Monday, October 8, 2012

മാംഗോ പീപ്പിള്‍ ഇന്‍ ബനാന റിപബ്ലിക്

‎"മാംഗോ പീപ്പിള്‍ ഇന്‍ ബനാന റിപബ്ലിക്" -- സംഗതി കലക്കി. 

എന്താ ഒരു ഡയലോഗ് !!! (ഷാജി കൈലാസ് അടുത്ത പടത്തില്‍ എന്തായാലും ഉപയോഗിക്കും)..അഭിനന്ദിക്കു .. ആരാധിക്കു.. ബഹു മുഖ പ്രതിഭ ആണ് എന്ന് തെളിയിച്ചില്ലേ?? സാഹിത്യം, കച്ചവടം, പ്രണയം... എല്ലാത്തിലും നൂറില്‍ നൂറു മാര്‍ക്ക്.. ഇത് പോലെ ഒരാളെ വേറെ എവിടെ കിട്ടും ഈ രാജ്യത്ത്... മിടുക്കന്‍.. വെറുതെയല്ലേ ഈ മഹാ രാജ്യത്തിന്റെ അനൌദ്യോദിക ഉടമകളില്‍ ഒരാളായത്. 

കോണ്‍ഗ്രസ് സുഹൃത്തുകളെ, എന്തെങ്കിലും പറയാന്‍ ഉണ്ടോ?? 
എനിക്ക് ആകെ പറയാന്‍ രണ്ടേ രണ്ടു വാക്കുകള്‍ മാത്രം. .. "ഞാന്‍ ലജ്ജിക്കുന്നു" ..
ദന്ത ഗോപുരങ്ങളില്‍ ഇരുന്ന്‍ പൊതുജനം കഴുത എന്നാര്‍ത്ത് വിളിച്ചു സാധാരണക്കാരുടെ ജീവിതം എങ്ങനെ ഒക്കെ ദുസ്സഹം ആക്കാം എന്ന് ഗവേഷണം നടത്തുന്ന പലരെയും വഹിക്കുകയും സഹിക്കുകയും പല സ്ഥലത്തും ചിലപ്പോള്‍ അനുകൂലിക്കുക വരെ ചെയ്യേണ്ടി വരുന്നത് ഒരു വല്ലാത്ത ദുര്യോഗം തന്നെ.. 

ഇവിടെ വേണ്ടത്, സബ്സിഡി നിര്‍മാര്‍ജ്ജന വികസനം അല്ല. മറിച്ച്, സാധാരണക്കാരന്റെ ജീവിതം സുഗമം ആകുന്ന ഒരു ഇന്ത്യന്‍ മാതൃക ആണ്. 

അതിനു നമ്മള്‍ സമൂലമായൊരു മാറ്റം കൊണ്ട് വരണം. ഇന്ത്യന്‍ രാഷ്ട്രീയ-ഭരണ രംഗത്ത്, സാധാരണക്കാരന് വേണ്ടി സംസാരിക്കുന്ന ആളുകള്‍ വരണം. .. നിര്‍ഭാഗ്യവശാല്‍ അത്തരം ആളുകള്‍ ഒറ്റപെടുന്നു .. മാറ്റി നിര്‍ത്തപെടുന്നു. .. ഇത് മാറണം..

മാറ്റുവിന്‍ ചട്ടങ്ങളെ, സ്വയമല്ലെങ്കില്‍ മാറ്റുമത് കളി നിങ്ങളെ താന്‍.... ഓര്‍മ്മിക്കുന്നത് നന്നായിരിക്കും..

Sunday, September 30, 2012

മദ്യവിരുദ്ധന്മാര്‍ എന്ന തൊഴിലാളി വിരുദ്ധന്മാര്‍ ...അറിയാന്‍..

ലീഗിന്നു അങ്ങനെ പലതും പറയാം.അവര്‍ മുതലാളി പാര്‍ട്ടി ആണ് എന്ന് ആര്‍ക്കാണ് അറിയാത്തത്...
കള്ള് വ്യവസായം ഒരു കണക്കിന് നോക്കിയാല്‍ ഈശ്വരന്‍ ഉണ്ട് എന്നുള്ളതിന്റെ ജീവിക്കുന്ന തെളിവാണ്.
 ഇല്ലാത്ത തെങ്ങില്‍ നിന്നും ഇല്ലാത്ത കള്ള് ചെത്തി എല്ലാ ദിവസവും ഉപാസകരുടെ വയറു നിറയ്ക്കുന്ന മാന്ത്രിക വിദ്യ, ഈശ്വരന് മാത്രമേ സാധിക്കു. .. 
കേരളത്തില്‍ ഒരു ദിവസം വില്‍ക്കുന്ന കള്ളില്‍ എത്ര മനുഷ്യ നിര്‍മ്മിതം ആവും?? അല്ലെങ്കില്‍ ആണ് എന്ന് വേണം വിശ്വസിക്കാന്‍. ..
അങ്ങനെ മാന്ത്രിക വിദ്യ കൊണ്ട് ആണ് ഈ വ്യവസായം നില നില്‍ക്കുന്നത് എന്ന് ഒരു മാതിരി എല്ലാവര്‍ക്കും (കുടിക്കുന്നവര്‍ ഉള്‍പെടെ) അറിയുകയും ചെയ്യാം. അങ്ങനെ ചില സൂത്ര പണികള്‍ കൊണ്ട് കുടുംബം പുലര്‍ത്തുന്ന പാവപെട്ട അബ്കാരികളെ കൂടം കൊണ്ട് തലക്ക് അടിക്കാന്‍ ആണ് കോടതി ശ്രമിച്ചത്. പിന്നെ, ഇലക്ഷന്‍ ഒരു ചെലവുള്ള സംഗതി ആയത് കൊണ്ട് രക്ഷപെട്ടു. സഹായിക്കാന്‍ ആളുണ്ടായി.
 പിന്നെ സ്ഥിരം കഥ ഉണ്ടല്ലോ.. തൊഴിലാളി, കുടുംബം, പുനരധിവാസം..അല്ലെങ്കിലും എല്ലാം തൊഴിലാളിക്ക് വേണ്ടിയാണ്. കള്ള് വിറ്റ്‌ നഷ്ടം സഹിക്കുന്നത് തന്നെ പാവപെട്ട തൊഴിലാളികള്‍ പുലരണ്ടേ എന്ന് ഓര്‍ത്താണ്. വേറൊരു പണിയും അവര്‍ക്ക് അറിയില്ല. ഒരു കൂലിപണിക്ക് ആരും വിളിക്കില്ല. ഒരു ആശാരിയെ ആരും വിളിക്കില്ല. ഒരു ഇലക്ട്രിക്‌ പണിക്ക് ആരും വിളിക്കില്ല. ഒരു പ്ലംബെരെ ആര്‍ക്കും വേണ്ട. 
പെയിന്റ് പണിക്കാരെ കൊണ്ട് നടക്കാന്‍ തന്നെ വയ്യ. കൃഷി പണിക്ക് ആളെ നറുക്ക് ഇട്ടാണ് എടുക്കുന്നത്. ആയിരം പണിക്കാര്‍ വന്നു നില്‍ക്കും. കൃഷിക്കാരന്‍ പത്തു പേരെ മാത്രം എടുക്കും. കൂലി ചിലപ്പോള്‍ കൊടുക്കും. ഇല്ലെങ്കില്‍ ഇല്ല. ചോദിക്കാന്‍ ആരും പോവില്ല. ഈ സംസ്ഥാനത്ത് തൊഴിലാളികളുടെ അതിപ്രസരം ആണ്. എന്നും രാവിലെ തെരുവില്‍ തൊഴിലാളികളുടെ നീണ്ട ക്യൂ ആണ്. ഒരു ജോലി ആരും തരില്ല. 
ആകെയുള്ള ഒരു വരുമാനം ആണ് ബാര്‍, ഷാപ്പ് ജോലികള്‍. പിന്നെ ഉള്ളത് ചുമട്ടു തൊഴില്‍ ആണ്. അതിനു പക്ഷെ വലിയ ക്ഷാമം ആണ്. ..

ഈ നിലക്ക് പോയാല്‍ ഗവ. എല്ലാവരും നിര്‍ബന്ധമായും മദ്യം വാങ്ങണം പക്ഷെ കുടിക്കുന്നത് സ്വന്തം ഇഷ്ടം എന്നൊരു നിയമം കൊണ്ട് വരാന്‍ അധികം താമസം ഇല്ല. ഗവ. ന്നു ആരോടാണ് പ്രതിബദ്ധത? അധികാരത്തില്‍ വരാന്‍ സഹായിച്ചവരോട്.. ഏറ്റവും കൂടുതല്‍ സംഭാവന തന്നവരോട്..
അതില്‍ എന്താണ് ഒരു തെറ്റ്?? അങ്ങനെ അല്ലെ വേണ്ടത്?
 ഈ ആളുകള്‍ക്ക് അരി ഒരു രൂപക്ക് കൊടുക്കാന്‍ തീരുമാനിച്ചത് തന്നെ ബാക്കി കാശ് മുഴുവന്‍ ഷാപ്പിലും ബാറിലും കൊടുത്ത് അബ്കാരി കുടുംബങ്ങളില്‍ കൂടി തീ പുകയട്ടെ എന്ന് കരുതിയാണ്. കോടതിക്ക് ഇത് വല്ലതും അറിയണോ?? 
ഷാപ്പിന്റെ മുന്നില്‍ കൂടി പോയാല്‍ ഇനി കാശ് പിരിക്കുന്ന ഒരു നിയമം ഗവ. ആലോചിക്കുന്നു. എങ്കില്‍ പിന്നെ, ആരും മദ്യം കഴിച്ച് പ്രശ്നം വേണ്ട, ഷാപ്പ്‌ ക്കാരന് വരുമാനവും ആയി. ആ ബില്ലിനെ പിന്തുണക്കുകയാണ് മദ്യ നിരോധനക്കാര്‍ ആദ്യം ചെയ്യേണ്ടത്..മറക്കരുത്. പാവം തൊഴിലാളികളുടെ ബാധ്യത എല്ലാവര്ക്കും ഉണ്ട്. അവരെ മറന്നു ഒരു കളിയും പറ്റില്ല 

പിന്നെ ആരും വിഷമിക്കണ്ട ... സമ്പൂര്‍ണ മദ്യ നിരോധനം തന്നെ ആണ് ലക്ഷ്യം .. അതിന്റെ ആദ്യത്തെ പടി ആണ് സമ്പൂര്‍ണ മദ്യവല്‍ക്കരണം..കുടിച്ച് കുടിച്ച് ആളുകള്‍ക്ക് ബോറടിക്കണം..
എന്നിട്ട് അവര്‍ തന്നെ സ്വയം നിര്‍ത്തണം. അല്ലാതെ നിര്‍ത്തിയിട്ട് ഒരു കാര്യവും ഇല്ല. 
ഗാന്ധിജി എന്താണ് പറഞ്ഞിട്ടുള്ളത്?? അതൊന്നും മറക്കരുത് നിങ്ങള്‍...അദ്ദേഹത്തിന്റെ വാക്കുകള്‍ പൊതു ജനം മറക്കുന്നത് ആണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. നിങ്ങള്‍ക്ക് അദ്ദേഹത്തെ മറക്കാം..പക്ഷെ പാവം അബ്കാരികളുടെ കണ്ണീര്‍ കണ്ടില്ല എന്ന് നടിക്കാന്‍ ഗവ. ന്നു സാധിക്കില്ല. ഗവ. ലെ പലരും അബ്കാരിയുടെ വിയര്‍പ്പിന്റെ ഫലം ആണ്. അത് മറക്കാന്‍ ഈ ജനങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു??? കണ്ണില്‍ ചോരയില്ലാത്ത വര്‍ഗ്ഗം തന്നെ. ....

(എല്ലാം മനസ്സിലായല്ലോ??) 


കിറ്റെക്സ് ഉം വലത് പക്ഷ രാഷ്ട്രീയവും ..


കിറ്റ്‌ക്സ്, കേരളത്തിന്റെ ചരിത്രത്തില്‍ ഒരു നാഴികല്ലാണ്.
 വലതു പക്ഷം ഇത് ആദ്യമായി പരിസ്ഥിതി ആഘാതം ഒരു വിഷയം ആയി കാണുന്നു.
 വി. എം. സുധീരന് സന്തോഷിക്കാം. നിങ്ങള്‍ ഒറ്റപെട്ടത്, നിങ്ങള്‍ പരിസ്ഥിതിയെ പറ്റി പറയാന്‍ തുടങ്ങിയ നാള്‍ മുതല്‍ ആണ്. ഇന്നിതാ നിങ്ങളുടെ നയങ്ങള്‍ക്ക് ഒരു രീതിയില്‍ അംഗീകാരം കിട്ടുന്നു.
വലത് പക്ഷം വ്യവസായവും പരിസ്ഥിതിയും തമ്മില്‍ ഉള്ള ബന്ധം തിരിച്ചറിയുന്നു. ..

