Monday, April 30, 2012

വിളപ്പില്‍ശാല, ബ്രമപുരം, ലാലൂര്‍ .....


ഇത്തവണ ഒരു പൊതുകാര്യം ആവട്ടെ.. 
വിളപ്പില്‍ശാല, ബ്രമപുരം, ലാലൂര്‍ .....

നിങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും, ഈ പേരുകളുടെ പ്രസക്തി ഞാന്‍ പറയാതെ തന്നെ അറിയാം. അറിയാത്ത, എന്റെ പ്രിയപ്പെട്ട പ്രവാസി സുഹ്രത്തുക്കള്‍ക്ക് വേണ്ടി ഞാന്‍ ഒന്ന് വിശദീകരിക്കട്ടെ. കേരളത്തിലെ ഏറ്റവും ഭാഗ്യഹീനര്‍ താമസിക്കുന്ന സ്ഥലങ്ങള്‍ ആണിവ. നമ്മള്‍ വളരെ സൌകര്യപൂര്‍വ്വം, റോഡു വക്കില്‍ ഉപേക്ഷിക്കുന്ന നമ്മുടെ മാലിന്യങ്ങളും വിസര്‍ജ്ജ്യങ്ങളും ഒടുവില്‍ എത്തിപെടുന്നത്  ഈ ദേശങ്ങളില്‍ ആണ്. 
നഗരത്തിന്റെ ദുഷിപ്പുകള്‍ അവിടെ കിടന്ന്‍ അഴുകി, മഴ വെള്ളത്തില്‍ കലരന്ന്‍ ജലസ്രോതസ്സുകളെ മലീമസമാക്കി, കിണറുകളും, കുളങ്ങളും നശിപ്പിച്ച്, എണ്ണമറ്റ രോഗങ്ങളും അവയുടെ പുതിയ പുതിയ രൂപങ്ങളും (ഇപ്പോള്‍ കേരളതില്‍ എത്ര തരം പനികള്‍ ഉണ്ട് എന്നറിയാമോ?) സൃഷ്ടിച്ച്, നിത്യ നിതാന്ത ദുര്‍ഗന്ധം പരത്തി, ഒരു ജന സമൂഹത്തിന്റെ മാനസിക നില തന്നെ മാറ്റിമറിച്ച്, ഒരു പരിഷ്കൃത സമൂഹത്തിന്റെ മനസാക്ഷിക്ക് നേരെ അസ്തിത്വത്തിന്റെ ദീനരോദനങ്ങളും പിന്നെ അതിജീവനത്തിനായി പ്രതിഷേധങ്ങളും ഉയര്‍ത്തുന്നു. ആ നിലവിളികളും നിവേദനങ്ങളും അവഗണിക്കുന്ന ഭരണകൂട ധാര്‍ഷ്ട്യം അവര്‍ക്ക് നേരെ ബലപ്രയോഗത്തിന്നു പോലും മുതിരുന്നു. 

ഇതാണ് കേരളത്തിന്റെ സ്വന്തം മാലിന്യ നിര്‍മാര്‍ജ്ജന മാതൃക !!!!

മാലിന്യ നിര്‍മാര്‍ജ്ജനത്തിന്റെ ഉത്തരവാദിത്വം നഗരസഭകള്‍ക്കാണ്. പറയുമ്പോള്‍ എല്ലാം പറയണം, വെള്ളത്തിന്റെയും റോഡിന്റെയും ഓടയുടെയും ഒക്കെ ചുമതലയും നഗരസഭക്കാണ്. പൂര്‍ണമായല്ലോ!!!

ഭരണകൂടം, ഈ തലവേദന എങ്ങനെ പരിഹരിക്കും എന്ന് തല പുകഞ്ഞു ആലോചിക്കുന്നു. മാലിന്യസംസ്കരണ മാതൃകകള്‍ പഠിക്കാന്‍ മുനിസിപല്‍ ചെയര്‍മാന്‍മാരെ മൈസൂരില്‍ അയക്കുന്നു (മന്ത്രിമാര്‍ അമേരിക്കയിലോ, പ്രസിഡന്റ്‌ പ്രതിഭാ പാട്ടില്‍ സന്ദര്‍ശിക്കുന്ന പുതിയ രാജ്യങ്ങളിലോ ഒകൈ ആണ് പദ്ധതി), അങ്ങിനെ പലവിധ കാര്യങ്ങള്‍ പുരോഗമിക്കുന്നു. 

മാലിന്യകൂമ്പാരം ആവട്ടെ, നമ്മളെ നോക്കി പല്ലിള്ളിക്കുകയും പെറ്റു പെരുക്കുകയും ചെയ്യുന്നു. എന്താണ് ഒരു പോംവഴി? ?

