്കും ഉടമ ആവണം. ഖനനം നടത്താന്‍ മാത്രം നമുക്ക് ആഗോള കമ്പനികളെ വിളിക്കാം. വില്പന ഗവ. നേരിട്ട് ആവട്ടെ. കരിഞ്ചന്ത, ധാതുക്കളുടെ കാര്യത്തില്‍ രാജ്യദ്രോഹ കുറ്റം ആക്കണം.

അതിന്റെ ലാഭ വിഹിതം കൊണ്ട്, പാചകവാതകം, പെട്രോള്‍ തുടങ്ങിയ അവശ്യ വസ്തുകള്‍ക്ക് സബ്സിഡി കൊടുക്കുകയും ആവാം. 

എന്ത് തോന്നുന്നു നിങ്ങള്‍ക്ക്?? 

ഇനി ചില്ലറ ചില കണക്കുകള്‍ .... വെറുതെ ഒരു രസത്തിന് വായിക്കാന്‍ മാത്രം..

റിലയന്‍സ് പവര്‍ - കഴിഞ്ഞ വര്‍ഷത്തെ ലാഭം - 866 കോടി രൂപ 
കെ.എസ്.ഇ.ബി - കഴിഞ്ഞ വര്‍ഷത്തെ നഷ്ടം - 1800 കോടി രൂപ 
ഓ.എന്‍.ജി.സി. - കഴിഞ്ഞ വര്‍ഷത്തെ ലാഭം - 18,924 കോടി രൂപ (പാചക വാതകം ഇവരുടെ ആണ്) 
ബി.എം.ടി.സി. -(ബാംഗ്ലൂര്‍ ബസ്‌ സര്‍വീസ്) - 2011 ലെ ലാഭം - 55 കോടി രൂപ 
കെ.എസ് .ആര്‍. ടി. സി. - ഇപ്പോഴത്തെ നഷ്ടം - 720 കോടി രൂപ 

കേരളം വളരെ പ്രത്യേകതകള്‍ ഉള്ള ഒരു സംസ്ഥാനം ആണ് എന്ന് ഇവിടത്തെ നേതൃത്വം പറയുന്നതിന്റെ പൊരുളും മനസ്സിലായല്ലോ...

ഇവിടെ ഇച്ചാശക്തി എന്നൊന്ന് ഉള്ള ഒരു ഭരണകൂടം വരണം..എന്നാലെ കാര്യങ്ങള്‍ നന്നാവൂ. അതിനു നമ്മള്‍ ശ്രമിക്കണം. വോട്ടിംഗ് ദിവസം അല്ല, ആഴ്ചയില്‍ ഒരു 2 മണിക്കൂര്‍, അടുത്ത ഒരു പത്തു വര്ഷം. നമ്മുടെ കുട്ടികള്‍ എങ്കിലും അതിന്റെ ഗുണഫലം അനുഭവിക്കും...

പുലരി തേടിയുള്ള യാത്രകള്‍ ഒരിക്കലും പാഴ്വേല അല്ല..വരിക വരിക സഹജരെ...കരള്‍ ഉറച്ച്, കൈകള്‍ കോര്‍ത്ത്.. നമുക്ക് തീര്‍ഥാടനം തുടങ്ങാം..

ജയ് ഹിന്ദ്‌!!!!


Wednesday, August 1, 2012

യു. പി യിലേക്കുള്ള ദൂരം വല്ലാതെ കുറയുന്നുവോ? - ചില കോണ്‍ഗ്രസ്‌ പക്ഷ ചിന്തകള്‍

കഴിഞ്ഞ ദിവസങ്ങളില്‍ കേരളം ചില വിചിത്ര കാഴ്ചകള്‍ക്ക് സാക്ഷിയായി..
വലതു പക്ഷ നിലപാടുകള്‍ക്ക് പേരും പഴിയും കേട്ട ഒരു പ്രമുഖ ദിനപത്രവും, ഇടത് പക്ഷ ചായ്‌വ് വിന് പേര് കേട്ട ഒരു സാമുദായിക സംഘടനയുടെ നേതാവും മലയാള ഭാഷക്ക് വളരെ സംഭാവനകള്‍ നല്‍കണം എന്ന് ആഗ്രഹമുള്ള ഒരു ഭാഷ സ്നേഹിയും ആയ കേരളത്തിലെ ഒരു പ്രമുഖ വ്യവസായിയും  ഒരുമിച്ച് ജനപിന്തുണയുടെ കാര്യത്തില്‍ ആദ്യ മുന്ന് സ്ഥാനത്തില്‍ ഒന്നില്‍ വരുന്ന ഒരു കോണ്‍ഗ്രസ്‌ നേതാവിനെ ഒരുമിച്ച് കടന്നാക്രമിക്കുന്ന ഒരു രസകരമായ കാഴ്ച.  ഈ വിദ്വാന്‍ 2 മാസം മുന്‍പേ നടന്ന തിരെഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ മുട്ടുകുത്തിക്കാന്‍ ഉത്സാഹിച്ച ആളാണ്. പെട്ടന്നാണ്, സര്‍ക്കാര്‍ അനുഭാവി ആയി മാറിയത് അതിന്റെ അടുത്ത ദിവസം, അദ്ദേഹത്തിന്റെ ഒരു വ്യവസായത്തിന് അനുകൂലമായി ഒരു കോടതി വിധി വന്നത്, ദൈവം പോലും അദ്ദേഹത്തിന്റെ കൂടെ എന്നതിന്റെ ദ്രഷ്ടാന്തം ആയി കണക്കാം. 