ഈ നാട്ടില്‍ ഒരു വ്യവസായം തുടങ്ങുമ്പോള്‍ അനുവര്‍ത്തിക്കേണ്ട നിയമങ്ങള്‍ ഉണ്ട്.
അത് പാലിക്കുന്നുണ്ടോ എന്ന് നോക്കാന്‍ സംവിധാനം ഉണ്ട്. അതില്‍ വെള്ളം ചേര്‍ക്കുന്നത് ആരാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ ആണ്. ഇതില്‍ ഇടതും വലതും ഒന്നും ഇല്ല. പണം, പണം മാത്രമേയുള്ളൂ. അതൊരു സത്യം ആണ്. അത് ആദ്യം അംഗീകരിക്കാം. ഇതില്‍ രാഷ്ട്രീയം ചേര്‍ത്ത് ഒരു ഭാഗത്തിനെ മാത്രം കുറ്റം പറയുന്നത്, പ്രശ്നം ലഘുകരിച്ച്, അത് പരിഹരിക്കാതെ രക്ഷപെടുക എന്നുള്ള സ്ഥിരം അടവ് ആണ്. കുറ്റം ചെയ്യ്തത്
ഇടതോ വലതോ ആവട്ടെ, ആ പരിസരത്തെ ജനങ്ങള്‍ക്ക് ദുരിതം ഒന്ന് തന്നെ ആണ്.

കേരളത്തിന്റെ തനത് അന്തരീക്ഷത്തിനെയും, ആവാസ വ്യവസ്ഥിതിയെയും, വനത്തെയും, ജല സ്രോതസുകളെയും സംരക്ഷിക്കണം. അത് സ്വന്തം ചെയ്യാന്‍ ആരും ഒരുക്കം അല്ലാതത്ത് കൊണ്ട് നിയമം വേണം എന്നും. കൃഷി ലാഭം അല്ല അത് കൊണ്ട് കൃഷി സ്ഥലം വേണ്ട എന്ന വാദം ഉയര്‍ത്തുന്നവര്‍ ആണല്ലോ നമ്മള്‍. റിയല്‍ എസ്റ്റേറ്റ്‌ വില മാത്രം ആണ് വികസനം എന്നൊരു പൊതു ധാരണയും നാട്ടില്‍ നിലവില്‍ ഉണ്ട്.

ഈ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തി, ഞങ്ങള്‍ പറയുന്നത് പരിസ്ഥിതി സൌഹൃദവും അവര്‍ പറയുന്നത് വികസന വിരുദ്ധവും എന്ന രീതിലെക്ക് പോവുന്നത് നിയമം കൈയില്‍ എടുക്കുന്നവര്‍ക്ക് തുണയാവും. ഇതില്‍ വേണ്ടത് ഇത്ര മാത്രം..

ഗവ. ഒരു വ്യവസായ നയം പ്രസിദ്ധപെടുത്തുക.
അത് ഉറപ്പ് വരുത്താന്‍ സംവിധാനം ഉണ്ടാക്കുക. ആ സംവിധാനം കൈകൂലി വാങ്ങി നിയമം അട്ടിമറിക്കുന്നത് തടയുക.
പരാതികള്‍ കൈകാര്യം ചെയ്യാന്‍ ഒരു ഒംബുട്സ്മാനെ വെക്കുക്ക.
വ്യവസായം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജനങ്ങളെ ഉള്‍പെടുത്തി, ഒരു സോഷ്യല്‍ ഓഡിറ്റ്‌ സംവിധാനം ഉണ്ടാക്കുക.
പരിശോധനകള്‍ ഒരു ചടങ്ങ് ആക്കാതെ ഒരു പ്രാര്‍ത്ഥന ആക്കുക
സ്പെഷ്യല്‍ ഓര്‍ഡര്‍ വഴി ഇളവ് അനുവദിക്കുന്നത് നിര്‍ത്തുക
പറ്റുമെങ്കില്‍ ഈ സ്പെഷ്യല്‍ ഓര്‍ഡര്‍ എന്ന പരിപാടി തന്നെ ഇല്ലാതാക്കുക്ക
ഇതൊരു വ്യവസായത്തിനും മലിനീകരണ നിയന്ത്രണവും മാലിന്യ സംസ്കരണവും പാരിസ്ഥിതിക ആഘാത പഠനവും നിര്‍ബന്ധം ആകുക്ക
വികസനത്തിന് വേണ്ടിയുള്ള ദാഹം ആനാരോഗ്യകാരം ആവാതെ നോക്കുക്ക

രാഷ്ട്രീയം പൊതുനന്മക്ക് വേണ്ടി മാത്രം ഉപയോഗിക്കുക. അല്ലാതെ, എതിരാളിയുടെ കണ്ണിലെ കരടിനെ പറ്റി മാത്രം സംസാരിക്കുന്നത് ആര്‍ക്കും ഒരു ഗുണവും ചെയ്യില്ല. പറ്റും എങ്കില്‍ ഈ നെഗറ്റീവ് രാഷ്ട്രീയം ഒന്ന് നിര്‍ത്തി, ജന നന്മയുടെ രാഷ്ട്രീയത്തിനെ പറ്റി ആലോചിക്കുക.




Friday, September 28, 2012

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം..

ടി പി ചന്ദ്രശേഖരനെ ഒന്ന് മറന്നു കൂടെ എന്നൊരു ചോദ്യത്തില്‍ തന്നെ ഫാസിസ്റ്റ് ധ്വനികള്‍ ഉണ്ട്. ...
ഒരിക്കലും മറക്കാന്‍ പാടില്ല എന്നാണ് എന്റെ പക്ഷം.. രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ അല്ല....
മനസ്സ് മരവിച്ച, പ്രതികരിക്കാന്‍ ഭയമുള്ള, പൊതു താല്പര്യ വിഷയങ്ങളില്‍ നിസ്സംഗതയും ഒരിക്കലും നടക്കില്ല എന്നൊരു വിരുദ്ധ മനോഭാവവും ഉള്ള നമ്മുടെ പൊതു സമൂഹത്തിന്റെ ഓര്‍മകളെ എന്നും ടി. പി ചന്ദ്രശേഖരന്‍ ആലോരസപെടുത്തട്ടെ. .. 
എന്തിനു അദ്ദേഹം സ്വന്തം ജീവന്‍ കൊടുക്കേണ്ടി വന്നു എന്നത് നമ്മള്‍ മറക്കേണ്ട ഒരു സംഗതി അല്ല. 
ഇനി ഒരു ചന്ദ്രശേഖരന്‍, ഒരു വിളക്ക് മരച്ചോട്ടില്‍, നൂറു വെട്ടു കൊണ്ട് വീഴാതെ ഇരിക്കാന്‍, ഇനിയൊരു രമക്കും സ്വന്തം നല്ലപാതിയെ നഷ്ടപെടാതിരിക്കാന്‍, ചന്ദ്രശേഖരന്മാരെ പൊന്‍പണം കൊടുത്ത് കൊല്ലിക്കാന്‍ ഇനിയൊരു മാടമ്പിയും തീട്ടുരം എഴുതാതിരിക്കാന്‍, ചന്ദ്രശേഖരന്‍ ഓര്‍മകളില്‍ തന്നെ വേണം....
അത് കൊണ്ടാവും വീരാന്‍കുട്ടി എഴുതിയത്.. "നൂറുവെട്ടിനാൽ തീർക്കുവാനാകില്ല, നേരു കാക്കാൻ പിറന്ന പോരാളിയെ..വീണതല്ലവൻ വീണ്ടുമുയിർക്കുവാൻ വിത്തുപോലെ മറഞ്ഞിരിപ്പുണ്ടവൻ"..

ഓരോരോ ദിവസവും നമ്മുടെയൊക്കെ ഓര്‍മ്മയില്‍ ഈ വിത്ത് പൊട്ടി മുളക്കട്ടെ....






Saturday, September 22, 2012

ചില സബ്സിഡി ചിന്തകള്‍..


പാചകവാതകം സബ്സിഡി തരേണ്ട ഒന്നല്ല എന്നാണ് കേന്ദ്ര ഗവ. തീരുമാനം. പണ്ട് വിറകും മണ്ണെണ്ണയും ഒക്കെ ആയി കഴിഞ്ഞ നമുക്ക് പുക രഹിത അടുക്കളകള്‍ സമ്മാനിച്ചത് പാചക വാതക കുറ്റികള്‍ ആണ്. ഇന്നിപ്പോള്‍ ഗ്യാസ് ഇല്ലാത്ത ഒരു ദിവസം മലയാളിക്ക് അചിന്ത്യം. 
അങ്ങനെ ഇരിക്കുമ്പോള്‍ സര്‍ക്കാര്‍ പറയുന്നു, പാചക വാതക സബ്സിഡി കാരണം സര്‍ക്കാരിന്റെ നടു ഒടിഞ്ഞു എന്ന്. ചില മറു ചോദ്യങ്ങള്‍ ഉണ്ടാവുന്നത് സ്വാഭാവികം. ജനാധിപത്യം ആയത് കൊണ്ട്, അത് ഉറക്കെ ചോദിക്കുകയും ആവാം. എന്റെ ചോദ്യങ്ങള്‍ ഇതൊക്കെ ആണ്. 

പാചക വാതകം (ഗാര്‍ഹിക ഉപയോഗത്തിന് ഉള്ള ചുമപ്പ് കുറ്റി) നല്ലൊരു പങ്ക്, കരിഞ്ചന്തയില്‍ പോവുന്നുണ്ട് എന്നുള്ളത് നഗ്ന സത്യം അല്ലെ. അത് തടയാന്‍ ഒരു ശക്തമായ നടപടി ഉണ്ടായാല്‍ തന്നെ ഒരു മുപ്പത് ശതമാനം സബ്സിഡിയുള്ള വാതക ഉപയോഗം കുറയും. അതിനു പക്ഷെ ഒരു താല്‍പര്യവും ഗവ. കാടുന്നില്ല. 

ആദായ നികുതി ആണ് പൊതുവില്‍ ഒരു രാജ്യത്തിന്റെ പ്രധാന വരുമാനം. നമ്മുടെ രാജ്യത്ത്, പിരിച്ചെടുക്കാവുന്ന നികുതിയുടെ പകുതി എങ്കിലും പിരിക്കുന്നുണ്ടോ? നികുതി വെട്ടിപ്പുകാരന്റെ പറുദീസാ അല്ലെ നമ്മുടെ രാജ്യം? എന്ത് കൊണ്ട് ഗവ. നികുതി പിരിക്കല്‍ ഒരു പ്രധാന ചുമതല ആയി കാണുന്നില്ല??

കള്ളപ്പണം ആണ് ഈ രാജ്യത്തിന്റെ പ്രധാന പ്രശ്നം. കേരളത്തില്‍ തന്നെ, കള്ളപ്പണത്തിന്റെ സ്വാധീനം വളരെ പ്രകടം അല്ലെ. കള്ളപ്പണം നിയന്ത്രിക്കാന്‍ എന്ത് കൊണ്ടാണ് ഗവ. ഒരു താല്‍പര്യവും കാണിക്കാത്തത്? 

ഈ നാട്ടില്‍ സബ്സിഡി യുടെ ഗുണഭോക്താക്കള്‍ ആരാണ്? അര്‍ഹതയുള്ളവര്‍ ഒരു ഇരുപത്തിയഞ്ച് ശതമാനം വരും. ബാക്കി മുഴുവന്‍ അര്‍ഹത ഇല്ലാത്തവര്‍ അല്ലെ? ഈ നാട്ടിലെ റേഷന്‍ സംവിധാനം തന്നെ കരിഞ്ചന്ത പ്രോത്സാഹിപ്പിക്കാന്‍ ഉള്ളത് പോലെ അല്ലെ? റേഷന്‍ കാര്‍ഡ്‌ കൊടുക്കുന്നതില്‍ എന്തെങ്കിലും ഒരു ശ്രദ്ധ ഗവ. കാട്ടുന്നുണ്ടോ? വാരിക്കോരി കൊടുത്ത് വോട്ടുകള്‍ ഉറപ്പിക്കുന്നു. 

കരി, പ്രകൃതി വാതകം, ധാതുമണല്‍, ടെലികോം -- തുടങ്ങിയ ഗവ. വലിയ ലാഭം നല്‍കുന്ന മേഖലകള്‍ സ്വകാര്യ വല്ക്കരിക്കാന്‍  എന്തിന്നു ഗവ. അത്യുത്സാഹം കാട്ടി? ഗവ. നഷ്ട കച്ചവടം മാത്രം ചെയ്യേണ്ട ഒരു സ്ഥാപനം ആണ് എന്ന മുന്‍ വിധി എന്തിനാണ്? ? എന്ത് കൊണ്ട്, ഗവ. ഈ മേഖലകളില്‍ നിന്നും കിട്ടാവുന്ന പരമാവധി വരുമാനത്തിന് ശ്രമിക്കുന്നില്ല?? 

സബ്സിഡി നടു ഒടിക്കുന്നു എന്ന് വിലപിക്കുന്ന ഗവ. ഇലക്ഷന്‍ മുന്നില്‍ കണ്ടു വന്‍ പാക്കേജുകള്‍ പ്രഖാപിക്കുമ്പോള്‍, അത് അധിക ബാധ്യത അതും അനാവശ്യമായ ബാധ്യത ആണ് എന്ന് തോന്നാത്തത് എന്ത് കൊണ്ട്? 