ആദ്യമായി, വളരെയധികം സ്ഥലം വേണ്ട ഒരു പദ്ധതിയും കേരളത്തില്‍ പ്രാവര്‍ത്തികം അല്ല. പിന്നെ, മാലിന്യസംസ്കരണം ഇലക്ഷന്‍ സമയത്തെ വിഷയം മാത്രം ആക്കിയത് കൊണ്ട് ഒരു പരിഹാരവും ഉണ്ടാവില്ല. മാലിന്യസംസ്കരണ പ്ലാന്റുകള്‍ ഇരുപത്തിനാല് മണിക്കൂര്‍, 365  ദിവസം പ്രവര്‍ത്തിക്കേണ്ട ഒന്നാണ്. അതിന്റെ കരാര്‍ സ്വന്തക്കാര്‍ക്ക് കൊടുത്ത് എന്തെങ്കിലും ഒക്കെ ചെയ്ത് തടിഎടുത്താല്‍ ഇതൊക്കെ തന്നെ സംഭവിക്കും. എന്റെ ചില എളിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നു, നിങ്ങള്‍ക്കും ഇതില്‍ പങ്കു ചേരാം. അവസാനം നിര്‍ദേശങ്ങളുടെ ഒരു പകര്‍പ്പ് ഞാന്‍ ബഹു. മന്ത്രിക്ക് അയച്ചു കൊടുക്കും. 

1 . ഒരു മാലിന്യനയം വേണം. അതില്‍ വിശദമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍, വീടുകള്‍ക്ക്, ഹോട്ടല്‍, ആശുപത്രി, വാണിജ്യസ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ വേണ്ടുന്ന മാലിന്യ സംസ്കരണ സംവിധാനങ്ങളെ പറ്റി വ്യക്തമായി പ്രതിപാദിക്കണം. 

2 . നമ്മുടെ നാടിന്നു യോജിച്ച വിവിധ മാതൃകകള്‍ കൊണ്ട് വരണം. ചെറുകിട, മീഡിയം, വന്‍കിട സംസ്കരണ പ്ലാന്റുകള്‍ വേണം. മൂന്ന് സെന്റ് മുതല്‍ ഭൂമിയുള്ളവര്‍ ആണ് നമ്മുടെ നാട്ടിലെ ഭൂരിപക്ഷം കുടുംബങ്ങളും. അത്തരം കുടുംബങ്ങള്‍ക്ക് പറ്റിയ ഒരു ഖര-ഭക്ഷ്യ മാലിന്യ സംസ്കരണ യുണിറ്റ് വികസിപ്പിച്ചേ മതിയാവു. അടുക്കള മാലിന്യങ്ങള്‍ കൊണ്ട് പാചക വാതകം ഉണ്ടാകുന്ന ഒരു യുണിറ്റ് അവിടെ ഇവിടെ കണ്ടു വരുന്നു. അത്തരം യുണിറ്റ് എല്ലാ വീട്ടിലും നിര്‍ബന്ധം ആക്കണം. അത് പോലെ തന്നെ അത്തരം യുണിറ്റ് ന്റെ വില്പനയും വില്പനാന്തര സേവനങ്ങളും എല്ലാ പഞ്ചായത്തിലും കൊണ്ട് വരാന്‍ ഗവ. തയാര്‍ ആവണം. സബ്സിഡി കൊടുത്താല്‍ എല്ലാവര്ക്കും ഇത്തരം യുണിറ്റ് വീട്ടില്‍ വെക്കാനുള്ള സാമ്പത്തിക സാഹചര്യവും ഉണ്ടാവും. 


3. പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍, ഇലക്ട്രോണിക്സ് മാലിന്യങ്ങള്‍ തുടങ്ങിയവ സംസ്കരിക്കാന്‍  കേന്ദ്രീകൃത സംസ്കരണ ശാലകള്‍ വേണം. ഇവിടുത്തെ, സംസ്കൃത വസ്തുക്കള്‍ വാങ്ങാനുള്ള കമ്പനികളെ ആദ്യമേ കണ്ടെത്തുകയും അവരുടെ ആവശ്യത്തിനനുസരിച്ച് സംസ്കരണം നടത്താനുള്ള സംവിധാനം ഉണ്ടാക്കുകയും വേണം. 


4. ഹോട്ടല്‍, ആശുപത്രി തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ബന്ധമായും ഭക്ഷ്യ - ഖര മാലിന്യ സംസ്കരണ യുണിറ്റ് വേണം. ഇല്ലാത്തവക്ക്, ലൈസെന്‍സ് കൊടുക്കരുത്, പുതുക്കരുത്.
വാണിജ്യ സ്ഥാപനങ്ങളുടെ മാലിന്യ ശേഖരണതിന്നു പ്രത്യേക സംവിധാനം വേണം. എല്ലാ വാണിജ്യ സ്ഥാപനങ്ങളും ഈ സംവിധാനം നിര്‍ബന്ധമായും ഉപയോഗിക്കണം, ഫീസ്‌ കൊടുക്കണം. ഇതില്‍ സഹകരിക്കാത്ത സ്ഥാപനങ്ങള്‍ ഉടന്‍ അടച്ചു പൂട്ടിക്കാനുള്ള നിയമം കൊണ്ട് വരണം. 