എന്താണ് പ്രകോപനം?? -- കേരളത്തിലെ ചില മന്ത്രിമാര്‍ കഴിവ് കേട്ടവര്‍ ആണ് എന്ന കേരളത്തിലെ നാല് പേര്‍ കൂടുന്നിടത്തൊക്കെ കേള്‍ക്കുന്ന വായ്ത്താരി, പാര്‍ട്ടി യുവജന സംഘടനയുടെ സമ്മേളനത്തില്‍ പലതും പറഞ്ഞ കൂട്ടത്തില്‍ പറഞ്ഞു. 

രാജാവിനെക്കാള്‍ വലിയ രാജഭക്തി വളരെ വേണ്ടൊരു പ്രസ്ഥാനം ആണ് കോണ്‍ഗ്രസ്‌. അത് 1966 മുതല്‍ അങ്ങനെ തന്നെ ആണ്. നമ്മുടെ ഇപ്പോഴത്തെ രാഷ്ട്രപതി പോലും ഇതിന്റെ പേരില്‍ പിണങ്ങി പുറത്തു പോയി സ്വന്തം സംരഭം തുടങ്ങി പിന്നെ തിരിച്ചു വന്ന്‍ സാഹചര്യങ്ങള്‍ നന്നായി വിനിയോഗിച്ച ഒരാളാണ്.സ്വന്തം രാഷ്ട്രപതി സ്ഥാനാര്‍ഥിയെ വരെ തോല്‍പ്പിച്ച പാര്‍ട്ടി ആണ് കോണ്‍ഗ്രസ്‌. പറഞ്ഞു വന്നത് ശക്തമായ തിരുത്തല്‍ പാരമ്പര്യം കോണ്‍ഗ്രസിന്‌ ഉണ്ട്. വിമര്‍ശിക്കുന്ന ആരെയും പുറത്താക്കുകയോ ഒറ്റപെടുത്തുകയോ ഒന്നും കോണ്‍ഗ്രസിന്റെ  പതിവും രീതിയും അല്ല. ഇത്രമേല്‍ ഉള്‍പാര്‍ട്ടി  ജനാധിപത്യം ഉള്ള മറ്റൊരു പാര്‍ട്ടിയും രാജ്യത്തില്ല.

കേരളത്തിലെ കഥ എടുക്കാം. കേരളത്തിലെ പ്രമുഖ നേതാക്കന്മാര്‍ എല്ലാവരും തന്നെ പാര്‍ട്ടി വിട്ട് പുറത്ത് പോയി കാര്യങ്ങള്‍ തിരിച്ചറിഞ്ഞു വന്നവര്‍ ആണ്. കോണ്‍ഗ്രസ്‌ മുഖ്യമന്ത്രി മാരെ പുകച്ച് പുറത്ത് ചാടിക്കാന്‍ മുന്‍കൈ എടുത്തവര്‍ പലരും ഇന്ന് ആ സ്ഥാനത്തും മറ്റു പ്രമുഖ സ്ഥാനങ്ങളും അലങ്കരിക്കുന്നു.

അപ്പോള്‍ പിന്നെ ഒരു പഞ്ചായത്ത്‌ അംഗം പോലും അല്ലാത്ത ഒരാള്‍ വിമര്‍ശിച്ചാല്‍ എന്താണ് ഇത്ര  വലിയ  പ്രശ്നം??

ആ പ്രശ്നം ആണ് കോണ്‍ഗ്രസിന്റെ പ്രശ്നം. കേരള രാഷ്ട്രീയത്തിന്റെ പ്രശ്നം. ആരാണ് കേരളത്തിലെ വലത് പക്ഷം എന്ന ചോദ്യത്തിന് സി.പി.എം എന്ന ഉത്തരം ഉയരുന്ന ഒരു കാലഘട്ടത്തില്‍ ആണ് നമ്മള്‍. ഈ സാഹചര്യം മുതല്‍ എടുത്ത് കേരളം ചിലര്‍ക്ക് തീറു കൊടുക്കാന്‍ അധികാരത്തില്‍ ഉള്ള ചിലര്‍ക്ക് വലിയ തിടുക്കം. പാടമായും കാടായായും എസ്റ്റേറ്റ്‌ ആയും, ബാറായും, പട്ടയമായും, വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ വകുപ്പുകള്‍ ആയും പറ്റാവുന്ന രീതികളില്‍ വലിയ നഷ്ടം ഇല്ലാതെ നടത്തി കൊണ്ട് പോവുമ്പോള്‍ ആണ് ഒരു മനുഷ്യന്റെ ഒറ്റയാള്‍ പോരാട്ടം.