വരുമാന സര്‍ട്ടിഫിക്കറ്റ് ആണല്ലോ എല്ലാ സബ്സിഡി യുടെയും അടിസ്ഥാന രേഖ?? എന്ത് കൊണ്ടാണ് അര്‍ഹതയില്ലാത്ത അനവധി പേര്‍ ബി.പി.എല്‍ പട്ടികയില്‍ കയറി കൂടുന്നത്? അതില്‍ ഗവ. രാഷ്ട്രീയം കണ്ട് ആ ലിസ്റ്റ് സുതാര്യമാക്കാന്‍ നടപടി എടുക്കാത്തത് എന്ത് കൊണ്ട്??

അടിസ്ഥാന ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍, അതും നിലവില്‍ ഉള്ള നിയമങ്ങള്‍ നടപ്പില്‍ വരുത്തുന്നതില്‍, വളരെ ഗുരുതരം ആയ വീഴ്ചകള്‍ വരുത്തുന്ന ഗവ., സാമ്പത്തിക ഉന്നമനത്തിനു വേണ്ടി ജനങ്ങള്‍ക്ക് മേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കും മുന്‍പേ, നിലവില്‍ നിയമം ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്താനും ശിക്ഷിക്കാനും ശ്രമിക്കാത്തത് എന്ത് കൊണ്ട്?? 

സ്വന്തം കാര്യപ്രാപ്തി കുറവ് മറിച്ച് വെച്ച് പൌരന്റെ മേലുള്ള നികുതി ഭാരം കുട്ടുന്നത് ഒരു നല്ല സര്‍ക്കാരിനും ഭൂഷണം അല്ല. 

വെറുതെ ഒരു ചോദ്യം -- എന്നാണ് നിങ്ങളോട് അവസാനമായി ഒരു ട്രയിനിലെ സാധാരണ കമ്പാര്‍ട്ട്മെന്റില്‍ ഒരു ചെക്കര്‍ ടിക്കറ്റ്‌ ചോദിച്ചത് ?? ടിക്കറ്റ്‌ രഹിത യാത്രക്കാര്‍ റെയില്‍വേ ക്ക് ഒരു നഷ്ടവും വരുത്തുന്നില്ലേ?? ഇത് ഒരു ചെറിയ ഉദഹരണം മാത്രം. അങ്ങനെ, എത്ര എത്ര കാര്യങ്ങള്‍? 
സബ്സിഡി യെ ചൊല്ലിയുള്ള മുതല കണ്ണീര്‍ ഒഴുകുമ്പോള്‍, നിങ്ങള്‍ ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും -- നമ്മുടെ ഗവ. അന്‍പത് ശതമാനം എങ്കിലും കാര്യപ്രാപ്തിയോടെ ആണോ പ്രവര്‍ത്തിക്കുന്നത് എന്ന്. .. ഒരു പാട് ഉത്തരങ്ങള്‍ തരുന്ന ഒരു ചോദ്യം ആണ് അത്. 


Monday, August 27, 2012

ഒരു വിവരദോഷിയുടെ ജല്പനങ്ങള്‍..അഥവാ കല്‍ക്കരി പുരണ്ട ചില ചിന്തകള്‍..

ഇലക്ഷന്‍ കമ്മീഷന്‍ എന്നൊരു സംഭവം ഈ രാജ്യത്തുണ്ട് എന്ന് നമ്മള്‍ അറിയാന്‍ 1990 ല്‍  ടി.എന്‍. ശേഷന്‍ എന്നൊരു വിദ്വാന്‍ അതിന്റെ തലപ്പത്ത് വരേണ്ടി വന്നു. കൃത്യമായി പറഞ്ഞാല്‍ 
സ്വാതന്ത്ര്യം കിട്ടി 43 വര്‍ഷത്തിനു ശേഷം..

2010 ല്‍  വിനോദ് റായി എന്നൊരു വിദ്വാന്‍ എത്തിയപ്പോള്‍ ആണ്  സി. എ. ജി. എന്നൊരു സ്ഥാപനം ഈ നാട്ടില്‍ ഉണ്ട് എന്നും അതും പാര്‍ലമെന്റ്  ന്റെ അധികാരത്തിനു പുറത്താണ് എന്നും നമ്മള്‍ മനസ്സിലാക്കിയത്.

എന്ത് കൊണ്ട് ലോക്പാല്‍ വേണ്ട എന്ന കാര്യത്തില്‍ എല്ലാ പാര്‍ട്ടികളും ഒറ്റകെട്ടായി എന്ന് ഇപ്പോള്‍ മനസ്സിലായോ?? 

അതൊക്കെ അവിടെ നില്‍ക്കട്ടെ...വിഷയം കരിയാണ് .. കല്‍ക്കരി..

ലാഭം ഉള്ള ഏതു ബിസിനസ്‌ ഉം നടത്താന്‍ കടം കിട്ടും. ആരും തരും. വ്യവസ്ഥകള്‍ മാറും എന്ന് മാത്രം. ഗവ. ആണ് ലോണ്‍ എടുക്കുന്നത് എങ്കില്‍ വ്യവസ്ഥകള്‍ വളരെ ഉദാരവും ആവും. ഇതൊക്കെ ആണ് യാഥാര്‍ത്യ വസ്തുതകള്‍..എല്ലാവര്ക്കും അറിയാം താനും.

കോള്‍ ഇന്ത്യ ഒരു മഹാരത്ന കമ്പനി ആണ്. കഴിഞ്ഞ വര്‍ഷത്തെ ലാഭം, അവരുടെ തന്നെ കണക്ക് പ്രകാരം 14,700 കോടി രൂപ ആണ്. (വരവ് അല്ല നികുതി കഴിഞ്ഞുള്ള ലാഭം). അവരുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ വായിച്ച് നോക്കാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു. 

അപ്പോള്‍ കരി ഖനനം ലാഭമുള്ള ഒരു വ്യവസായം ആണ് എന്ന് മനസ്സിലായല്ലോ. വളരെ ലാഭം ഉള്ള ഒരു വ്യവസായം. അല്ലെങ്കില്‍ 100 ശതമാനവും ലാഭകരം ആവും എന്ന് ഉറപ്പുള്ള ഒരു വ്യവസായം..(നമ്മുടെ നാട്ടിലെ ബാര്‍ ഹോട്ടല്‍ പോലെ, എസ്റ്റേറ്റ്‌ വഴിയുള്ള കൃഷി പോലെ, കരിമണല്‍ പോലെ)

അങ്ങിനെയുള്ള ഒരു വ്യവസായം എന്ത് കൊണ്ട് ഗവ. ഏറ്റെടുത്ത് നടത്തുന്നില്ല?? എന്ത് കൊണ്ട് കോള്‍  ഇന്ത്യ, ഇന്ത്യയിലെ മൊത്തം കല്‍ക്കരി ഖനനവും അവരുടെ കീഴില്‍ നടത്തുന്നില്ല?
ഗള്‍ഫ്‌ രാജ്യങ്ങള്‍, എണ്ണ, ദേശീയ സ്വത്തായി കണക്കാക്കി, ഖനനം മാത്രം വേറെ കമ്പനികളെ ഏല്‍പ്പിച്ചത് പോലെ, നമുക്ക് എന്ത് കൊണ്ട് പറ്റില്ല ????

അതോ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ മാത്രം ഗവ. നടത്തിയാല്‍ മതി എന്നാണോ ഭരണ വര്‍ഗ്ഗ നിലപാട്??

സി.എ.ജി റിപ്പോര്‍ട്ടിലെ പൂജ്യം എണ്ണി കളിക്കാന്‍ അല്ല നമ്മള്‍ ശ്രമിക്കേണ്ടത്.. രാഷ്ട്രീയമായി റിപ്പോര്‍ട്ട്‌ ചര്‍ച്ച ചെയ്യുകയും അല്ല വേണ്ടത്. 

സി. എ. ജി റിപ്പോര്‍ട്ട്‌ ആധാരമാക്കി, ഇന്ത്യയുടെ ധാതു സമ്പത്ത്, ഈ രാജ്യത്തെ ജനതയുടെ (അത്താഴ പട്ടിണിക്കാരായ ജനതയുടെ) സ്വത്താണ് എന്നും, ആ സമ്പത്ത് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം, ഗവ. ന്റെ ആണ് എന്നും അംഗീകരിക്കണം നമ്മുടെ ഭരണ നേതൃത്വം.

ഒരു ധാതു നയം എത്രയും പെട്ടന്ന്‍, ഈ രാജ്യത്ത് കൊണ്ട് വരണം... ആ നയത്തില്‍, ഇന്ത്യ ഗവ. ഇവിടുത്തെ എല്ലാ ധാതു നിക്ഷേപങ്ങള്‍ക്കും ഉടമ ആവണം. ഖനനം നടത്താന്‍ മാത്രം നമുക്ക് ആഗോള കമ്പനികളെ വിളിക്കാം. വില്പന ഗവ. നേരിട്ട് ആവട്ടെ. കരിഞ്ചന്ത, ധാതുക്കളുടെ കാര്യത്തില്‍ രാജ്യദ്രോഹ കുറ്റം ആക്കണം.

അതിന്റെ ലാഭ വിഹിതം കൊണ്ട്, പാചകവാതകം, പെട്രോള്‍ തുടങ്ങിയ അവശ്യ വസ്തുകള്‍ക്ക് സബ്സിഡി കൊടുക്കുകയും ആവാം. 

എന്ത് തോന്നുന്നു നിങ്ങള്‍ക്ക്?? 

ഇനി ചില്ലറ ചില കണക്കുകള്‍ .... വെറുതെ ഒരു രസത്തിന് വായിക്കാന്‍ മാത്രം..

റിലയന്‍സ് പവര്‍ - കഴിഞ്ഞ വര്‍ഷത്തെ ലാഭം - 866 കോടി രൂപ 
കെ.എസ്.ഇ.ബി - കഴിഞ്ഞ വര്‍ഷത്തെ നഷ്ടം - 1800 കോടി രൂപ 
ഓ.എന്‍.ജി.സി. - കഴിഞ്ഞ വര്‍ഷത്തെ ലാഭം - 18,924 കോടി രൂപ (പാചക വാതകം ഇവരുടെ ആണ്) 
ബി.എം.ടി.സി. -(ബാംഗ്ലൂര്‍ ബസ്‌ സര്‍വീസ്) - 2011 ലെ ലാഭം - 55 കോടി രൂപ 
കെ.എസ് .ആര്‍. ടി. സി. - ഇപ്പോഴത്തെ നഷ്ടം - 720 കോടി രൂപ 

കേരളം വളരെ പ്രത്യേകതകള്‍ ഉള്ള ഒരു സംസ്ഥാനം ആണ് എന്ന് ഇവിടത്തെ നേതൃത്വം പറയുന്നതിന്റെ പൊരുളും മനസ്സിലായല്ലോ...

ഇവിടെ ഇച്ചാശക്തി എന്നൊന്ന് ഉള്ള ഒരു ഭരണകൂടം വരണം..എന്നാലെ കാര്യങ്ങള്‍ നന്നാവൂ. അതിനു നമ്മള്‍ ശ്രമിക്കണം. വോട്ടിംഗ് ദിവസം അല്ല, ആഴ്ചയില്‍ ഒരു 2 മണിക്കൂര്‍, അടുത്ത ഒരു പത്തു വര്ഷം. നമ്മുടെ കുട്ടികള്‍ എങ്കിലും അതിന്റെ ഗുണഫലം അനുഭവിക്കും...

പുലരി തേടിയുള്ള യാത്രകള്‍ ഒരിക്കലും പാഴ്വേല അല്ല..വരിക വരിക സഹജരെ...കരള്‍ ഉറച്ച്, കൈകള്‍ കോര്‍ത്ത്.. നമുക്ക് തീര്‍ഥാടനം തുടങ്ങാം..

ജയ് ഹിന്ദ്‌!!!!


Wednesday, August 1, 2012

യു. പി യിലേക്കുള്ള ദൂരം വല്ലാതെ കുറയുന്നുവോ? - ചില കോണ്‍ഗ്രസ്‌ പക്ഷ ചിന്തകള്‍

കഴിഞ്ഞ ദിവസങ്ങളില്‍ കേരളം ചില വിചിത്ര കാഴ്ചകള്‍ക്ക് സാക്ഷിയായി..
വലതു പക്ഷ നിലപാടുകള്‍ക്ക് പേരും പഴിയും കേട്ട ഒരു പ്രമുഖ ദിനപത്രവും, ഇടത് പക്ഷ ചായ്‌വ് വിന് പേര് കേട്ട ഒരു സാമുദായിക സംഘടനയുടെ നേതാവും മലയാള ഭാഷക്ക് വളരെ സംഭാവനകള്‍ നല്‍കണം എന്ന് ആഗ്രഹമുള്ള ഒരു ഭാഷ സ്നേഹിയും ആയ കേരളത്തിലെ ഒരു പ്രമുഖ വ്യവസായിയും  ഒരുമിച്ച് ജനപിന്തുണയുടെ കാര്യത്തില്‍ ആദ്യ മുന്ന് സ്ഥാനത്തില്‍ ഒന്നില്‍ വരുന്ന ഒരു കോണ്‍ഗ്രസ്‌ നേതാവിനെ ഒരുമിച്ച് കടന്നാക്രമിക്കുന്ന ഒരു രസകരമായ കാഴ്ച.  ഈ വിദ്വാന്‍ 2 മാസം മുന്‍പേ നടന്ന തിരെഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ മുട്ടുകുത്തിക്കാന്‍ ഉത്സാഹിച്ച ആളാണ്. പെട്ടന്നാണ്, സര്‍ക്കാര്‍ അനുഭാവി ആയി മാറിയത് അതിന്റെ അടുത്ത ദിവസം, അദ്ദേഹത്തിന്റെ ഒരു വ്യവസായത്തിന് അനുകൂലമായി ഒരു കോടതി വിധി വന്നത്, ദൈവം പോലും അദ്ദേഹത്തിന്റെ കൂടെ എന്നതിന്റെ ദ്രഷ്ടാന്തം ആയി കണക്കാം. 