5. മാലിന്യ നിര്‍മാര്‍ജ്ജനം, നഗര സഭകളുടെ മുഖ്യഉത്തരവാദിത്തങ്ങളില്‍ ഒന്നായി നിയമനിര്‍മാണം നടത്തണം. മാലിന്യ ശേഖരണം, സംസ്ക്കരണം, എന്നിവ വളരെ ലാഘവത്തോടെ ആണ് ഇന്ന് കൈകാര്യം ചെയ്യുന്നത്. അത് മാറണം. അതിന്നുള്ള ഫണ്ട്‌, നഗരസഭ ബഡജെറ്റില്‍ പ്രത്യേകം വകയിരുത്തണം. മാലിന്യ സംസ്ക്കരണ യുണിറ്റ് തുടങ്ങിയാല്‍ മാത്രം പോര അതിന്റെ അറ്റകുറ്റപണികള്‍ക്ക് കൂടി കരാര്‍ വ്യവസ്ഥ വേണം. ഇന്നതില്ല. ഉണ്ടെങ്കില്‍ തന്നെ, സംസ്ക്കരണ യുനിറ്റുകള്‍ പ്രവര്‍ത്തനരഹിതം ആണ്. ആ യുനിട്ട്ന്റെ ചുറ്റുവട്ടത്ത് ഉള്ളവര്‍ സഹിക്കുന്ന ദുരിതം ഭരണകൂടം കാണാതെ പോവുന്നു. ഈ സ്ഥിതി മാറിയെ തീരു.

6. മാലിന്യ നിര്മാര്‍ജ്ജനത്തില്‍ പൊതുജനത്തിനു വലിയൊരു പങ്കുണ്ട്. ഇന്നത്തെ നമ്മുടെ രീതി, ഒഴിഞ്ഞ പറമ്പിലും വഴിവക്കിലും ഒക്കെ വീട് മാലിന്യങ്ങള്‍, ഒരു കള്ളനെ പോലെ കൊണ്ടിട്ട്, മാന്യന്മാര്‍ ചമയുക എന്നതാണ്. സ്ഥാപനങ്ങള്‍ ആവട്ടെ, അതൊരു പുഴയിലോ, തോട്ടിലോ, ഒഴിഞ്ഞ പറമ്പിലോ കൊണ്ട് പോയി തള്ളും. പോലീസ്,നഗരസഭ, ആരോഗ്യ വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങളുടെ ജനസേവന ശുഷ്കാന്തി നമുക്ക് അറിയാമല്ലോ. ഇന്ന് വരെ ഒരു സ്ഥാപനവും കേരളത്തില്‍  പുഴ പോലെ പ്രാധാന്യം ഉള്ള ഒരു സ്ഥലത്ത് മാലിന്യം തള്ളിയതിന്റെ പേരില്‍ പൂടിയിട്ടില്ല. നമുടെ നിയമങ്ങള്‍ എത്ര ശക്തം ആണ് എന്ന്‍ അല്ലെങ്കില്‍ തന്നെ അറിയാലോ. 
ഞാന്‍ താമസിക്കുന്ന ഫ്ലാറ്റില്‍ മുപതിനാല് കുടുംബങ്ങള്‍ ഉണ്ട്. ഞങ്ങളുടെ വീട് മാലിന്യം ഞങ്ങള്‍ ഫ്ലാറ്റില്‍ തന്നെ കൈകാര്യം ചെയ്യുന്നു. ജൈവവളം നിര്‍മിക്കും, കത്തിക്കാവുന്നവ കത്തിക്കും. പ്ലാസ്റ്റിക്‌ വേര്‍തിരിച്ചു (അത് വീട്ടില്‍ തന്നെ വേര്തിതിരിക്കും) അത് വേറെ ശേഖരിക്കുന്നവര്‍ക്ക് കൊടുക്കും. അതിന്നുള്ള അടിസ്ഥാനസൗകര്യം ഞങ്ങള്‍ ഒരുക്കിയിടുണ്ട്. ഫ്ലാറ്റ് നിര്‍മാണ വേളയില്‍ തന്നെ, ഇത്തരം സൌകര്യങ്ങള്‍ നിര്‍ബന്ധം ആക്കിയാല്‍ ഒരു പരിധി വരെ മാലിന്യ സംസ്ക്കരണം ഉദ്ഭവസ്ഥാനത്ത് തന്നെ നടത്താം. അതാണ്‌, ഏറെ ഫലപ്രദവും.
കുറച്ചു കൂടി, ആസൂത്രണം ഉണ്ടെങ്കില്‍, ഒരു ഫ്ലാറ്റിലെ മാലിന്യം കൊണ്ട്, ഒന്നോ-രണ്ടോ വീട്ടിലെ പാച്ചകത്തിന്നുള്ള ഗ്യാസ് ഉദ്പാദിപ്പിക്കാന്‍ കഴിയും. ജൈവവളം കൊണ്ട് ഫ്ലാറ്റിന്റെ വിശാലമായ ടെറസ്സില്‍ പച്ചക്കറി തോട്ടവും ഉണ്ടാക്കാം. ഇതൊക്കെ, ഫ്ലാറ്റ് നിര്‍മാണ വേളയില്‍ തന്നെ നഗരസഭ ആവശ്യപെടണം.അല്ലാത്ത, തീപെട്ടി കൂട് പോലെയുള്ള, ഒരു സൌകര്യവും ഇല്ലാത്ത ഫ്ലാറ്റിന്നു അനുമതി കൊടുക്കരുത്. 
മാലിന്യ സംസ്ക്കരണം ഉദ്ഭവസ്ഥാനത്ത് എന്നുള്ളത് ഒരു നയമാക്കി, നിയമമാക്കി കൊണ്ട് വരണം. അത് ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് അര്‍ഹമായ സൌകര്യങ്ങളും നികുതി ഇളവും കൊടുക്കണം. സ്വന്തം മാലിന്യ സംസ്ക്കരണപ്ലാന്റ് സ്ഥാപിക്കാന്‍ താല്പര്യപെടുന്നവര്‍ക്ക് സബ്സിഡി കൊടുക്കണം. പക്ഷെ അത് തൊഴിലുറപ്പ് പദ്ധതി പോലെ ആവരുത്. ഒപ്പിട്ട് വാങ്ങല്‍ ആവരുത്  എന്നര്‍ത്ഥം. 