 പൊതുവില്‍ നമ്മുടെ കൂടെ നില്‍കുന്ന മാധ്യമ സിണ്ടികെട്റ്റ്, ഈ മനുഷ്യന്‍ ഓരോന്ന് പറയുമ്പോള്‍ അദ്ദേഹത്തിനും ഒരു ചെവി കൊടുക്കുന്നു. സ്ഥാനമോഹിയായ ഒരു മനുഷ്യന്റെ വിലാപങ്ങള്‍ എന്നും പറഞ്ഞു നാണം കെടുത്താം എന്ന ചാണക്യ തന്ത്രം പയറ്റി തുടങ്ങിയിട്ട് കുറച്ച കാലം ആയി. വിലപോവുന്നില്ല. അങ്ങിനെ ആവാം പത്രത്തെയും സമുദായ നേതാവിനെയും കൂട്ട് പിടിക്കാന്‍ ആലോചിച്ചത്. കൂടാതെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ചിലര്‍ സ്വരാജ് ന്റെ പ്രയോഗം വരെ കടം എടുത്ത് (ഏത് , കാപിറല്‍ പണിഷ്മെന്റ്) വിചാരണയും നടത്തി. കക്കാന്‍  സമ്മതിക്കില്ല എങ്കില്‍ ഇറങ്ങി പോവു ഹേ  എന്നാണ് രത്ന ചുരുക്കം. അവരെ കുറ്റം പറയുക വയ്യ.. 2G, കോമണ്‍ വെല്‍ത്ത്, ആദര്‍ശ്, ഖനി, ലോക്പാല്‍, വിദേശ കള്ളപണം തുടങ്ങിയ വിഷയങ്ങളില്‍ ഉള്ള നിലപാടുകള്‍ കണ്ട് അണികള്‍ അതാണ്‌ ദിശ എന്നും ധരിച്ചിരിക്കാം.

കോണ്‍ഗ്രസിന്റെ യുവനേതാവ് ശ്രീ. രാഹുല്‍ ഗാന്ധി യു.പി.യിലും ബീഹാറിലും നടത്തിയ ഇലക്ഷന്‍ പരിക്ഷണങ്ങള്‍ തോല്‍ക്കാന്‍ കാരണം ജനത്തിന്റെ അറിവിലായ്മയയും കാര്യങ്ങള്‍  മനസ്സില്‍ ആക്കാന്‍ ഉള്ള പരിമിതികളും ആണ് എന്ന രീതിയില്‍ സംസാരം ഉണ്ട്. ശരിയാവാം.പക്ഷെ സ്വന്തം മണ്ഡലം അടക്കം എല്ലായിടത്തും പരാജയപെട്ടു. രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ രീതികളും അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്നവരെയും ഒക്കെ മാറിയില്ല ഇല്ലെങ്കില്‍ 89 ലെ ഫലം തന്നെയാവും ഫലം.
 പക്ഷെ, അദ്ദേഹത്തിന്റെ അനുചരന്മാര്‍ എല്ലാവരും അദ്ദേഹം ആണ് ശരി, ജനം ശരിയല്ല എന്ന രീതിയില്‍ നടത്തുന്ന പ്രചരണം അവര്‍ക്ക് ജനാധിപത്യം എന്ന സമ്പ്രദായത്തില്‍ ഉള്ള അവരുടെ അറിവിലായ്മ ആണ് കാണിക്കുന്നത്. ഇത്തരക്കാരുടെ സഹവാസം, ഈ രാജ്യം ഭരിക്കുക്ക എന്ന ദൈവിക ദൗത്യം (നെഹ്‌റു കുടംബത്തില്‍ ജനിക്കുക്ക എന്ന ഭാഗ്യം തന്നത് ദൈവം അല്ലേ) പാരമ്പര്യമായി കിട്ടിയ രാഹുലിന് ദോഷം ചെയ്യും. അദ്ദേഹം, എത്രയും പെട്ടന്ന്‍ ശൈലിമാറ്റം വരുത്തി ജനങളുടെ ഹൃദയത്തില്‍ സ്ഥാനം നേടാന്‍ ശ്രമിക്കണം. അദ്ദേഹത്തിനെ കാണാന്‍ തിക്കിതിരക്കുന്നവര്‍ അല്ല ജനം എന്നും, വലിയൊരു വിഭാഗം അദ്ദേഹത്തിനെ ചുളിഞ്ഞ പുരികകൊടി വെച്ച് നോക്കുന്നുണ്ട് എന്നും മനസിലാക്കുന്നത് നന്നായിരിക്കും -- അദ്ദേഹത്തിനും, അദ്ദേഹം ഭരിക്കാന്‍ സാധ്യത ഉള്ള ഈ രാജ്യത്തിനും.

ഇനി ചില ചില്ലറ കണക്കുകള്‍  

2001 ലെ തിരഞ്ഞെടുപ്പില്‍ കിട്ടിയത് 88 ല്‍  63 സീറ്റ്‌ (71% ശതമാനം വിജയം). മുന്നണിയിലെ ഘടക കഷികള്‍ നേടിയത് 36 സീറ്റ്‌ - ആകെ 99 സീറ്റ്‌. 

2011 ലെ തിരഞ്ഞെടുപ്പില്‍ കിട്ടിയത്  82 ല്‍  39 സീറ്റ്‌ (47% ശതമാനം വിജയം). മുന്നണിയിലെ ഘടക കഷികള്‍ നേടിയത് 34 സീറ്റ്‌ - ആകെ 73 സീറ്റ്‌. ഘടകക്ഷിയില്‍ SJD എന്നൊരു പ്രബല വിഭാഗം കൂടി വന്നു ചേര്‍ന്നു.