എന്താണ് പ്രകോപനം?? -- കേരളത്തിലെ ചില മന്ത്രിമാര്‍ കഴിവ് കേട്ടവര്‍ ആണ് എന്ന കേരളത്തിലെ നാല് പേര്‍ കൂടുന്നിടത്തൊക്കെ കേള്‍ക്കുന്ന വായ്ത്താരി, പാര്‍ട്ടി യുവജന സംഘടനയുടെ സമ്മേളനത്തില്‍ പലതും പറഞ്ഞ കൂട്ടത്തില്‍ പറഞ്ഞു. 

രാജാവിനെക്കാള്‍ വലിയ രാജഭക്തി വളരെ വേണ്ടൊരു പ്രസ്ഥാനം ആണ് കോണ്‍ഗ്രസ്‌. അത് 1966 മുതല്‍ അങ്ങനെ തന്നെ ആണ്. നമ്മുടെ ഇപ്പോഴത്തെ രാഷ്ട്രപതി പോലും ഇതിന്റെ പേരില്‍ പിണങ്ങി പുറത്തു പോയി സ്വന്തം സംരഭം തുടങ്ങി പിന്നെ തിരിച്ചു വന്ന്‍ സാഹചര്യങ്ങള്‍ നന്നായി വിനിയോഗിച്ച ഒരാളാണ്.സ്വന്തം രാഷ്ട്രപതി സ്ഥാനാര്‍ഥിയെ വരെ തോല്‍പ്പിച്ച പാര്‍ട്ടി ആണ് കോണ്‍ഗ്രസ്‌. പറഞ്ഞു വന്നത് ശക്തമായ തിരുത്തല്‍ പാരമ്പര്യം കോണ്‍ഗ്രസിന്‌ ഉണ്ട്. വിമര്‍ശിക്കുന്ന ആരെയും പുറത്താക്കുകയോ ഒറ്റപെടുത്തുകയോ ഒന്നും കോണ്‍ഗ്രസിന്റെ  പതിവും രീതിയും അല്ല. ഇത്രമേല്‍ ഉള്‍പാര്‍ട്ടി  ജനാധിപത്യം ഉള്ള മറ്റൊരു പാര്‍ട്ടിയും രാജ്യത്തില്ല.

കേരളത്തിലെ കഥ എടുക്കാം. കേരളത്തിലെ പ്രമുഖ നേതാക്കന്മാര്‍ എല്ലാവരും തന്നെ പാര്‍ട്ടി വിട്ട് പുറത്ത് പോയി കാര്യങ്ങള്‍ തിരിച്ചറിഞ്ഞു വന്നവര്‍ ആണ്. കോണ്‍ഗ്രസ്‌ മുഖ്യമന്ത്രി മാരെ പുകച്ച് പുറത്ത് ചാടിക്കാന്‍ മുന്‍കൈ എടുത്തവര്‍ പലരും ഇന്ന് ആ സ്ഥാനത്തും മറ്റു പ്രമുഖ സ്ഥാനങ്ങളും അലങ്കരിക്കുന്നു.

അപ്പോള്‍ പിന്നെ ഒരു പഞ്ചായത്ത്‌ അംഗം പോലും അല്ലാത്ത ഒരാള്‍ വിമര്‍ശിച്ചാല്‍ എന്താണ് ഇത്ര  വലിയ  പ്രശ്നം??

ആ പ്രശ്നം ആണ് കോണ്‍ഗ്രസിന്റെ പ്രശ്നം. കേരള രാഷ്ട്രീയത്തിന്റെ പ്രശ്നം. ആരാണ് കേരളത്തിലെ വലത് പക്ഷം എന്ന ചോദ്യത്തിന് സി.പി.എം എന്ന ഉത്തരം ഉയരുന്ന ഒരു കാലഘട്ടത്തില്‍ ആണ് നമ്മള്‍. ഈ സാഹചര്യം മുതല്‍ എടുത്ത് കേരളം ചിലര്‍ക്ക് തീറു കൊടുക്കാന്‍ അധികാരത്തില്‍ ഉള്ള ചിലര്‍ക്ക് വലിയ തിടുക്കം. പാടമായും കാടായായും എസ്റ്റേറ്റ്‌ ആയും, ബാറായും, പട്ടയമായും, വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ വകുപ്പുകള്‍ ആയും പറ്റാവുന്ന രീതികളില്‍ വലിയ നഷ്ടം ഇല്ലാതെ നടത്തി കൊണ്ട് പോവുമ്പോള്‍ ആണ് ഒരു മനുഷ്യന്റെ ഒറ്റയാള്‍ പോരാട്ടം.

 പൊതുവില്‍ നമ്മുടെ കൂടെ നില്‍കുന്ന മാധ്യമ സിണ്ടികെട്റ്റ്, ഈ മനുഷ്യന്‍ ഓരോന്ന് പറയുമ്പോള്‍ അദ്ദേഹത്തിനും ഒരു ചെവി കൊടുക്കുന്നു. സ്ഥാനമോഹിയായ ഒരു മനുഷ്യന്റെ വിലാപങ്ങള്‍ എന്നും പറഞ്ഞു നാണം കെടുത്താം എന്ന ചാണക്യ തന്ത്രം പയറ്റി തുടങ്ങിയിട്ട് കുറച്ച കാലം ആയി. വിലപോവുന്നില്ല. അങ്ങിനെ ആവാം പത്രത്തെയും സമുദായ നേതാവിനെയും കൂട്ട് പിടിക്കാന്‍ ആലോചിച്ചത്. കൂടാതെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ചിലര്‍ സ്വരാജ് ന്റെ പ്രയോഗം വരെ കടം എടുത്ത് (ഏത് , കാപിറല്‍ പണിഷ്മെന്റ്) വിചാരണയും നടത്തി. കക്കാന്‍  സമ്മതിക്കില്ല എങ്കില്‍ ഇറങ്ങി പോവു ഹേ  എന്നാണ് രത്ന ചുരുക്കം. അവരെ കുറ്റം പറയുക വയ്യ.. 2G, കോമണ്‍ വെല്‍ത്ത്, ആദര്‍ശ്, ഖനി, ലോക്പാല്‍, വിദേശ കള്ളപണം തുടങ്ങിയ വിഷയങ്ങളില്‍ ഉള്ള നിലപാടുകള്‍ കണ്ട് അണികള്‍ അതാണ്‌ ദിശ എന്നും ധരിച്ചിരിക്കാം.

കോണ്‍ഗ്രസിന്റെ യുവനേതാവ് ശ്രീ. രാഹുല്‍ ഗാന്ധി യു.പി.യിലും ബീഹാറിലും നടത്തിയ ഇലക്ഷന്‍ പരിക്ഷണങ്ങള്‍ തോല്‍ക്കാന്‍ കാരണം ജനത്തിന്റെ അറിവിലായ്മയയും കാര്യങ്ങള്‍  മനസ്സില്‍ ആക്കാന്‍ ഉള്ള പരിമിതികളും ആണ് എന്ന രീതിയില്‍ സംസാരം ഉണ്ട്. ശരിയാവാം.പക്ഷെ സ്വന്തം മണ്ഡലം അടക്കം എല്ലായിടത്തും പരാജയപെട്ടു. രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ രീതികളും അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്നവരെയും ഒക്കെ മാറിയില്ല ഇല്ലെങ്കില്‍ 89 ലെ ഫലം തന്നെയാവും ഫലം.
 പക്ഷെ, അദ്ദേഹത്തിന്റെ അനുചരന്മാര്‍ എല്ലാവരും അദ്ദേഹം ആണ് ശരി, ജനം ശരിയല്ല എന്ന രീതിയില്‍ നടത്തുന്ന പ്രചരണം അവര്‍ക്ക് ജനാധിപത്യം എന്ന സമ്പ്രദായത്തില്‍ ഉള്ള അവരുടെ അറിവിലായ്മ ആണ് കാണിക്കുന്നത്. ഇത്തരക്കാരുടെ സഹവാസം, ഈ രാജ്യം ഭരിക്കുക്ക എന്ന ദൈവിക ദൗത്യം (നെഹ്‌റു കുടംബത്തില്‍ ജനിക്കുക്ക എന്ന ഭാഗ്യം തന്നത് ദൈവം അല്ലേ) പാരമ്പര്യമായി കിട്ടിയ രാഹുലിന് ദോഷം ചെയ്യും. അദ്ദേഹം, എത്രയും പെട്ടന്ന്‍ ശൈലിമാറ്റം വരുത്തി ജനങളുടെ ഹൃദയത്തില്‍ സ്ഥാനം നേടാന്‍ ശ്രമിക്കണം. അദ്ദേഹത്തിനെ കാണാന്‍ തിക്കിതിരക്കുന്നവര്‍ അല്ല ജനം എന്നും, വലിയൊരു വിഭാഗം അദ്ദേഹത്തിനെ ചുളിഞ്ഞ പുരികകൊടി വെച്ച് നോക്കുന്നുണ്ട് എന്നും മനസിലാക്കുന്നത് നന്നായിരിക്കും -- അദ്ദേഹത്തിനും, അദ്ദേഹം ഭരിക്കാന്‍ സാധ്യത ഉള്ള ഈ രാജ്യത്തിനും.

ഇനി ചില ചില്ലറ കണക്കുകള്‍  

2001 ലെ തിരഞ്ഞെടുപ്പില്‍ കിട്ടിയത് 88 ല്‍  63 സീറ്റ്‌ (71% ശതമാനം വിജയം). മുന്നണിയിലെ ഘടക കഷികള്‍ നേടിയത് 36 സീറ്റ്‌ - ആകെ 99 സീറ്റ്‌. 

2011 ലെ തിരഞ്ഞെടുപ്പില്‍ കിട്ടിയത്  82 ല്‍  39 സീറ്റ്‌ (47% ശതമാനം വിജയം). മുന്നണിയിലെ ഘടക കഷികള്‍ നേടിയത് 34 സീറ്റ്‌ - ആകെ 73 സീറ്റ്‌. ഘടകക്ഷിയില്‍ SJD എന്നൊരു പ്രബല വിഭാഗം കൂടി വന്നു ചേര്‍ന്നു.

24 സീറ്റിന്റെ അഥവാ 38% സീറ്റിന്റെ കുറവ്. 

കേരളം രണ്ടായി വിഭജിച്ചാല്‍, വടക്കന്‍ പാതിയില്‍ 73 മണ്ഡലങ്ങള്‍. അതില്‍ കോണ്‍ഗ്രസ്‌ ജയിച്ചത് 16 സീറ്റില്‍. വടക്കന്‍ കേരത്തിലെ കോണ്‍ഗ്രസിന്റെ ശക്തികുറവ് വളരെ പ്രകടം ആണ്. ഇതാണ് പ്രധാന പ്രശ്നവും. കോണ്‍ഗ്രസ്‌ പാര്‍ട്ടി ശ്രമിക്കേണ്ടത്‌, 70 സീറ്റ്‌ എന്ന സംഖ്യയില്‍ എത്താന്‍ ആണ്. കുറഞ്ഞത് 60 സീറ്റ്‌ എങ്കിലും സ്വന്തം ജയിക്കണം. പക്ഷെ ഇപ്പോഴത്തെ പാര്‍ട്ടി നേതൃത്വത്തിന് താല്പര്യം ഘടകകക്ഷികളെ (ഒരു മാതിരി എല്ലാ ഘടകകക്ഷികളും വര്‍ഗ്ഗീയ പാര്‍ട്ടികള്‍ ആണ്. അല്ലാത്ത 3 ല്‍  2 പാര്‍ട്ടിയും തോറ്റു )  കൂട്ട് പിടിച്ച് അധികാരത്തിലേക്കുള്ള കുറുക്ക് വഴികള്‍ തേടാന്‍ ആണ് പാര്‍ട്ടി ശ്രമിച്ചത്. കോണ്‍ഗ്രസിന്റെ ദൌര്‍ബല്യം മുതലെടുക്കാന്‍ സാമുദായിക സംഘടനകളും ശ്രമിക്കുന്നു. സാമുദായിക സംഘടനകളുടെ ലിസ്റ്റ് ആണ് മന്ത്രിസഭ ലിസ്റ്റ് ആയി മാറിയത്. ഈ മൃദു സമീപനവും ആയി എത്ര നാള്‍ മുന്‍പോട്ടു പോവും. 

എന്ത് കൊണ്ട് തോറ്റു എന്ന് പഠിക്കാന്‍ ഒരു കമ്മിറ്റി രൂപികരിക്കുക. എന്നിട്ട്, ആ കമ്മിറ്റി യുടെ നിഗമനം ചര്‍ച്ച പോലും ചെയ്യണ്ട എന്ന് തീരുമാനിക്കുക. ഇതൊക്കെയാണ് ഇവിടെ  സംഭവിച്ചത്.
ആരും ചോദിക്കാനും പറയാനും ഒന്നുമില്ലാത്ത ഒരു അവസ്ഥ. 