7.മാലിന്യ സംസ്ക്കരണത്തിന് ഒരു മാന്ത്രിക പോംവഴി തേടുകയാണ് ഭരണകൂടം. അങ്ങിനെ ഒന്നില്ല എന്ന് തിരിച്ചറിയുക..വേണ്ടത് ചിലത് ഇവയാണ്.
ആദ്യം ഒരു നയം വേണം...പിന്നെ ആവശ്യമായ നിയമങ്ങള്‍ വേണം. ..വ്യക്തമായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ വേണം..നിയമം പരിപാലിക്കുന്നു എന്ന് ഒറപ്പ് വരുത്തണം. 
അലക്ഷ്യമായ മാലിന്യ കൈകാര്യം, കുറ്റകരം ആക്കണം. മാതൃകാപരമായ ശിക്ഷകള്‍ വേണം.
 വീട്, ഹോട്ടല്‍, ആശുപത്രി, ഫ്ലാറ്റ്, മറ്റ് മാലിന്യ ഉദ്ഭവ കേന്ദ്രങ്ങള്‍ എന്നിവക്ക് കൃത്യമായ മാലിന്യ സംസ്ക്കരണ ഉത്തരവാദിത്തങ്ങള്‍ ഗവ. നിയമം വഴി കൊണ്ട് വരണം. അത് പരിപാലിക്കുന്നത് ഉറപ്പ് വരുത്തണം. 
മാലിന്യം കഴിയുന്ന അത്ര ഉദ്ഭവത്തില്‍ തന്നെ സംസ്കരിക്കണം. അത് നിര്‍ബന്ധം ആക്കണം.സ്വന്തം വീടുമുറ്റം ഒരു വിധം ആളുകള്‍ വൃത്തിയായി സൂക്ഷിക്കും. 
ചെറുകിട മാലിന്യ സംസ്ക്കരണ പ്ലാന്റുകള്‍ (വീട്ടില്‍ സ്ഥാപിക്കാവുന്ന, വീട്ടിലെ മാലിന്യം സംസ്കരിക്കാന്‍ ഉതകുന്ന) ഗവ. പ്രോത്സാഹിപ്പിക്കണം. 

8. പൂര്‍ണമായും യന്ത്രവത്കരിച്ച, വളരെ സ്ഥലം കുറവ് എടുക്കുന്ന ദുര്‍ഗന്ധരഹിതമായ, മനുഷ്യ ഇടപെടല്‍ ഏറ്റവും കുറവുള്ള സംസ്കരണ യുണിറ്റ് ആണ് കേരളത്തിന്ന്‍ വേണ്ടത്. പണം അധികം ചെലവായാലും, അത് മാത്രം ആണ് പോംവഴി. അല്ലെങ്കില്‍ വിളപ്പില്‍ശാലകള്‍ പെരുകി വരും. ഇരുപത്തിനാല് മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന, മുന്നൂറ്റി അരുപതിയന്ച് ദിവസം പ്രവര്‍ത്തിക്കുന്ന പ്ലാന്റുകള്‍ ഇല്ലാതെ മാലിന്യ സംസ്ക്കരണം സാധ്യമാവില്ല. 