24 സീറ്റിന്റെ അഥവാ 38% സീറ്റിന്റെ കുറവ്. 

കേരളം രണ്ടായി വിഭജിച്ചാല്‍, വടക്കന്‍ പാതിയില്‍ 73 മണ്ഡലങ്ങള്‍. അതില്‍ കോണ്‍ഗ്രസ്‌ ജയിച്ചത് 16 സീറ്റില്‍. വടക്കന്‍ കേരത്തിലെ കോണ്‍ഗ്രസിന്റെ ശക്തികുറവ് വളരെ പ്രകടം ആണ്. ഇതാണ് പ്രധാന പ്രശ്നവും. കോണ്‍ഗ്രസ്‌ പാര്‍ട്ടി ശ്രമിക്കേണ്ടത്‌, 70 സീറ്റ്‌ എന്ന സംഖ്യയില്‍ എത്താന്‍ ആണ്. കുറഞ്ഞത് 60 സീറ്റ്‌ എങ്കിലും സ്വന്തം ജയിക്കണം. പക്ഷെ ഇപ്പോഴത്തെ പാര്‍ട്ടി നേതൃത്വത്തിന് താല്പര്യം ഘടകകക്ഷികളെ (ഒരു മാതിരി എല്ലാ ഘടകകക്ഷികളും വര്‍ഗ്ഗീയ പാര്‍ട്ടികള്‍ ആണ്. അല്ലാത്ത 3 ല്‍  2 പാര്‍ട്ടിയും തോറ്റു )  കൂട്ട് പിടിച്ച് അധികാരത്തിലേക്കുള്ള കുറുക്ക് വഴികള്‍ തേടാന്‍ ആണ് പാര്‍ട്ടി ശ്രമിച്ചത്. കോണ്‍ഗ്രസിന്റെ ദൌര്‍ബല്യം മുതലെടുക്കാന്‍ സാമുദായിക സംഘടനകളും ശ്രമിക്കുന്നു. സാമുദായിക സംഘടനകളുടെ ലിസ്റ്റ് ആണ് മന്ത്രിസഭ ലിസ്റ്റ് ആയി മാറിയത്. ഈ മൃദു സമീപനവും ആയി എത്ര നാള്‍ മുന്‍പോട്ടു പോവും. 

എന്ത് കൊണ്ട് തോറ്റു എന്ന് പഠിക്കാന്‍ ഒരു കമ്മിറ്റി രൂപികരിക്കുക. എന്നിട്ട്, ആ കമ്മിറ്റി യുടെ നിഗമനം ചര്‍ച്ച പോലും ചെയ്യണ്ട എന്ന് തീരുമാനിക്കുക. ഇതൊക്കെയാണ് ഇവിടെ  സംഭവിച്ചത്.
ആരും ചോദിക്കാനും പറയാനും ഒന്നുമില്ലാത്ത ഒരു അവസ്ഥ. 

ഈ അവസ്ഥക്ക് എതിരെ ശബ്ദം ആര് ഉയര്‍ത്തിയാലും അവരെ ഒറ്റപെടുത്തുക എന്നൊരു തന്ത്രവും വിജയകരമായി നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നുണ്ട്. എല്ലാറ്റിനും ഹൈക്കമാണ്ട്  പിന്തുണയും ഉണ്ട് എന്നാണ് വെയ്പ്. കേരളത്തില്‍ നിന്നും കേന്ദ്രത്തില്‍ പോയ വലിയ നേതാക്കന്മാരുടെ ഞാന്‍ ഈ നാട്ടുകാരനേയല്ല എന്ന സമീപനവും പിന്തുണയായി കണക്കില്‍ എടുക്കാം. അങ്ങിനെ പാര്‍ട്ടിയും ജനങ്ങളും ഗവ. ഉം പല പല തട്ടില്‍  ഒരു  കാഴ്ച ആണ് കേരളത്തില്‍.
ഈ സ്ഥിതി മുതല്‍ എടുക്കാനും മുതല്‍ കൂട്ടാനും വലിയ വലിയ പണച്ചാക്കുകളും സാമുദായിക സംഘടനകള്‍ നടത്തുന്ന സ്ഥാപനങ്ങളും ഉത്സാഹിക്കുന്നു. ഗവ. ഇല്‍  അവരുടെ പ്രതിനിധികള്‍ കാര്യങ്ങള്‍ എളുപ്പമാക്കുന്നു. മദ്യശാലകള്‍ക്ക് അനുകൂലമായി വന്ന വിധി യാദൃച്ചികം ആകാന്‍ സാധ്യത കുറവാണ്. വനം, എസ്റ്റേറ്റ്‌, നെല്‍വയല്‍ ഇതിലൊക്കെ തന്നെ ജനപക്ഷം തോറ്റത്  ജനകീയ സര്‍ക്കാരുകള്‍ കാട്ടിയ വലിയ ശുഷ്കാന്തിയുടെ പരിണിത ഫലം അല്ല എന്ന് പറയാന്‍ കഴിയുമോ?