ഈ അവസ്ഥക്ക് എതിരെ ശബ്ദം ആര് ഉയര്‍ത്തിയാലും അവരെ ഒറ്റപെടുത്തുക എന്നൊരു തന്ത്രവും വിജയകരമായി നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നുണ്ട്. എല്ലാറ്റിനും ഹൈക്കമാണ്ട്  പിന്തുണയും ഉണ്ട് എന്നാണ് വെയ്പ്. കേരളത്തില്‍ നിന്നും കേന്ദ്രത്തില്‍ പോയ വലിയ നേതാക്കന്മാരുടെ ഞാന്‍ ഈ നാട്ടുകാരനേയല്ല എന്ന സമീപനവും പിന്തുണയായി കണക്കില്‍ എടുക്കാം. അങ്ങിനെ പാര്‍ട്ടിയും ജനങ്ങളും ഗവ. ഉം പല പല തട്ടില്‍  ഒരു  കാഴ്ച ആണ് കേരളത്തില്‍.
ഈ സ്ഥിതി മുതല്‍ എടുക്കാനും മുതല്‍ കൂട്ടാനും വലിയ വലിയ പണച്ചാക്കുകളും സാമുദായിക സംഘടനകള്‍ നടത്തുന്ന സ്ഥാപനങ്ങളും ഉത്സാഹിക്കുന്നു. ഗവ. ഇല്‍  അവരുടെ പ്രതിനിധികള്‍ കാര്യങ്ങള്‍ എളുപ്പമാക്കുന്നു. മദ്യശാലകള്‍ക്ക് അനുകൂലമായി വന്ന വിധി യാദൃച്ചികം ആകാന്‍ സാധ്യത കുറവാണ്. വനം, എസ്റ്റേറ്റ്‌, നെല്‍വയല്‍ ഇതിലൊക്കെ തന്നെ ജനപക്ഷം തോറ്റത്  ജനകീയ സര്‍ക്കാരുകള്‍ കാട്ടിയ വലിയ ശുഷ്കാന്തിയുടെ പരിണിത ഫലം അല്ല എന്ന് പറയാന്‍ കഴിയുമോ?


ഈ രീതില്‍ ആണ് പോക്ക് എങ്കില്‍ യു.പി. ലേക്ക് അധികം ദൂരം ഇല്ല... ഒന്നോ രണ്ടോ തിരഞ്ഞെടുപ്പ് കൂടി..

പോംവഴികള്‍

1. മക്കള്‍ രാഷ്ട്രീയം കുറകുക. അതിന്റെ പേരില്‍ കയറി പറ്റാന്‍ തയ്യാറായി കുറെ പെട്ടി പിടുത്തക്കാരും, ഓശാന പാട്ടുകാരും ഇറങ്ങും. ഇവരൊക്കെ കൂടി പാര്‍ട്ടിയെ വീണ്ടും ദുര്‍ബലമാക്കും.

2. വടക്കന്‍ കേരളത്തിലെ 7 ജില്ലകളില്‍ ശക്തമായ രീതിയില്‍ പാര്‍ട്ടി പുനര്സംഘടിപ്പിക്കുക. കഴിയുമെങ്കില്‍ സ്ഥിരം മുഖങ്ങള്‍ ഒഴിവാക്കി വേണം കമ്മിറ്റി ഉണ്ടാക്കാന്‍.

3. 5 തവണയില്‍ കൂടുതല്‍ ഒരേ സ്ഥാനത്തേക്ക് മത്സരിച്ചവര്‍ക്ക് വിശ്രമം കൊടുക്കുക. 3 പേരില്‍ കൂടുതല്‍ അങ്ങനെ ഉള്ളവരെ  പരിഗണിക്കരുത്

4. 3 തവണയില്‍ കൂടുതല്‍ ആരെയും മന്ത്രി ആക്കരുത്. ജനാധിപത്യം എല്ലാവര്ക്കും അവസരം കൊടുക്കാന്‍ കൂടി ഉള്ളതാണ്. ചില കുടുംബങ്ങള്‍ക്ക് വേണ്ടി മാത്രം അല്ല.

5. ഘടക കക്ഷികള്‍ പലതും നാടിന്പുറത്തെ പലചരക്ക് കട പോലെയാണ്. ഒരു  കുടുംബത്തിന്റെ  വയറ്റിപിഴപ്പ് എന്നതില്‍ ഉപരി ഒരു ഗുണവും ഇല്ല. അത്തരം പാര്‍ട്ടികളെ ഒഴിവാക്കുക.

6. പാര്‍ട്ടി ജനപക്ഷത്ത് ഉറച്ച് നില്‍ക്കുക. അരമനയിലും ചങ്ങനാശ്ശേരിയിലും ചേര്‍ത്തലയിലും പാണക്കാടും ഒക്കെ പോയി തൊഴുത്‌ ഭരണം നടത്തുന്നതിലും നല്ലത് ജനപക്ഷം പിടിക്കുന്നതാണ്

7. നല്ല സ്ഥാനാര്‍ഥികളെ തിരഞ്ഞെടുപ്പില്‍ നിറുത്തുക. ജാതി-മത-ഗ്രൂപ്പ്‌ സ്ഥാനാര്‍ഥികള്‍ പലരും പിന്നീട് പ്രകടനത്തില്‍ പിറകോട്ടു പോയേക്കാം.

8. അഴിമതി നിര്‍മാര്‍ജ്ജനം ഒരു പ്രസംഗ വിഷയം മാത്രം ആക്കി ഒതുക്കി നിറുത്താതെ, പ്രവര്‍ത്തിയില്‍ കൊണ്ട് വരിക.

9. വര്‍ഗ്ഗീയ പ്രീണനം അവസാനിപിച്ച്, എല്ലാവരെയും തുല്യരായി കണക്കാക്കി ആവശ്യക്കാരുടെ ആവശ്യങ്ങള്‍ തുല്യമായി  നടപ്പില്‍ വരുത്തുക

10. പാര്‍ട്ടിയില്‍ പുത്തന്‍ സമൂഹത്തിന്റെ പ്രതിനിധികളെ കൂടി --- അഭ്യസ്തവിദ്യരായ, തൊഴില്‍ പരിചയം ഉള്ള, ആഗോള കാഴ്ചപാടുകള്‍ ഉള്ള ആളുകളെ ---- ഉള്‍പെടുത്തുക. നമ്മുടെ സ്വപ്‌നങ്ങള്‍ കൂടുതല്‍ വേഗത്തില്‍ നടപ്പില്‍ വരുത്താന്‍ അവര്‍ക്ക് സഹായിക്കാന്‍ കഴിയും


ജയ് ഹിന്ദ്‌!!!



















Sunday, July 22, 2012

ആറന്മുള വിമാനത്താവളവും ചില ചിന്തകളും ..

കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് പാളം തെറ്റി തുടങ്ങിയിരിക്കുന്നു.

വലിയ പ്രശ്നങ്ങള്‍ ഇല്ലാതെ കടന്നു പോയ വര്‍ഷവും 2 ഉപതിരഞ്ഞെടുപ്പുകളിലെ വിജയവും സര്‍ക്കാരിന്റെ ആത്മവിശ്വാസം വര്ധിപ്പിചിടുണ്ട്. പക്ഷെ ആ വിശ്വാസം, സര്‍ക്കാരിനെ പുറത്തു നിന്നും നയിക്കുന്ന ചില പ്രബല ശക്തികള്‍ അവരുടെ താല്പര്യ സംരക്ഷണത്തിന് ഉപയോഗിക്കുന്നു എന്നൊരു ആശങ്ക അസ്ഥാനത്തല്ല. 

ആരാണ് ഈ സര്‍ക്കാരിനെ അങ്ങനെ പുറത്തു നിന്നും നിയന്ത്രിക്കുന്നത്??. എന്റെ നിരീക്ഷണത്തില്‍ അവര്‍ ഇവരൊക്കെ ആണ് 

1.  സമുദായ നേതൃത്വങ്ങളും സാമുദായിക പാര്‍ട്ടികളും  - ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ നോട്ടാക്കി മാറ്റാനും അത് വഴി സ്വയം പുഷ്ടിപെടുത്താനും അല്ലാതെ സമുദായത്തിലെ ആവശ്യവിഭാഗത്തിന്റെ  ഉന്നമനവും അഭിവൃദ്ധിയും ഒന്നും ഇവര്‍ക്ക് ഒരു വിഷയമല്ല. ഒരു വര്‍ഷം കേരളത്തിലെ പ്രൊഫഷണല്‍ കോളേജില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ അഡ്മിഷന്‍ കിട്ടുന്ന കുട്ടികളുടെ വിവരങ്ങള്‍ അന്വേഷിച്ചാല്‍ മതി ഈ ആനുകുല്യങ്ങള്‍ ആര്‍ക്കാണ്    ഉപയോഗപെടുന്നത് എന്ന്. കോരന്‍ ഇപ്പോഴും കുമ്പിളില്‍ തന്നെ കഞ്ഞി കുടിക്കുമ്പോള്‍ കോരന്റെ സമുദായ നേതാവ് ബെന്‍സ് കാറില്‍ സഞ്ചരിച്ച്, കോളേജും സ്കൂളും തുടങ്ങി സമുദായത്തെ ശക്തി പെടുത്തുന്നു. (അതില്‍ തങ്ങള്‍ എന്നോ ബിഷപ്പ് എന്നോ, നായര്‍ എന്നോ, തിയ്യന്‍ എന്നോ, ദളിതന്‍ എന്നോ  ഒരു വ്യത്യാസവും ഇല്ല. മേല്‍ത്തട്ടില്‍ എന്നേ തുല്യ സ്ഥിതി വന്നു കഴിഞ്ഞു) 

2. വിദേശ മലയാളി വ്യവസായികള്‍ - വിദേശത്ത് വലിയ തോതില്‍ പണം സമ്പാദിച്ച്, ആ പണത്തിന്റെ ബലത്തില്‍ കേരളത്തിലെ രാഷ്ട്രീയ നേതൃത്വവുമായി വലിയ ചങ്ങാത്തം സ്ഥാപിച്ച വന്‍കിട മുതലാളിമാര്‍. കേരളത്തിലെ ഇടതു പക്ഷ പാര്‍ട്ടിയുടെ വലത്പക്ഷ വ്യതിയാനത്തിന് പിന്നില്‍ ഈ മുതാളിമാര്‍ തന്നെ ആണ്. പല വലിയ നേതാക്കന്മാരുടെയും ഉറ്റ ബന്ധുക്കള്‍ ഇവരുടെ സ്ഥാപനങ്ങളില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നു. വികസനം എന്ന പേരില്‍, കേരളത്തില്‍ പ്രഖ്യാപിക്കപെടുന്ന പല പദ്ധതികളും ഇവര്‍ക്ക് വേണ്ടിയാണ്. പല നിയമങ്ങളും മാറുന്നത് ഇവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആണ്. ഇതിന്നും പുറമെയാണ് പദ്മശ്രീ തുടങ്ങിയ  ദേശീയ ബഹുമതികള്‍ ....

3. റിയല്‍ എസ്റ്റേറ്റ്‌ മാഫിയ എന്ന ഓമനപേരിട്ടു നമ്മള്‍ വിളിക്കുന്ന വിഭാഗം. ഓരോരോ ഇടപാടിലും ഇവര്‍ നേടുന്ന കള്ളപണത്തിന്റെ പങ്കു പറ്റാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ഇല്ല തന്നെ എന്ന് വേണം കരുതാന്‍ 

4. കേരളത്തിലെ വ്യാപാര സമൂഹം - പല വികസന പദ്ധതികള്‍ക്കും തുരങ്കം വെക്കുന്നത് ഇവരാണ് ഒരു ഫ്ലൈ ഓവര്‍ വരാതിരിക്കാന്‍ ദേശീയ പാതയില്‍ ഒരിടത്ത് ഇവര്‍ നടത്തിയ സമരം ഓര്‍ക്കുമല്ലോ. എല്ലാ ബൈ പാസുകള്‍ക്കും എതിരാണ് വ്യാപാരി സമൂഹം. ലൈസന്‍സ്‌ ഉള്ള, നികുതി കൃത്യമായി അടക്കുന്ന, വ്യപാരം നടത്താന്‍ ഈ രാജ്യം നിഷ്കര്‍ഷിക്കുന്ന നിയമങ്ങള്‍ ഒരു വിധം പാലിച്ച്, കച്ചവടം നടത്തുന്ന എത്ര പേരെ ചൂണ്ടിക്കാണിക്കാന്‍ സാധിക്കും നമ്മുടെ സംസ്ഥാനത്ത്??


ഈ സംസ്ഥാനത്ത് ഭരണം നടക്കുന്നത് മേല്പറഞ്ഞ വിഭാഗങ്ങള്‍ക്ക് വേണ്ടി ആണ്. നമ്മുടെ രാഷ്ട്രീയ നേതൃത്വം വല്ലാതെ ദുര്‍ബലം ആണ് എന്ന് കാണിക്കുന്ന ഉദാഹരണങ്ങള്‍ നിരവധി ആണ്. 
1. എയിഡഡ് സ്കൂള്‍, കോളേജ് നിയനങ്ങള്‍ പി.എസ്.സി വഴി ആക്കാന്‍ സാധിക്കാത്തത്.