9. മാലിന്യ ശേഖരണവും വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. അതിന് ഇന്നുള്ള സംവിധാനം പോര. കൂടുതല്‍ കാര്യക്ഷമമായ ഒരു സംവിധാനം വരണം. കൃത്യമായ ഒരു സമയത്ത് എല്ലാ ദിവസവും മാലിന്യം ശേഖരിക്കണം. അത് മൂടികെട്ടിയ സുരക്ഷിത വാഹനങ്ങളില്‍ വേണം കൊണ്ട് പോവാന്‍. കൊച്ചിയില്‍ മാലിന്യത്തിന്റെ പത്തു ശതമാനം, പോവുന്ന വഴിയില്‍ എല്ലാം വിതറി ആണ് വണ്ടിയുടെ പോക്ക്. അത് ശരിയല്ല. മാലിന്യ സംസ്ക്കരണത്തില്‍, പൊതുസമൂഹത്തിനെയും ഉത്തരവാദപെട്ട ഒരു ചുമതല നിര്‍വഹിക്കാന്‍ ഗവ. നിര്‍ബന്ധിക്കണം. എങ്കില്‍ മാത്രമേ, ഒരു ആരോഗ്യ -ശുചിത്വ കേരളം ഇവിടെ ഉണ്ടാവു....നിലനില്ക്കു..


അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു. ..
സസ്നേഹം, 
സുധീര്‍ എം 

ജയ് ഹിന്ദ്‌ !!!






Saturday, April 21, 2012

അഞ്ചാം മന്ത്രി, സാമുദായിക സന്തുലനം, യു. ഡി. എഫ്, കോണ്‍ഗ്രസ്‌ - ഒരു അവിയല്‍


ഞാന്‍ ഒരു വലത് പക്ഷ ജനാധിപത്യ വിശ്വാസി. മതേതര വാദി ആണ് എന്ന് സ്വയം വിശ്വസിക്കുകയും, ചുറ്റുമുള്ളവരെ അങ്ങനെ ചിന്തിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വളരെ ശക്തമായ മത വിശ്വാസത്തില്‍ നില്കുമ്പോഴും മറ്റു മതങ്ങളെ തികഞ്ഞ സൌഹാര്‍ദ്ധത്തില്‍ കാണാനും, അംഗീകരിക്കാനും കഴിയുക എന്നതാവും ഇന്ത്യക്ക് ചേര്‍ന്ന മതേതരത്വം.

മതവിശ്വാസവും രാഷ്ട്രീയവും കൂടികുഴകാതിരിക്കുക എന്നതാണ് നമ്മള്‍ നേരിടുന്ന ഒരേ ഒരു വെല്ലുവിളിയും. ആ വെല്ലുവിളി പക്ഷെ, ഈ രാജ്യത്തിന്‌ തന്നെ തുരങ്കം വെക്കുന്ന രീതിയില്‍ വളര്‍ത്താന്‍ ഇവിടെ ആസൂത്രിത ശ്രമങ്ങള്‍ ഉണ്ട്. ആ ശ്രമങ്ങള്‍ക്ക് ഇര ആവാതെ, സ്വന്തം രാഷ്ട്രീയ, മത കാഴ്ചപാടുകള്‍ വ്യക്തിപരം ആയി നില നിര്‍ത്താന്‍ നമ്മള്‍ ഒരല്പം ഉത്സാഹം കാട്ടേണ്ട സമയം ആയി. സാമുദായികമായി വോട്ടുകള്‍ കേന്ദ്രീകരിക്കുന്നു എന്നത്, പ്രചരിപ്പിക്കപെടും പോലെ, സത്യം അല്ല എന്നാണ് എന്റെ വിശ്വാസം. പക്ഷെ, ആ രീതിയില്‍ പ്രചരണം ശക്തിപെട്ടുവരികയാണ്. 

ആത്യന്തികമായി, മതവും രാഷ്ട്രീയവും  ജനങ്ങളുടെ നന്മക്കും അഭിവൃദ്ധിക്കും വേണ്ടിയല്ലേ നില കൊള്ളണ്ട്ത്?? പക്ഷെ, രണ്ടും കൂടി കുഴക്കുന്നത്, വിപരീത ഫലം ഉണ്ടാക്കും എന്നാണു അനുഭവം. 

ഒരു കാലിക വിഷയത്തെ പറ്റി തന്നെ എഴുതി ഈ ബ്ലോഗ്‌ ആരംഭിക്കാം എന്ന് കരുതുന്നു.  സമീപ ഭാവിയില്‍ കേരള സമൂഹം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത ചില വിഷയങ്ങള്‍ ആണ് അഞ്ചാം മന്ത്രി, സാമുദായിക സന്തുലനം എന്നിവ. ഈ നാട്ടില്‍ ജീവിക്കുന്ന, കഴിഞ്ഞ പത്തിരുപത് കൊല്ലം ആയി രാഷ്ട്രീയം വളരെ ഗൌരവമായി കാണുന്ന ഒരു പൌരന്‍ എന്ന നിലക്ക് എന്റെ ഒരു വീക്ഷണം അവതരിപ്പിക്കുന്നു.
*********
ലീഗ് അഞ്ചാം മന്ത്രിയെ ആവശ്യപെട്ടപ്പോള്‍, അത് ഒരു വലിയ പ്രശ്നമായി മാറിയത് നമ്മള്‍ കണ്ടു. പലരും അത് ഒരു വര്‍ഗ്ഗീയ പ്രശ്നം ആയി ആണ് അതിനെ ചിത്രീകരിചത്. ഒരു വര്‍ഗ്ഗീയ പാര്‍ട്ടി എന്ന നിലയില്‍ ലീഗ് ചെയ്യുന്നതെല്ലാം വര്‍ഗ്ഗീയം ആണ് എന്നൊരു അഭിപ്രായം കേരളത്തില്‍ ഉണ്ട് എന്നുള്ളതും ശരി തന്നെ. പക്ഷെ ഈ വിഷയം നമ്മള്‍ രാഷ്ട്രീയമായി വിശകലനം ചെയ്യണം.