ഈ രീതില്‍ ആണ് പോക്ക് എങ്കില്‍ യു.പി. ലേക്ക് അധികം ദൂരം ഇല്ല... ഒന്നോ രണ്ടോ തിരഞ്ഞെടുപ്പ് കൂടി..

പോംവഴികള്‍

1. മക്കള്‍ രാഷ്ട്രീയം കുറകുക. അതിന്റെ പേരില്‍ കയറി പറ്റാന്‍ തയ്യാറായി കുറെ പെട്ടി പിടുത്തക്കാരും, ഓശാന പാട്ടുകാരും ഇറങ്ങും. ഇവരൊക്കെ കൂടി പാര്‍ട്ടിയെ വീണ്ടും ദുര്‍ബലമാക്കും.

2. വടക്കന്‍ കേരളത്തിലെ 7 ജില്ലകളില്‍ ശക്തമായ രീതിയില്‍ പാര്‍ട്ടി പുനര്സംഘടിപ്പിക്കുക. കഴിയുമെങ്കില്‍ സ്ഥിരം മുഖങ്ങള്‍ ഒഴിവാക്കി വേണം കമ്മിറ്റി ഉണ്ടാക്കാന്‍.

3. 5 തവണയില്‍ കൂടുതല്‍ ഒരേ സ്ഥാനത്തേക്ക് മത്സരിച്ചവര്‍ക്ക് വിശ്രമം കൊടുക്കുക. 3 പേരില്‍ കൂടുതല്‍ അങ്ങനെ ഉള്ളവരെ  പരിഗണിക്കരുത്

4. 3 തവണയില്‍ കൂടുതല്‍ ആരെയും മന്ത്രി ആക്കരുത്. ജനാധിപത്യം എല്ലാവര്ക്കും അവസരം കൊടുക്കാന്‍ കൂടി ഉള്ളതാണ്. ചില കുടുംബങ്ങള്‍ക്ക് വേണ്ടി മാത്രം അല്ല.

5. ഘടക കക്ഷികള്‍ പലതും നാടിന്പുറത്തെ പലചരക്ക് കട പോലെയാണ്. ഒരു  കുടുംബത്തിന്റെ  വയറ്റിപിഴപ്പ് എന്നതില്‍ ഉപരി ഒരു ഗുണവും ഇല്ല. അത്തരം പാര്‍ട്ടികളെ ഒഴിവാക്കുക.

6. പാര്‍ട്ടി ജനപക്ഷത്ത് ഉറച്ച് നില്‍ക്കുക. അരമനയിലും ചങ്ങനാശ്ശേരിയിലും ചേര്‍ത്തലയിലും പാണക്കാടും ഒക്കെ പോയി തൊഴുത്‌ ഭരണം നടത്തുന്നതിലും നല്ലത് ജനപക്ഷം പിടിക്കുന്നതാണ്

7. നല്ല സ്ഥാനാര്‍ഥികളെ തിരഞ്ഞെടുപ്പില്‍ നിറുത്തുക. ജാതി-മത-ഗ്രൂപ്പ്‌ സ്ഥാനാര്‍ഥികള്‍ പലരും പിന്നീട് പ്രകടനത്തില്‍ പിറകോട്ടു പോയേക്കാം.

8. അഴിമതി നിര്‍മാര്‍ജ്ജനം ഒരു പ്രസംഗ വിഷയം മാത്രം ആക്കി ഒതുക്കി നിറുത്താതെ, പ്രവര്‍ത്തിയില്‍ കൊണ്ട് വരിക.

9. വര്‍ഗ്ഗീയ പ്രീണനം അവസാനിപിച്ച്, എല്ലാവരെയും തുല്യരായി കണക്കാക്കി ആവശ്യക്കാരുടെ ആവശ്യങ്ങള്‍ തുല്യമായി  നടപ്പില്‍ വരുത്തുക

10. പാര്‍ട്ടിയില്‍ പുത്തന്‍ സമൂഹത്തിന്റെ പ്രതിനിധികളെ കൂടി --- അഭ്യസ്തവിദ്യരായ, തൊഴില്‍ പരിചയം ഉള്ള, ആഗോള കാഴ്ചപാടുകള്‍ ഉള്ള ആളുകളെ ---- ഉള്‍പെടുത്തുക. നമ്മുടെ സ്വപ്‌നങ്ങള്‍ കൂടുതല്‍ വേഗത്തില്‍ നടപ്പില്‍ വരുത്താന്‍ അവര്‍ക്ക് സഹായിക്കാന്‍ കഴിയും


ജയ് ഹിന്ദ്‌!!!



















Sunday, July 22, 2012

ആറന്മുള വിമാനത്താവളവും ചില ചിന്തകളും ..

കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് പാളം തെറ്റി തുടങ്ങിയിരിക്കുന്നു.

വലിയ പ്രശ്നങ്ങള്‍ ഇല്ലാതെ കടന്നു പോയ വര്‍ഷവും 2 ഉപതിരഞ്ഞെടുപ്പുകളിലെ വിജയവും സര്‍ക്കാരിന്റെ ആത്മവിശ്വാസം വര്ധിപ്പിചിടുണ്ട്. പക്ഷെ ആ വിശ്വാസം, സര്‍ക്കാരിനെ പുറത്തു നിന്നും നയിക്കുന്ന ചില പ്രബല ശക്തികള്‍ അവരുടെ താല്പര്യ സംരക്ഷണത്തിന് ഉപയോഗിക്കുന്നു എന്നൊരു ആശങ്ക അസ്ഥാനത്തല്ല. 