2. ഗവ. ന്റെ നിയന്ത്രണത്തില്‍ ഉള്ള പല കോര്പ്പോരറേന്‍ പലതിലും ഓഡിറ്റ്‌ പോലും നടക്കുന്നില്ല
3. ഭൂമി കൈയേറ്റം നിയന്ത്രിക്കാന്‍ ഇത് വരെ കഴിയുന്നില്ല. പട്ടയ മേള ഗവ. ന്റെ വിജയം ആയി ആണ് കരുതുന്നത്. എല്ലാ വര്‍ഷവും കുടിയേറ്റ പട്ടയങ്ങള്‍ നല്‍കി വരുന്നു. അത് കൂടുതല്‍ കൈയേറ്റം പ്രോത്സാഹിപ്പിക്കുന്നു. 

4. കാര്‍ഷിക മേഖലയെ പാടെ തകര്‍ക്കുന്ന നയങ്ങള്‍ (നെല്പാടം, തണ്ണീര്‍ തടം - മുതലയവ നികത്തുന്നത് അംഗീകരിക്കുന്ന നിയമങ്ങള്‍ കൊണ്ട് വരുന്നു) 

5. കള്ളപണം തടയാന്‍ ഒരു നടപടിയും ഇല്ല. കേരളത്തിലെ ആളുകള്‍ അംഗീകരിച്ച വരുമാനം (സ്വന്തം വരുമാനം ശരിവെച്ചിട്ടുള്ളത്‌) നോക്കിയാല്‍, കേരളത്തിലെ 90% ആളുകള്‍ക്കും താങ്ങാന്‍ കഴിയാത്ത വിലയാണ് ഇന്ന് ഭൂമിക്ക്. അങ്ങിനെ നോക്കിയാല്‍ കേരളത്തിലെ ഭൂമി മുഴുവന്‍ 10% കൈയാളുന്ന ഒരു സ്ഥിതി ആണ് വരുന്നത് . ഒരു ഗവ. ഉം ഒന്നും ചെയ്യുന്നില്ല 

എന്തിനാണ് കേരളത്തില്‍ ഇനി ഒരു വിമാനത്താവളം കൂടി?? 150 കി.മി. ദൂരപരിധിയില്‍ വിമാനത്താവളം പാടില്ല എന്ന വ്യവസ്ഥ ഇളവ് ചെയ്യ്താണ് കണ്ണൂര്‍, ആറന്മുള പദ്ധതികള്‍. ഇപ്പോള്‍ ഉള്ള മൂന്ന് താവളങ്ങള്‍ നന്നാക്കുക, അവിടേക്ക് കൂടുതല്‍ വേഗത്തില്‍ എത്താവുന്ന തരത്തില്‍ റോഡുകള്‍ പണിയുക, അവിടെ കൂടുതല്‍ വിമാനങ്ങള്‍ വരാനുള്ള സംവിധാനം കൊണ്ട് വരിക -- ഇതൊക്കെ അല്ലേ അഭികാമ്യം??? ഡാം വേണം എന്ന് വാശി പിടിക്കുന്ന അതേ ആളുകള്‍ ആണ് ഇതിന്റെയും പിന്നില്‍ എന്ന് പറയുന്നു 

വലിയ പദ്ധതികള്‍ കൊണ്ടുവരാന്‍ മാത്രമാണ് ഇന്നത്തെ രാഷ്ട്രീയക്കാര്‍ക്ക് താല്പര്യം. അതിന്റെ പിറകിലെ വികാരം എല്ലാവര്ക്കും അറിയുകയും ചെയ്യും. 

കേരളത്തിന്റെ വികസന സങ്കല്പത്തിന്റെ പ്രശ്നം, അത് ജനത്തിന് വേണ്ടിയുള്ളതല്ല എന്നതാണ്. അത് പണം മുടക്കുന്നവന്നു വേണ്ടിയുള്ളതാണ്, അല്ലെങ്കില്‍ അവനു വേണ്ടി മാത്രം ഉള്ളതാണ്..

ഇത് മാറണം..ജനത്തിന് വേണ്ടിയുള്ള പദ്ധതികള്‍ വരണം. ജനങ്ങളുടെ അടിസ്ഥാന സൌകര്യങ്ങള്‍ വര്ധിക്കണം. അവനു മെച്ചപെട്ട വരുമാനം നേടാനും അത് വഴി സാമ്പത്തിക ഭദ്രതയും, സാമുഹിക സുരക്ഷയും ഉറപ്പ് വരുത്താന്‍ ഉള്ള സാഹചര്യം ഉണ്ടാവണം. അതിനു വേണ്ട ഒരു വീക്ഷണവും, നയവും വരണം. അതിനു വേണ്ട ശ്രമങ്ങള്‍ ഉടനെ തന്നെ ഉണ്ടാവണം..എങ്കില്‍ മാത്രമേ നമ്മള്‍ ഒരു നാളെയിലേക്ക് സജ്ജമാവൂ...അതിനു ആദ്യം വേണ്ടത് ജനപക്ഷത്ത് നില്ക്കാന്‍ ത്രാണിയുള്ള (അതാണ്‌ ശരിയായ വാക്ക് എന്ന് ഞാന്‍ കരുതുന്നു) ഒരു രാഷ്ട്രീയ നേതൃത്വം ഉയര്‍ന്നു വരണം. അതിന്ന്‍ നമ്മള്‍ പരിശ്രമിക്കണം. 

എല്ലാ മാറ്റങ്ങളും തുടങ്ങിയത് സ്വപ്‌നങ്ങളില്‍ നിന്നാണ് അത് കൊണ്ട് നമ്മുക്ക് സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങാം പഠിക്കാം..നമുക്ക് വേണ്ടി...








Sunday, July 8, 2012

കാലം തെറ്റി വന്ന ചില മുല്ലപെരിയാര്‍ ചിന്തകള്‍. ..

മുല്ലപെരിയാര്‍ ചിന്തകള്‍ ...
എന്താണ് നമ്മുടെ (കേരളത്തിലെ രാഷ്ട്രീയ-പൊതു സമൂഹത്തിന്റെ പൊതുവില്‍) ആവശ്യം ?? - പുതിയ ഡാം വേണം. ആ ഡാമില്‍ ജലനിരപ്പ് നൂടിയന്പതിരണ്ട് അടി ആക്കണം. ഇപ്പോള്‍ നൂടിമുപ്പതിയാര്‍ അടി ആണ് നിരപ്പ്.  ഇതിനു, നമ്മള്‍ പറയുന്ന കാരണം എന്താണ്? - പഴയ ഡാം ദുര്‍ബലം, ചോരുന്നു, പൊട്ടിയാല്‍ അഞ്ചു ജില്ലകളും അതിലെ മൂന്നില്‍ ഒന്ന് ജീവനും നശിക്കും. 

ഒരു അറുപത്‌-എഴുപത് കൊല്ലം കഴിഞ്ഞാല്‍? നമ്മുടെ പിന്‍തലമുറക്ക് ഇതേ പ്രശ്നം ഉണ്ടാവില്ലേ? അപ്പോള്‍ ഡാം പണിയുന്നത് വഴി ഇന്നത്തെ അപകടം നാളേക്ക് മാറ്റി വെക്കുന്നു. അതാണോ ഉചിതം? അതോ ഈ അപകടം നിവാരണം ചെയ്യണോ? 

അതിന്ന്‍, ആദ്യം ജലനിരപ്പ് കുറക്കണം.അതിന്ന്‍, തമിഴ്നാടിലെക്കുള്ള ജലലഭ്യത കുറയില്ല എന്നൊരു ഉറപ്പും, അത് പാലിക്കാന്‍ നമ്മള്‍ കാണുന്ന വഴികളും അവരെ ബോധ്യപെടുത്തണം. അത് വഴി, മുല്ലപെരിയാറിലെ ജലനിരപ്പ് കാലാനുസൃതമായി കുറയ്ക്കാനും, അണ പൊട്ടിയാല്‍ തന്നെ, വെള്ളം വളരെ പെട്ടന്ന് താഴെയുള്ള ജലാശയ ശ്രംഗല (ഇത് നമ്മള്‍ ഉണ്ടാക്കണം) ആഗിരണം ചെയ്യുന്ന ഒരു പദ്ധതി വേണം. ഇങ്ങനെ ചെയ്‌താല്‍ മിന്നല്‍ പ്രളയം ഒഴിവാക്കാം, സ്വത്തും ജീവനും രക്ഷിക്കാം, കുട്ടനാട് പോലെ, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്നു അടിയില്‍ ആവും എന്നുള്ള ഭീതി അകറ്റാം. 

ഇങ്ങനെ പലവിധത്തില്‍ ചിന്തിക്കാം.. ഉദ്ദേശം, മിന്നല്‍ പ്രളയം എങ്ങനെ ഒഴിവാക്കാം എന്നത് ആവണം. തമിഴ്നാടിന്റെ വെള്ളം നിഷേധിച്ചോ, അവരെ ശത്രുതാമനോഭാവത്തോടെ കണ്ടോ ഒന്നും ഈ പ്രശ്നം പരിഹരിക്കുക അസാധ്യം. മാത്രമല്ല, രാഷ്ട്രീയ പരിഹാരം പോംവഴി അല്ലാത്ത ഒരു വിഷയം ആണിത്. പ്രകൃതിക്കും, ജലത്തിനും, ഉയരത്തിനും, ഭാഗ്യത്തിനും  എന്ത് രാഷ്ട്രീയം?? 

Saturday, May 12, 2012

നിലപാടുകള്‍ക്ക് വേണ്ടി ജീവന്‍ ബലി നല്‍കുന്നവര്‍ക്ക്..

ടി പി ചന്ദ്രശേഖരനെ എനിക്ക് അദ്ദേഹം പാര്‍ട്ടി വിടുന്നതിനു മുന്പ് അറിയില്ലായിരുന്നു. പാര്ട്ടി വിട്ടു സ്വന്തം പാര്ട്ടി ഉണ്ടാക്കിയ വാര്‍ത്ത വായിച്ചപ്പോള്‍ ആണ് ഞാന്‍ ഈ മനുഷ്യനെ ആദ്യമായി ശ്രദ്ധിക്കുന്നത്. ഇക്കഴിഞ്ഞ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ ഗംഭീര വിജയം നേടിയപ്പോള്‍ കൂടുതല്‍ ശ്രദ്ധിച്ചു. സത്യന്‍ അന്തികാടിന്റെ സിനിമയിലെ ഒരു കഥാപാത്രം പോലെ തോന്നി. നിസ്വാര്‍ത്ഥനും ധീരനും ആയ ഒരാള്‍. അദ്ദേഹം ഒരു ചെറിയ ഭൂപ്രദേശത്തെ അനിഷേധ്യ നേതാവായി വര്‍ത്തിച്ചു. അവിടുത്തെ ജനങ്ങള്‍, വലിയൊരു ഭാഗം, അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കൊപ്പം നടന്നു. ഒഞ്ചിയത്തിന്റെ അതിരുകല്‍ക്ക്ക്അപ്പുറം, ടി.പി.സി ക്ക് ഒരു പ്രസക്തിയും ഇല്ലായിരുന്നു. എന്നാല്‍ ഗതകാലവിപ്ലവത്തിന്റെ വീര സ്മരണകള്‍ മുറുകെ പിടിച്ച ഒരു നാട്, അത്രയും നാള്‍ ജീവവായുവായി കരുതിയ പ്രസ്ഥാനത്തില്‍ നിന്നും അകന്ന്‍, ഒരു മനുഷ്യന്റെ ശരികളുടെ കൂടെ നടക്കാന്‍ തുടങ്ങി. ആ മനുഷ്യന്‍ ആവട്ടെ, നമ്മള്‍ രാത്രി ഏഴു മണിക്ക്   ടി. വി. വാര്‍ത്ത ചാനലുകളില്‍ കണ്ടു പരിചയിച്ച, രാഷ്ട്രീയക്കാരില്‍ നിന്നും വളരെ വിഭിന്നന്‍ ആയി ആളുകളുടെ ദിവസങ്ങളുടെ, ആ നാട്ടിലെ സ്പന്ദനങ്ങളുടെ ഭാഗമായി. ഏഴു മണി നേതാക്കന്മാരുടെ സംസ്കാരവും ചിന്തയും ആണ് രാഷ്ട്രീയക്കാരുടെ വില കേരളത്തില്‍ വല്ലാതെ ഇടിച്ചത്. പക്ഷെ അവരില്‍ പലരും ജനപ്രതിനിധികള്‍ വരെ ആയി. കേരള രാഷ്ട്രീയത്തിന്റെ കുത്തനെയുള്ള വീഴ്ചയില്‍ ഏഴു മണി ടി. വി വാര്‍ത്തയുടെ പങ്ക് വരും കാലം ചര്‍ച്ച ചെയ്യും. 
ഒരു വ്യക്തി ഒരു പ്രസ്ഥാനത്തെ ഒരു ഭൂപ്രദേശത്ത് അപ്രസ്കതമാക്കും എന്ന ആശങ്ക ആണ് ടി.പി.സി യുടെ ദാരുണമായ, നീചമായ കൊലപാതകത്തില്‍ ചെന്നെത്തിയത്. ആര് ചെയ്തു എന്നതിനേക്കാള്‍ പ്രധാനം എന്തിനു ചെയ്തു എന്നുള്ളതാണ്. വരുതിക്ക് നില്കാത്ത, ജന പിന്തുണയുള്ള നേതാക്കന്മാരെ മുഴുവന്‍ തുടച്ചു മാറ്റാന്‍ തുനിഞ്ഞാല്‍ പിന്നെ ഈ നാട്ടില്‍ ജനാധിപത്യത്തിനു എന്ത് പ്രസക്തി? ദിവസവും പത്രത്തില്‍ വരുന്ന വാസ്തവങ്ങള്‍ വായിച്ചു നടുങ്ങുണ്ടാവും പല രാഷ്ട്രീയ കുടുംബങ്ങളും.  ഉമ്മന്‍ ചാണ്ടി, കോടിയേരി, പി.കെ കുഞ്ഞാലികുട്ടി തുടങ്ങിയരുടെ അല്ല, രവി, അഷ്‌റഫ്‌, തോമസ്‌ തുടങ്ങിയ നമ്മള്‍ അറിയാത്ത എത്രയോ ടി.പി.സി മാരുണ്ട് ഈ നാട്ടില്‍ അവരുടെ വീടുകളില്‍ .. അവരുടെ നന്മയും, ചിന്തയും കാലത്തിനു നിരക്കാത്തത് കൊണ്ട് ഏഴു മണി വാര്‍ത്തകളില്‍ അവര്‍ എത്തിപെടില്ല. രാഷ്ട്രീയ-അധോലോക ബന്ധങ്ങളുടെ കഥകള്‍ മാധ്യമങ്ങള്‍ വാഴ്ത്തുമ്പോള്‍, അവരുടെ  വീടുകളില്‍ അശാന്തിയുടെ, വേദനയുടെ, ഭീതിയുടെ മേഘങ്ങള്‍ കണ്ണീര്‍മഴ പെയ്യിക്കുണ്ടാവും. നമ്മള്‍ കാണാതെ പോവുന്ന, കേള്‍കാതെ കരള്‍ പിളരും വിലാപങ്ങള്‍. അവര്‍ മരിക്കുന്നത് ജനപക്ഷത്ത് നിന്നതിനാണ്. നേരിന്റെ വഴിയില്‍ നടന്നതിനും. 