1989 നു ശേഷം, ഇന്ത്യയില്‍ കൂട്ടുകക്ഷി ഭരണം മാത്രമേ ഉണ്ടായിട്ടുള്ളൂ. കേരളത്തില്‍ അതിനും എത്രയോ മുന്‍പേ തന്നെ ഈ സംവിധാനം നിലവില്‍ വന്നു. കൂട്ടുകക്ഷി ഭരണത്തിന്റെ ഒരു പ്രത്യേകത ആണ്, വര്‍ഗ്ഗീയ, പ്രാദേശിക പാര്‍ടികള്‍ക്ക് അധികാരത്തില്‍ ഉള്ള സ്വാധീനം. ഡി എം കെ, ടി എം സി, ബി എസ്‌ പി, എസ്‌ ജെ പി തുടങ്ങിയ പ്രാദേശിക കക്ഷികള്‍, പല സര്കാരുകളെയും ക്ഷ വരപ്പിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. അങ്ങിനെ ഉള്ള ഒരു ക്ഷ വരപ്പിക്കലാണ് നമ്മള്‍ കേരളത്തില്‍ കണ്ടത്. ലീഗിന്റെ ആവശ്യം തികച്ചും രാഷ്ട്രീയം മാത്രം ആയിരുന്നു.

ലീഗ് ഹിന്ദു പാര്‍ട്ടി ആണെങ്കിലും, ക്രിസ്ത്യന്‍ പാര്‍ട്ടി ആണെങ്കിലും, മതേതര പാര്‍ട്ടി ആണെങ്കിലും, ഇനിയിപ്പോ നിരീശ്വരവാദികളുടെ പാര്‍ട്ടി ആണെങ്കിലും, അവര്‍ ഈ ആവശ്യം മുന്‍പോട്ടു വെക്കും. കാരണം, ഭരണം നില നിര്‍ത്താനും, മുന്പ്പോട്ട്ട് കൊണ്ട് പോവാനും ലീഗ് ഇല്ലാതെ സാധ്യമല്ല. നാളെ ലീഗ് ഒരു മന്ത്രിയെ കൂടി ചോദിച്ചാലും അതിശയിക്കാനില്ല. അതാണ്‌, നിയമസഭയില്‍ കൂടുതല്‍ എം. എല്‍.എ മാര്‍ ഉള്ളതിന്റെ ശക്തി. ആ ആവശ്യം അംഗീകരിക്കുക എന്നല്ലാതെ, കോണ്‍ഗ്രെസ്സിന്നു മറ്റു വഴികള്‍ ഇല്ലായിരുന്നു. അത് തടയാന്‍ കോണ്‍ഗ്രസിലെ ചില അതിബുദ്ധികള്‍ കണ്ടെത്തിയ ഉപായം ആണ് സാമുദായിക സന്തുലനം എന്ന സൂത്ര വാക്യം.

കേരള ജനതയെ വര്ഗ്ഗീയ അടിസ്ഥാനത്തില്‍ വീതം വെക്കാന്‍ തുടങ്ങിയിട്റ്റ് അധികം ആയിട്ടില്ല. യു. ഡി. എഫ് സംവിധാനം രാഷ്ട്രീയമായി ദരിദ്രം ആയതിന്റെ അനന്തര ഫലം ആയിരുന്നു അത്.
ഈ തിരഞ്ഞെടുപ്പ് ജയിച്ചത് മുതല്‍ നമ്മള്‍ കണ്ടത് വളരെ നീചമായ ജാതി തിരിച്ചുള്ള ചര്‍ച്ചകള്‍ ആണ്. ഓരോരോ മന്ത്രിയെയും ജാതി തിരിച്ചു തീരുമാനിച്ചപ്പോള്‍, കഴിവുള്ള, ജനത്തിന് ഉപകാരപ്പെടുമായിരുന്ന പലരും പുറത്തായി. സ്വന്തം ജാതിയില്‍ നിന്നും മന്ത്രി ഇല്ലെങ്കില്‍ ആ സമുദായം ഒന്നടങ്കം എതിരാവും എന്നുള്ള ഈ തിയറി, എങ്ങിനെ ആണ് കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ തലയില്‍ കയറി പറ്റിയത്?? മുസ്ലിം ലീഗ് അവരുടെ നില വളരെ ശക്തിപെടുത്തി എന്നത് മാറി നിര്‍ത്തിയാല്‍ കേരളത്തില്‍ പൊതുവേ നല്ല സ്ഥാനാര്‍ഥികള്‍ മാത്രം  ജയിച്ച ഒരു തിരഞ്ഞെടുപ്പ് ആയിരുന്നു ഈക്കഴിഞ്ഞത്. എ. കെ. ആന്റണി, അദ്ദേഹത്തെ കെട്ടു കെട്ടിച്ചവരെ ജയിപ്പിക്കാന്‍ കഠിനാദ്ധ്വാനം ചെയ്യ്തില്ലായിരുന്നു എങ്കില്‍, യു. ഡി. എഫ് പ്രതിപക്ഷത്ത് തുടരുകയും, യു. ഡി. എഫിലെ പാര്‍ട്ടികളുടെ എണ്ണം കുറയുകയും ചെയ്യ്തെന്നെ. യു. ഡി. എഫ് സ്ഥാനാര്‍ഥി  നിര്‍ണയം തന്നെ പാളിയ ഒരു തെരഞ്ഞെടുപ്പില്‍, ഒരു 20 സീറ്റ്‌ എങ്കിലും തോറ്റത് നേതൃത്വത്തിന്റെ പിടിപ്പ്‌കേടു കൊണ്ട് മാത്രമാണ്.