ആരാണ് ഈ സര്‍ക്കാരിനെ അങ്ങനെ പുറത്തു നിന്നും നിയന്ത്രിക്കുന്നത്??. എന്റെ നിരീക്ഷണത്തില്‍ അവര്‍ ഇവരൊക്കെ ആണ് 

1.  സമുദായ നേതൃത്വങ്ങളും സാമുദായിക പാര്‍ട്ടികളും  - ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ നോട്ടാക്കി മാറ്റാനും അത് വഴി സ്വയം പുഷ്ടിപെടുത്താനും അല്ലാതെ സമുദായത്തിലെ ആവശ്യവിഭാഗത്തിന്റെ  ഉന്നമനവും അഭിവൃദ്ധിയും ഒന്നും ഇവര്‍ക്ക് ഒരു വിഷയമല്ല. ഒരു വര്‍ഷം കേരളത്തിലെ പ്രൊഫഷണല്‍ കോളേജില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ അഡ്മിഷന്‍ കിട്ടുന്ന കുട്ടികളുടെ വിവരങ്ങള്‍ അന്വേഷിച്ചാല്‍ മതി ഈ ആനുകുല്യങ്ങള്‍ ആര്‍ക്കാണ്    ഉപയോഗപെടുന്നത് എന്ന്. കോരന്‍ ഇപ്പോഴും കുമ്പിളില്‍ തന്നെ കഞ്ഞി കുടിക്കുമ്പോള്‍ കോരന്റെ സമുദായ നേതാവ് ബെന്‍സ് കാറില്‍ സഞ്ചരിച്ച്, കോളേജും സ്കൂളും തുടങ്ങി സമുദായത്തെ ശക്തി പെടുത്തുന്നു. (അതില്‍ തങ്ങള്‍ എന്നോ ബിഷപ്പ് എന്നോ, നായര്‍ എന്നോ, തിയ്യന്‍ എന്നോ, ദളിതന്‍ എന്നോ  ഒരു വ്യത്യാസവും ഇല്ല. മേല്‍ത്തട്ടില്‍ എന്നേ തുല്യ സ്ഥിതി വന്നു കഴിഞ്ഞു) 

2. വിദേശ മലയാളി വ്യവസായികള്‍ - വിദേശത്ത് വലിയ തോതില്‍ പണം സമ്പാദിച്ച്, ആ പണത്തിന്റെ ബലത്തില്‍ കേരളത്തിലെ രാഷ്ട്രീയ നേതൃത്വവുമായി വലിയ ചങ്ങാത്തം സ്ഥാപിച്ച വന്‍കിട മുതലാളിമാര്‍. കേരളത്തിലെ ഇടതു പക്ഷ പാര്‍ട്ടിയുടെ വലത്പക്ഷ വ്യതിയാനത്തിന് പിന്നില്‍ ഈ മുതാളിമാര്‍ തന്നെ ആണ്. പല വലിയ നേതാക്കന്മാരുടെയും ഉറ്റ ബന്ധുക്കള്‍ ഇവരുടെ സ്ഥാപനങ്ങളില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നു. വികസനം എന്ന പേരില്‍, കേരളത്തില്‍ പ്രഖ്യാപിക്കപെടുന്ന പല പദ്ധതികളും ഇവര്‍ക്ക് വേണ്ടിയാണ്. പല നിയമങ്ങളും മാറുന്നത് ഇവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആണ്. ഇതിന്നും പുറമെയാണ് പദ്മശ്രീ തുടങ്ങിയ  ദേശീയ ബഹുമതികള്‍ ....

3. റിയല്‍ എസ്റ്റേറ്റ്‌ മാഫിയ എന്ന ഓമനപേരിട്ടു നമ്മള്‍ വിളിക്കുന്ന വിഭാഗം. ഓരോരോ ഇടപാടിലും ഇവര്‍ നേടുന്ന കള്ളപണത്തിന്റെ പങ്കു പറ്റാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ഇല്ല തന്നെ എന്ന് വേണം കരുതാന്‍ 

4. കേരളത്തിലെ വ്യാപാര സമൂഹം - പല വികസന പദ്ധതികള്‍ക്കും തുരങ്കം വെക്കുന്നത് ഇവരാണ് ഒരു ഫ്ലൈ ഓവര്‍ വരാതിരിക്കാന്‍ ദേശീയ പാതയില്‍ ഒരിടത്ത് ഇവര്‍ നടത്തിയ സമരം ഓര്‍ക്കുമല്ലോ. എല്ലാ ബൈ പാസുകള്‍ക്കും എതിരാണ് വ്യാപാരി സമൂഹം. ലൈസന്‍സ്‌ ഉള്ള, നികുതി കൃത്യമായി അടക്കുന്ന, വ്യപാരം നടത്താന്‍ ഈ രാജ്യം നിഷ്കര്‍ഷിക്കുന്ന നിയമങ്ങള്‍ ഒരു വിധം പാലിച്ച്, കച്ചവടം നടത്തുന്ന എത്ര പേരെ ചൂണ്ടിക്കാണിക്കാന്‍ സാധിക്കും നമ്മുടെ സംസ്ഥാനത്ത്??