ഇനി ഒരു ടി.പി.സി ഈ നാട്ടില്‍ ഉണ്ടാവരുത്. അതിന് നമ്മളെ പോലെയുള്ള അബലരും അസംഘടിതരും ഉണരണം. ആര്‍കും എതിരെ പോരാടാന്‍ അല്ല. അഭിപ്രായവ്യത്യാസങ്ങള്‍ നില നിര്‍ത്തി കൊണ്ട് സുരക്ഷിതമായി ജീവിക്കാന്‍. ഭിന്നാഭിപ്രായം ഉയര്‍ത്തിയാല്‍ തലകള്‍ കൊയ്യുന്ന ഒരു നാടായി മാറിയിരിക്കുന്നു നമ്മുടെ സ്വന്തം നാട്. പലരെയും പോലെ ഗള്‍ഫിലേക്കോ, അമേരിക്കയിലേക്കോ, മറ്റ് വിദേശ രാജ്യങ്ങളിലെക്കോ രക്ഷപെടാന്‍ പാങ്ങിലാത്തവര്‍ക്കും ഇവിടെ കഴിയേണ്ടേ? രാഷ്ട്രീയ ഭീകരവാദത്തിന്റെ, അത് ആര് തന്നെ പ്രോത്സാഹിപ്പിച്ചാലും, അവരെ നിരുത്സാഹപെടുത്തിയെ മതിയാവു. 

ജീവിക്കാനുള്ള അവകാശം ഗവ. ഉറപ്പ് തരണം. നീതിയും ന്യായവും വെള്ളം ചേര്‍ക്കാതെ നടപ്പില്‍ വരുത്തണം. കേരളത്തിലെ പോലീസിന് ഒരു മാസം കൊണ്ട് തീര്‍ക്കാന്‍ പറ്റാത്ത ഒരു ക്രമസമാധാന പ്രശ്നവും ഇന്നില്ല. പക്ഷെ ചെയ്യില്ല, ചെയ്യിക്കില്ല. ആ സത്യം നമ്മള്‍ തിരിച്ചറിഞ്ഞിട്ട് കാലം കുറെ ആയി. നമ്മുടെ നിസംഗത അതിന്റെ എല്ലാ പരിധിയും കടന്നു നമ്മുടെ തന്നെ ജീവന് വെല്ലുവിളി ഉയര്‍ത്തുന്നു. ഇനിയെങ്കിലും നമുക്ക് ഉണര്നെഴുന്നെല്‍ക്കാം? ? നമ്മുടെ വരും തലമുറകള്‍ക്ക് വേണ്ടിയെങ്കിലും? ? 



പിന്‍ കുറിപ്പ്: കോണ്‍ഗ്രെസ്സ്കാരന്‍, കമ്മ്യൂണിസ്റ്റ്‌കാരന്‍, മുസ്ലിം ലീഗ് കാരന്‍ -- ഇവരൊന്നും മദ്യപിക്കാന്‍ പാടില്ല എന്നാണല്ലോ വയ്പ്. എന്നിട്ടും മദ്യത്തിനു എതിരെയുള്ള പോരാട്ടത്തില്‍ ഒരു പ്രമുഖ നേതാവ് ഒറ്റപെടുന്നതും നമ്മള്‍ കാണുന്നുണ്ട്. ആ ഒറ്റപെടല്‍ മാത്രം മതി, എത്ര വൈരുദ്ധ്യാത്മക ലോകത്തില്‍ ആണ് നമ്മള്‍ ജീവിക്കുന്നത് എന്ന് മനസിലാക്കാന്‍.

Friday, May 4, 2012

ജീവിക്കാന്‍ ഉള്ള അവകാശത്തിനു വേണ്ടി ഒരു ഹര്‍ത്താല്‍..

ഞാന്‍ ഹര്‍ത്താലുകള്‍ക്ക് എതിരാണ്. പക്ഷെ ഇന്നത്തെ ഹര്‍ത്താലിനോട് എനിക്ക് അനുഭാവമുണ്ട്. കാരണം ഇത് ജീവിക്കാന്‍ ഉള്ള അവകാശത്തിന്നു വേണ്ടിയുള്ള ഒരു ഹര്‍ത്താല്‍ ആണ്. ജീവിതം തന്നെ 
അപായത്തില്‍ ആയാല്‍ പിന്നെ മറ്റ് പൌരാവകാശങ്ങള്‍ക്ക് എന്ത് പ്രസക്തി? ? അഭിപ്രായ വ്യത്യസങ്ങളുമായി ജീവിക്കാന്‍ കഴിയുന്നില്ല എങ്കില്‍ പിന്നെ എന്ത് ജനാധിപത്യം? എന്ത് സ്വാതന്ത്ര്യം?
 
കംമ്യുനിസ്ടുകള്‍ ഒരിക്കല്‍ കൂടി അസഹിഷ്ണുതയുടെ തനി നിറം കാട്ടിയിരിക്കുന്നു. ഇത്തവണ, തിരഞ്ഞെടുത്തത്, പാര്‍ടി വിട്ട് ജനമനസ്സില്‍ ചേക്കേറിയ ഒരു പൊതുസമ്മതനായ നേതാവിനെ ആണ്. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ വെച്ച് പൊറുപ്പിക്കില്ല എന്ന ഭീകരവാദം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നമ്മുടെ സംസ്ഥാനത്ത്, രാഷ്ട്രീയ എതിരാളികളെ വക വരുത്തി ചൈനയും, വിയട്നാമും, റഷ്യയും സൃഷ്ടിക്കാം എന്നൊരു വ്യാമോഹം അഥവാ ഭീകരവാദം, കമ്മ്യുണിസ്റ്റ് നേതൃത്വം വെച്ചുപുലര്‍ത്തുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഈ സംഭവം. മതമൌലിക വാദത്തെക്കാള്‍, ഗുരുതരം ആണിത്.
 
ഉന്മൂലന രാഷ്ട്രീയത്തെ കേരളത്തില്‍ നിന്നും തുടച്ച് മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളെ ശാരീരിക ഉന്മൂലനം വഴി നേരിടുന്നത് ഒരു ജനാധിപത്യത്തിന്നു ഒട്ടും നല്ലതല്ല. നമ്മുടെ നാട്ടിലെ ജനാധിപത്യത്തെ, ഭീതിയുടെ തോക്കിന്മുനയില്‍ നിറുത്തി തങ്ങളുടെ വഴിക്ക് കൊണ്ടുവരാനുള്ള നിഷ്ടൂര ശ്രമങ്ങള്‍ കേരള ജനത പൊരുതി തോല്പിക്കണം. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിച്ചു കൂടാ.പോലീസ് മാതൃകാപരമായ നടപടി എടുക്കണം. രാഷ്ട്രീയ നേതൃത്വങ്ങള്‍ തമ്മിലുള്ള സൌഹൃദം കുറ്റവാളികളെ രക്ഷപെടാന്‍ അനുവദിക്കരുത്.
 
ഇത്, അഭിപ്രായ വ്യത്യാസങ്ങളുമായി ജീവിക്കാന്‍ ഉള്ള നമ്മുടെ പ്രാഥമിക അവകാശത്തിന്നു നേരെ ഉള്ള വെല്ലുവിളിയാണ്. ഒരിക്കലും അനുവദിക്കുക വയ്യ. ചെങ്കൊടിയുടെ മഹത്ത്വം മറ പിടിച്ച്, നിശബ്തതയുടെ രാഷ്ട്രീയം നടപ്പില്‍ വരുത്താന്‍ തുനിയുന്ന കറുത്ത ശക്തികളെ നമ്മള്‍ തിരിച്ചറിയണം, ഒറ്റപെടുത്തണം.
 
ഉണരൂ.. ഒന്നിക്കു..നിര്‍ഭയം ജീവിക്കു...
 
ജയ് ഹിന്ദ്‌..

Monday, April 30, 2012

വിളപ്പില്‍ശാല, ബ്രമപുരം, ലാലൂര്‍ .....


ഇത്തവണ ഒരു പൊതുകാര്യം ആവട്ടെ.. 
വിളപ്പില്‍ശാല, ബ്രമപുരം, ലാലൂര്‍ .....

നിങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും, ഈ പേരുകളുടെ പ്രസക്തി ഞാന്‍ പറയാതെ തന്നെ അറിയാം. അറിയാത്ത, എന്റെ പ്രിയപ്പെട്ട പ്രവാസി സുഹ്രത്തുക്കള്‍ക്ക് വേണ്ടി ഞാന്‍ ഒന്ന് വിശദീകരിക്കട്ടെ. കേരളത്തിലെ ഏറ്റവും ഭാഗ്യഹീനര്‍ താമസിക്കുന്ന സ്ഥലങ്ങള്‍ ആണിവ. നമ്മള്‍ വളരെ സൌകര്യപൂര്‍വ്വം, റോഡു വക്കില്‍ ഉപേക്ഷിക്കുന്ന നമ്മുടെ മാലിന്യങ്ങളും വിസര്‍ജ്ജ്യങ്ങളും ഒടുവില്‍ എത്തിപെടുന്നത്  ഈ ദേശങ്ങളില്‍ ആണ്. 
നഗരത്തിന്റെ ദുഷിപ്പുകള്‍ അവിടെ കിടന്ന്‍ അഴുകി, മഴ വെള്ളത്തില്‍ കലരന്ന്‍ ജലസ്രോതസ്സുകളെ മലീമസമാക്കി, കിണറുകളും, കുളങ്ങളും നശിപ്പിച്ച്, എണ്ണമറ്റ രോഗങ്ങളും അവയുടെ പുതിയ പുതിയ രൂപങ്ങളും (ഇപ്പോള്‍ കേരളതില്‍ എത്ര തരം പനികള്‍ ഉണ്ട് എന്നറിയാമോ?) സൃഷ്ടിച്ച്, നിത്യ നിതാന്ത ദുര്‍ഗന്ധം പരത്തി, ഒരു ജന സമൂഹത്തിന്റെ മാനസിക നില തന്നെ മാറ്റിമറിച്ച്, ഒരു പരിഷ്കൃത സമൂഹത്തിന്റെ മനസാക്ഷിക്ക് നേരെ അസ്തിത്വത്തിന്റെ ദീനരോദനങ്ങളും പിന്നെ അതിജീവനത്തിനായി പ്രതിഷേധങ്ങളും ഉയര്‍ത്തുന്നു. ആ നിലവിളികളും നിവേദനങ്ങളും അവഗണിക്കുന്ന ഭരണകൂട ധാര്‍ഷ്ട്യം അവര്‍ക്ക് നേരെ ബലപ്രയോഗത്തിന്നു പോലും മുതിരുന്നു. 

ഇതാണ് കേരളത്തിന്റെ സ്വന്തം മാലിന്യ നിര്‍മാര്‍ജ്ജന മാതൃക !!!!

മാലിന്യ നിര്‍മാര്‍ജ്ജനത്തിന്റെ ഉത്തരവാദിത്വം നഗരസഭകള്‍ക്കാണ്. പറയുമ്പോള്‍ എല്ലാം പറയണം, വെള്ളത്തിന്റെയും റോഡിന്റെയും ഓടയുടെയും ഒക്കെ ചുമതലയും നഗരസഭക്കാണ്. പൂര്‍ണമായല്ലോ!!!