ചാലക്കുടി, കോഴിക്കോട് നോര്‍ത്ത്, വൈപ്പിന്‍, കുന്നംകുളം, ചേര്‍ത്തല, കായംകുളം, ആലപ്പുഴ, നെന്മാറ, തവന്നുര്‍, കൊയ്ലാണ്ടി, കൊല്ലം ജില്ലയിലെ പല സീറ്റുകള്‍, കോഴിക്കോട് ജില്ലയിലെ ചില സീറ്റുകള്‍ ഒക്കെ ഉദാഹരണങ്ങള്‍. 

മുന്പ് കെ കരുണാകരനും എ കെ ആന്റണിയും കോണ്‍ഗ്രസില്‍ ശക്തമായ 2  ഗ്രൂപുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. അന്നൊന്നും ആരും അത് ഹിന്ദു - ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ ആയി ചിത്രീകരിച്ചില്ല. കാരണം, ഈ 2 നേതാക്കന്മാര്‍ക്കും വ്യക്തമായ രാഷ്ട്രീയം ഉണ്ടായിരുന്നു. വര്ഗ്ഗീയത അവര്‍ ഒരിക്കലും മേല്‍കൈ നേടാനുള്ള ആയുധം ആയി ഉപയോഗിച്ചില്ല. കേരളം മുഴുവന്‍ സ്വീകാര്യത ഉള്ള നേതാക്കന്മാര്‍ ആയിരുന്നു ഇരുവരും.
ഇന്നത്തെ സ്ഥിതി അതല്ല. ഇപ്പോഴത്തെ കോണ്‍ഗ്രസ്‌ നേതാക്കന്മാരില്‍ കേരളം മുഴുവന്‍ സ്വീകാര്യത ഉള്ളവര്‍ കുറയും. തിരു-കൊച്ചിയില്‍ മാത്രം ശക്തമായ വേരോട്ടം ഉള്ള നേതാക്കന്മാര്‍ ആണ് ഇന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഭൂരിഭാഗവും. അത്തരം നേതാക്കന്മാര്‍ കോണ്‍ഗ്രസില്‍ മേല്‍കൈ നേടാന്‍ കണ്ടെത്തിയ എളുപ്പ വഴിയാണ് സാമുദായിക സന്തുലനം. സ്വന്തക്കാരെ അധികാരത്തില്‍ എത്തിക്കാനും ഇഷ്ടമില്ലാത്തവരെ പുറത്ത് നിര്‍ത്താനും സാമുദായിക സന്തുലനത്തെക്കള്‍ എളുപ്പവഴിയില്ല. അതുകൊണ്ടാണ് മുന്ന് തവണ ജയിച്ച വി ഡി സതീശന്‍ എം.എല്‍. എ യും, ആദ്യ തവണ ജയിച്ച ശിവകുമാര്‍ മന്ത്രിയും ആയതിന്റെ പൊരുള്‍. 

പറഞ്ഞു വരുന്നത്, എന്ത് കൊണ്ടാണ് സാമുദായിക സന്തുലനം വലത് രാഷ്ട്രീയത്തില്‍ വളരെ പ്രസക്തം എന്നുള്ളതാണ്. അത് നേതാക്കന്മാരുടെ നിലനില്പിന്നും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കും വേണ്ടി മാത്രമാണ്. അതിന്നപ്പുറം ഒരു പ്രസക്തിയും അതിനില്ല. ഉമ്മന്‍ ചാണ്ടിയെ പോലെ, സമാരാധ്യന്‍ ആയ ഒരു നേതാവ്, ഒരു വകുപ്പ് മാറ്റി നല്‍കിയാല്‍ ഒരു സമുദായം സന്തോഷിക്കും എന്ന് വരെ ചിന്തിക്കുന്ന തരത്തില്‍ , കോണ്‍ഗ്രസ്‌ നേതൃത്വം തരം താണു പോയി. 
(പിന്‍ കുറിപ്പ് : നായര്‍ സമുദായത്തിന് മേല്‍കൈ ഉണ്ട് എന്ന് പറയപെടുന്ന, നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് ജയിക്കാനും അത് വഴി മുഖ്യമന്ത്രി കസേര ഉറപ്പിക്കാനും അദ്ദേഹം കണ്ടെത്തിയ മുറിവൈദ്യമാണ് ഈ വകുപ്പ് മാറ്റം എന്ന് ചില ശത്രുക്കള്‍ പ്രചരിപ്പിക്കുന്നുണ്ട്.).