ഈ സംസ്ഥാനത്ത് ഭരണം നടക്കുന്നത് മേല്പറഞ്ഞ വിഭാഗങ്ങള്‍ക്ക് വേണ്ടി ആണ്. നമ്മുടെ രാഷ്ട്രീയ നേതൃത്വം വല്ലാതെ ദുര്‍ബലം ആണ് എന്ന് കാണിക്കുന്ന ഉദാഹരണങ്ങള്‍ നിരവധി ആണ്. 
1. എയിഡഡ് സ്കൂള്‍, കോളേജ് നിയനങ്ങള്‍ പി.എസ്.സി വഴി ആക്കാന്‍ സാധിക്കാത്തത്.

2. ഗവ. ന്റെ നിയന്ത്രണത്തില്‍ ഉള്ള പല കോര്പ്പോരറേന്‍ പലതിലും ഓഡിറ്റ്‌ പോലും നടക്കുന്നില്ല
3. ഭൂമി കൈയേറ്റം നിയന്ത്രിക്കാന്‍ ഇത് വരെ കഴിയുന്നില്ല. പട്ടയ മേള ഗവ. ന്റെ വിജയം ആയി ആണ് കരുതുന്നത്. എല്ലാ വര്‍ഷവും കുടിയേറ്റ പട്ടയങ്ങള്‍ നല്‍കി വരുന്നു. അത് കൂടുതല്‍ കൈയേറ്റം പ്രോത്സാഹിപ്പിക്കുന്നു. 

4. കാര്‍ഷിക മേഖലയെ പാടെ തകര്‍ക്കുന്ന നയങ്ങള്‍ (നെല്പാടം, തണ്ണീര്‍ തടം - മുതലയവ നികത്തുന്നത് അംഗീകരിക്കുന്ന നിയമങ്ങള്‍ കൊണ്ട് വരുന്നു) 

5. കള്ളപണം തടയാന്‍ ഒരു നടപടിയും ഇല്ല. കേരളത്തിലെ ആളുകള്‍ അംഗീകരിച്ച വരുമാനം (സ്വന്തം വരുമാനം ശരിവെച്ചിട്ടുള്ളത്‌) നോക്കിയാല്‍, കേരളത്തിലെ 90% ആളുകള്‍ക്കും താങ്ങാന്‍ കഴിയാത്ത വിലയാണ് ഇന്ന് ഭൂമിക്ക്. അങ്ങിനെ നോക്കിയാല്‍ കേരളത്തിലെ ഭൂമി മുഴുവന്‍ 10% കൈയാളുന്ന ഒരു സ്ഥിതി ആണ് വരുന്നത് . ഒരു ഗവ. ഉം ഒന്നും ചെയ്യുന്നില്ല 

എന്തിനാണ് കേരളത്തില്‍ ഇനി ഒരു വിമാനത്താവളം കൂടി?? 150 കി.മി. ദൂരപരിധിയില്‍ വിമാനത്താവളം പാടില്ല എന്ന വ്യവസ്ഥ ഇളവ് ചെയ്യ്താണ് കണ്ണൂര്‍, ആറന്മുള പദ്ധതികള്‍. ഇപ്പോള്‍ ഉള്ള മൂന്ന് താവളങ്ങള്‍ നന്നാക്കുക, അവിടേക്ക് കൂടുതല്‍ വേഗത്തില്‍ എത്താവുന്ന തരത്തില്‍ റോഡുകള്‍ പണിയുക, അവിടെ കൂടുതല്‍ വിമാനങ്ങള്‍ വരാനുള്ള സംവിധാനം കൊണ്ട് വരിക -- ഇതൊക്കെ അല്ലേ അഭികാമ്യം??? ഡാം വേണം എന്ന് വാശി പിടിക്കുന്ന അതേ ആളുകള്‍ ആണ് ഇതിന്റെയും പിന്നില്‍ എന്ന് പറയുന്നു 

വലിയ പദ്ധതികള്‍ കൊണ്ടുവരാന്‍ മാത്രമാണ് ഇന്നത്തെ രാഷ്ട്രീയക്കാര്‍ക്ക് താല്പര്യം. അതിന്റെ പിറകിലെ വികാരം എല്ലാവര്ക്കും അറിയുകയും ചെയ്യും. 

കേരളത്തിന്റെ വികസന സങ്കല്പത്തിന്റെ പ്രശ്നം, അത് ജനത്തിന് വേണ്ടിയുള്ളതല്ല എന്നതാണ്. അത് പണം മുടക്കുന്നവന്നു വേണ്ടിയുള്ളതാണ്, അല്ലെങ്കില്‍ അവനു വേണ്ടി മാത്രം ഉള്ളതാണ്..

ഇത് മാറണം..ജനത്തിന് വേണ്ടിയുള്ള പദ്ധതികള്‍ വരണം. ജനങ്ങളുടെ അടിസ്ഥാന സൌകര്യങ്ങള്‍ വര്ധിക്കണം. അവനു മെച്ചപെട്ട വരുമാനം നേടാനും അത് വഴി സാമ്പത്തിക ഭദ്രതയും, സാമുഹിക സുരക്ഷയും ഉറപ്പ് വരുത്താന്‍ ഉള്ള സാഹചര്യം ഉണ്ടാവണം. അതിനു വേണ്ട ഒരു വീക്ഷണവും, നയവും വരണം. അതിനു വേണ്ട ശ്രമങ്ങള്‍ ഉടനെ തന്നെ ഉണ്ടാവണം..എങ്കില്‍ മാത്രമേ നമ്മള്‍ ഒരു നാളെയിലേക്ക് സജ്ജമാവൂ...അതിനു ആദ്യം വേണ്ടത് ജനപക്ഷത്ത് നില്ക്കാന്‍ ത്രാണിയുള്ള (അതാണ്‌ ശരിയായ വാക്ക് എന്ന് ഞാന്‍ കരുതുന്നു) ഒരു രാഷ്ട്രീയ നേതൃത്വം ഉയര്‍ന്നു വരണം. അതിന്ന്‍ നമ്മള്‍ പരിശ്രമിക്കണം. 

എല്ലാ മാറ്റങ്ങളും തുടങ്ങിയത് സ്വപ്‌നങ്ങളില്‍ നിന്നാണ് അത് കൊണ്ട് നമ്മുക്ക് സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങാം പഠിക്കാം..നമുക്ക് വേണ്ടി...








Sunday, July 8, 2012

കാലം തെറ്റി വന്ന ചില മുല്ലപെരിയാര്‍ ചിന്തകള്‍. ..

മുല്ലപെരിയാര്‍ ചിന്തകള്‍ ...
എന്താണ് നമ്മുടെ (കേരളത്തിലെ രാഷ്ട്രീയ-പൊതു സമൂഹത്തിന്റെ പൊതുവില്‍) ആവശ്യം ?? - പുതിയ ഡാം വേണം. ആ ഡാമില്‍ ജലനിരപ്പ് നൂടിയന്പതിരണ്ട് അടി ആക്കണം. ഇപ്പോള്‍ നൂടിമുപ്പതിയാര്‍ അടി ആണ് നിരപ്പ്.  ഇതിനു, നമ്മള്‍ പറയുന്ന കാരണം എന്താണ്? - പഴയ ഡാം ദുര്‍ബലം, ചോരുന്നു, പൊട്ടിയാല്‍ അഞ്ചു ജില്ലകളും അതിലെ മൂന്നില്‍ ഒന്ന് ജീവനും നശിക്കും. 

ഒരു അറുപത്‌-എഴുപത് കൊല്ലം കഴിഞ്ഞാല്‍? നമ്മുടെ പിന്‍തലമുറക്ക് ഇതേ പ്രശ്നം ഉണ്ടാവില്ലേ? അപ്പോള്‍ ഡാം പണിയുന്നത് വഴി ഇന്നത്തെ അപകടം നാളേക്ക് മാറ്റി വെക്കുന്നു. അതാണോ ഉചിതം? അതോ ഈ അപകടം നിവാരണം ചെയ്യണോ? 

അതിന്ന്‍, ആദ്യം ജലനിരപ്പ് കുറക്കണം.അതിന്ന്‍, തമിഴ്നാടിലെക്കുള്ള ജലലഭ്യത കുറയില്ല എന്നൊരു ഉറപ്പും, അത് പാലിക്കാന്‍ നമ്മള്‍ കാണുന്ന വഴികളും അവരെ ബോധ്യപെടുത്തണം. അത് വഴി, മുല്ലപെരിയാറിലെ ജലനിരപ്പ് കാലാനുസൃതമായി കുറയ്ക്കാനും, അണ പൊട്ടിയാല്‍ തന്നെ, വെള്ളം വളരെ പെട്ടന്ന് താഴെയുള്ള ജലാശയ ശ്രംഗല (ഇത് നമ്മള്‍ ഉണ്ടാക്കണം) ആഗിരണം ചെയ്യുന്ന ഒരു പദ്ധതി വേണം. ഇങ്ങനെ ചെയ്‌താല്‍ മിന്നല്‍ പ്രളയം ഒഴിവാക്കാം, സ്വത്തും ജീവനും രക്ഷിക്കാം, കുട്ടനാട് പോലെ, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്നു അടിയില്‍ ആവും എന്നുള്ള ഭീതി അകറ്റാം. 

ഇങ്ങനെ പലവിധത്തില്‍ ചിന്തിക്കാം.. ഉദ്ദേശം, മിന്നല്‍ പ്രളയം എങ്ങനെ ഒഴിവാക്കാം എന്നത് ആവണം. തമിഴ്നാടിന്റെ വെള്ളം നിഷേധിച്ചോ, അവരെ ശത്രുതാമനോഭാവത്തോടെ കണ്ടോ ഒന്നും ഈ പ്രശ്നം പരിഹരിക്കുക അസാധ്യം. മാത്രമല്ല, രാഷ്ട്രീയ പരിഹാരം പോംവഴി അല്ലാത്ത ഒരു വിഷയം ആണിത്. പ്രകൃതിക്കും, ജലത്തിനും, ഉയരത്തിനും, ഭാഗ്യത്തിനും  എന്ത് രാഷ്ട്രീയം??