ഇനി സാമുദായിക സംഘടനകളുടെ സ്ഥിതി നോക്കാം...
സാമുദായിക നേതൃത്വം നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥി എന്ന പേരിനു വേണ്ടി സാമുദായിക നേതാക്കന്മാരുടെ വീടുപടിക്കല്‍ കാവല്‍ കിടക്കാന്‍ വരെ ചില നേതാക്കന്മാര്‍ തയ്യാറാണ്. അങ്ങിനെ വന്ന പലരും, കഴിഞ്ഞ തെരഞ്ഞടുപ്പില്‍ തോറ്റു തോപ്പിയിട്ടും ഉണ്ട്. എന്നിട്ടും, ഞങ്ങള്‍ ആണ് കേരളം ഭരിക്കുന്നത് എന്ന ഒരു ധാര്‍ഷ്ട്യം പൊതുവേ എല്ലാ സാമുദായിക നേതാക്കന്മാരും കാട്ടി വരുന്നു. സൌമ്യമായി സംസാരിക്കുന്ന ഒരു സാമുദായിക നേതാവിനെ കണ്ടു കിട്ടാന്‍ പ്രയാസം ആയി വരുന്നു. 

കേരളത്തില്‍ എല്ലാ സാമുദായിക സംഘടനകളും, വലിയ കച്ചവട സ്ഥാപനങ്ങള്‍ ആണ്. കോളേജ്, സ്കൂള്‍, ആശുപത്രികള്‍, പ്രൊഫഷണല്‍ കോളേജ്, അനാഥ ആലയങ്ങള്‍, ബ്ലേഡ് കമ്പനി, ഹോസ്റ്റല്‍ അങ്ങിനെ സാമുദായിക സംഘടനകള്‍ കുത്തക ആക്കി വെച്ചിരിക്കുന്ന മേഖലകള്‍ അനവധി ആണ്. ക്യാബിനെറ്റില്‍ സ്വന്തക്കാര്‍ ഇല്ലെങ്കില്‍, സ്വന്തം കച്ചവട താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുമോ എന്നുള്ള പേടിയില്‍ കവിഞ്ഞ ഒരു  ആശങ്കയും സാമുദായിക നേതൃത്വങ്ങള്‍ക്ക് ഇല്ല. ശക്തരായ മന്ത്രിമാര്‍ അധികാരത്തില്‍ വരുന്നത്, അവരുടെ തന്നിഷ്ടം നടപ്പില്‍ വരുത്തുന്നത് തടയും എന്നും ഈ സംഘടനകള്‍ ഭയക്കുന്നു. രാഷ്ട്രീയ നേതൃത്വവും സാമുദായിക നേതൃത്വവും തമ്മില്‍ ഉള്ള "അന്തര്‍ധാരകള്‍", ജനം തിരിച്ചറിയാതെ ഇരിക്കാന്‍ ഉള്ള ചെപ്പടി വിദ്യകള്‍ മാത്രമാണ് പോര്‍വിളികളും, മറുപടികളും. 


ഈ സംസ്ഥാനത്തിന്റെ  പൊതുസമൂഹത്തിന്നെ നോക്കി കൊഞ്ഞനം കുത്തുകയാണ് വിടെത്തെ പാര്‍ട്ടികളും സംഘടനകളും. ഈ സ്ഥിതി മാറാന്‍, പൊതു സമൂഹം കൂടി വിചാരിക്കണം. ജാതിക്കും, മതത്തിനും അപ്പുറം, രാഷ്ട്രീയമായി കാര്യങ്ങള്‍ നോക്കി കാണുന്നവരാണ് നമ്മള്‍ എന്ന് ഇവിടത്തെ രാഷ്ട്രീയ നേതൃത്വത്തെ മനസ്സിലാക്കി കൊടുക്കേണ്ട സ്ഥിതി വിശേഷം സംജാതമായിടുണ്ട്. നമ്മുടെ കടമ നിറവേറ്റാന്‍ നമ്മള്‍ തയ്യാറായില്ല എങ്കില്‍, ഈ നാട്ടിലെ ജനാധിപത്യം ദുര്‍ബലമാവും. ആ ദുസ്ഥിതി ഒഴിവാക്കാന്‍ നമുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം. 

ജയ് ഹിന്ദ്‌ !!!