ഭരണകൂടം, ഈ തലവേദന എങ്ങനെ പരിഹരിക്കും എന്ന് തല പുകഞ്ഞു ആലോചിക്കുന്നു. മാലിന്യസംസ്കരണ മാതൃകകള്‍ പഠിക്കാന്‍ മുനിസിപല്‍ ചെയര്‍മാന്‍മാരെ മൈസൂരില്‍ അയക്കുന്നു (മന്ത്രിമാര്‍ അമേരിക്കയിലോ, പ്രസിഡന്റ്‌ പ്രതിഭാ പാട്ടില്‍ സന്ദര്‍ശിക്കുന്ന പുതിയ രാജ്യങ്ങളിലോ ഒകൈ ആണ് പദ്ധതി), അങ്ങിനെ പലവിധ കാര്യങ്ങള്‍ പുരോഗമിക്കുന്നു. 

മാലിന്യകൂമ്പാരം ആവട്ടെ, നമ്മളെ നോക്കി പല്ലിള്ളിക്കുകയും പെറ്റു പെരുക്കുകയും ചെയ്യുന്നു. എന്താണ് ഒരു പോംവഴി? ?

ആദ്യമായി, വളരെയധികം സ്ഥലം വേണ്ട ഒരു പദ്ധതിയും കേരളത്തില്‍ പ്രാവര്‍ത്തികം അല്ല. പിന്നെ, മാലിന്യസംസ്കരണം ഇലക്ഷന്‍ സമയത്തെ വിഷയം മാത്രം ആക്കിയത് കൊണ്ട് ഒരു പരിഹാരവും ഉണ്ടാവില്ല. മാലിന്യസംസ്കരണ പ്ലാന്റുകള്‍ ഇരുപത്തിനാല് മണിക്കൂര്‍, 365  ദിവസം പ്രവര്‍ത്തിക്കേണ്ട ഒന്നാണ്. അതിന്റെ കരാര്‍ സ്വന്തക്കാര്‍ക്ക് കൊടുത്ത് എന്തെങ്കിലും ഒക്കെ ചെയ്ത് തടിഎടുത്താല്‍ ഇതൊക്കെ തന്നെ സംഭവിക്കും. എന്റെ ചില എളിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നു, നിങ്ങള്‍ക്കും ഇതില്‍ പങ്കു ചേരാം. അവസാനം നിര്‍ദേശങ്ങളുടെ ഒരു പകര്‍പ്പ് ഞാന്‍ ബഹു. മന്ത്രിക്ക് അയച്ചു കൊടുക്കും. 

1 . ഒരു മാലിന്യനയം വേണം. അതില്‍ വിശദമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍, വീടുകള്‍ക്ക്, ഹോട്ടല്‍, ആശുപത്രി, വാണിജ്യസ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ വേണ്ടുന്ന മാലിന്യ സംസ്കരണ സംവിധാനങ്ങളെ പറ്റി വ്യക്തമായി പ്രതിപാദിക്കണം. 

2 . നമ്മുടെ നാടിന്നു യോജിച്ച വിവിധ മാതൃകകള്‍ കൊണ്ട് വരണം. ചെറുകിട, മീഡിയം, വന്‍കിട സംസ്കരണ പ്ലാന്റുകള്‍ വേണം. മൂന്ന് സെന്റ് മുതല്‍ ഭൂമിയുള്ളവര്‍ ആണ് നമ്മുടെ നാട്ടിലെ ഭൂരിപക്ഷം കുടുംബങ്ങളും. അത്തരം കുടുംബങ്ങള്‍ക്ക് പറ്റിയ ഒരു ഖര-ഭക്ഷ്യ മാലിന്യ സംസ്കരണ യുണിറ്റ് വികസിപ്പിച്ചേ മതിയാവു. അടുക്കള മാലിന്യങ്ങള്‍ കൊണ്ട് പാചക വാതകം ഉണ്ടാകുന്ന ഒരു യുണിറ്റ് അവിടെ ഇവിടെ കണ്ടു വരുന്നു. അത്തരം യുണിറ്റ് എല്ലാ വീട്ടിലും നിര്‍ബന്ധം ആക്കണം. അത് പോലെ തന്നെ അത്തരം യുണിറ്റ് ന്റെ വില്പനയും വില്പനാന്തര സേവനങ്ങളും എല്ലാ പഞ്ചായത്തിലും കൊണ്ട് വരാന്‍ ഗവ. തയാര്‍ ആവണം. സബ്സിഡി കൊടുത്താല്‍ എല്ലാവര്ക്കും ഇത്തരം യുണിറ്റ് വീട്ടില്‍ വെക്കാനുള്ള സാമ്പത്തിക സാഹചര്യവും ഉണ്ടാവും. 


3. പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍, ഇലക്ട്രോണിക്സ് മാലിന്യങ്ങള്‍ തുടങ്ങിയവ സംസ്കരിക്കാന്‍  കേന്ദ്രീകൃത സംസ്കരണ ശാലകള്‍ വേണം. ഇവിടുത്തെ, സംസ്കൃത വസ്തുക്കള്‍ വാങ്ങാനുള്ള കമ്പനികളെ ആദ്യമേ കണ്ടെത്തുകയും അവരുടെ ആവശ്യത്തിനനുസരിച്ച് സംസ്കരണം നടത്താനുള്ള സംവിധാനം ഉണ്ടാക്കുകയും വേണം. 


4. ഹോട്ടല്‍, ആശുപത്രി തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ബന്ധമായും ഭക്ഷ്യ - ഖര മാലിന്യ സംസ്കരണ യുണിറ്റ് വേണം. ഇല്ലാത്തവക്ക്, ലൈസെന്‍സ് കൊടുക്കരുത്, പുതുക്കരുത്.
വാണിജ്യ സ്ഥാപനങ്ങളുടെ മാലിന്യ ശേഖരണതിന്നു പ്രത്യേക സംവിധാനം വേണം. എല്ലാ വാണിജ്യ സ്ഥാപനങ്ങളും ഈ സംവിധാനം നിര്‍ബന്ധമായും ഉപയോഗിക്കണം, ഫീസ്‌ കൊടുക്കണം. ഇതില്‍ സഹകരിക്കാത്ത സ്ഥാപനങ്ങള്‍ ഉടന്‍ അടച്ചു പൂട്ടിക്കാനുള്ള നിയമം കൊണ്ട് വരണം. 

5. മാലിന്യ നിര്‍മാര്‍ജ്ജനം, നഗര സഭകളുടെ മുഖ്യഉത്തരവാദിത്തങ്ങളില്‍ ഒന്നായി നിയമനിര്‍മാണം നടത്തണം. മാലിന്യ ശേഖരണം, സംസ്ക്കരണം, എന്നിവ വളരെ ലാഘവത്തോടെ ആണ് ഇന്ന് കൈകാര്യം ചെയ്യുന്നത്. അത് മാറണം. അതിന്നുള്ള ഫണ്ട്‌, നഗരസഭ ബഡജെറ്റില്‍ പ്രത്യേകം വകയിരുത്തണം. മാലിന്യ സംസ്ക്കരണ യുണിറ്റ് തുടങ്ങിയാല്‍ മാത്രം പോര അതിന്റെ അറ്റകുറ്റപണികള്‍ക്ക് കൂടി കരാര്‍ വ്യവസ്ഥ വേണം. ഇന്നതില്ല. ഉണ്ടെങ്കില്‍ തന്നെ, സംസ്ക്കരണ യുനിറ്റുകള്‍ പ്രവര്‍ത്തനരഹിതം ആണ്. ആ യുനിട്ട്ന്റെ ചുറ്റുവട്ടത്ത് ഉള്ളവര്‍ സഹിക്കുന്ന ദുരിതം ഭരണകൂടം കാണാതെ പോവുന്നു. ഈ സ്ഥിതി മാറിയെ തീരു.

6. മാലിന്യ നിര്മാര്‍ജ്ജനത്തില്‍ പൊതുജനത്തിനു വലിയൊരു പങ്കുണ്ട്. ഇന്നത്തെ നമ്മുടെ രീതി, ഒഴിഞ്ഞ പറമ്പിലും വഴിവക്കിലും ഒക്കെ വീട് മാലിന്യങ്ങള്‍, ഒരു കള്ളനെ പോലെ കൊണ്ടിട്ട്, മാന്യന്മാര്‍ ചമയുക എന്നതാണ്. സ്ഥാപനങ്ങള്‍ ആവട്ടെ, അതൊരു പുഴയിലോ, തോട്ടിലോ, ഒഴിഞ്ഞ പറമ്പിലോ കൊണ്ട് പോയി തള്ളും. പോലീസ്,നഗരസഭ, ആരോഗ്യ വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങളുടെ ജനസേവന ശുഷ്കാന്തി നമുക്ക് അറിയാമല്ലോ. ഇന്ന് വരെ ഒരു സ്ഥാപനവും കേരളത്തില്‍  പുഴ പോലെ പ്രാധാന്യം ഉള്ള ഒരു സ്ഥലത്ത് മാലിന്യം തള്ളിയതിന്റെ പേരില്‍ പൂടിയിട്ടില്ല. നമുടെ നിയമങ്ങള്‍ എത്ര ശക്തം ആണ് എന്ന്‍ അല്ലെങ്കില്‍ തന്നെ അറിയാലോ. 
ഞാന്‍ താമസിക്കുന്ന ഫ്ലാറ്റില്‍ മുപതിനാല് കുടുംബങ്ങള്‍ ഉണ്ട്. ഞങ്ങളുടെ വീട് മാലിന്യം ഞങ്ങള്‍ ഫ്ലാറ്റില്‍ തന്നെ കൈകാര്യം ചെയ്യുന്നു. ജൈവവളം നിര്‍മിക്കും, കത്തിക്കാവുന്നവ കത്തിക്കും. പ്ലാസ്റ്റിക്‌ വേര്‍തിരിച്ചു (അത് വീട്ടില്‍ തന്നെ വേര്തിതിരിക്കും) അത് വേറെ ശേഖരിക്കുന്നവര്‍ക്ക് കൊടുക്കും. അതിന്നുള്ള അടിസ്ഥാനസൗകര്യം ഞങ്ങള്‍ ഒരുക്കിയിടുണ്ട്. ഫ്ലാറ്റ് നിര്‍മാണ വേളയില്‍ തന്നെ, ഇത്തരം സൌകര്യങ്ങള്‍ നിര്‍ബന്ധം ആക്കിയാല്‍ ഒരു പരിധി വരെ മാലിന്യ സംസ്ക്കരണം ഉദ്ഭവസ്ഥാനത്ത് തന്നെ നടത്താം. അതാണ്‌, ഏറെ ഫലപ്രദവും.
കുറച്ചു കൂടി, ആസൂത്രണം ഉണ്ടെങ്കില്‍, ഒരു ഫ്ലാറ്റിലെ മാലിന്യം കൊണ്ട്, ഒന്നോ-രണ്ടോ വീട്ടിലെ പാച്ചകത്തിന്നുള്ള ഗ്യാസ് ഉദ്പാദിപ്പിക്കാന്‍ കഴിയും. ജൈവവളം കൊണ്ട് ഫ്ലാറ്റിന്റെ വിശാലമായ ടെറസ്സില്‍ പച്ചക്കറി തോട്ടവും ഉണ്ടാക്കാം. ഇതൊക്കെ, ഫ്ലാറ്റ് നിര്‍മാണ വേളയില്‍ തന്നെ നഗരസഭ ആവശ്യപെടണം.അല്ലാത്ത, തീപെട്ടി കൂട് പോലെയുള്ള, ഒരു സൌകര്യവും ഇല്ലാത്ത ഫ്ലാറ്റിന്നു അനുമതി കൊടുക്കരുത്. 
മാലിന്യ സംസ്ക്കരണം ഉദ്ഭവസ്ഥാനത്ത് എന്നുള്ളത് ഒരു നയമാക്കി, നിയമമാക്കി കൊണ്ട് വരണം. അത് ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് അര്‍ഹമായ സൌകര്യങ്ങളും നികുതി ഇളവും കൊടുക്കണം. സ്വന്തം മാലിന്യ സംസ്ക്കരണപ്ലാന്റ് സ്ഥാപിക്കാന്‍ താല്പര്യപെടുന്നവര്‍ക്ക് സബ്സിഡി കൊടുക്കണം. പക്ഷെ അത് തൊഴിലുറപ്പ് പദ്ധതി പോലെ ആവരുത്. ഒപ്പിട്ട് വാങ്ങല്‍ ആവരുത്  എന്നര്‍ത്ഥം. 

7.മാലിന്യ സംസ്ക്കരണത്തിന് ഒരു മാന്ത്രിക പോംവഴി തേടുകയാണ് ഭരണകൂടം. അങ്ങിനെ ഒന്നില്ല എന്ന് തിരിച്ചറിയുക..വേണ്ടത് ചിലത് ഇവയാണ്.
ആദ്യം ഒരു നയം വേണം...പിന്നെ ആവശ്യമായ നിയമങ്ങള്‍ വേണം. ..വ്യക്തമായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ വേണം..നിയമം പരിപാലിക്കുന്നു എന്ന് ഒറപ്പ് വരുത്തണം. 
അലക്ഷ്യമായ മാലിന്യ കൈകാര്യം, കുറ്റകരം ആക്കണം. മാതൃകാപരമായ ശിക്ഷകള്‍ വേണം.
 വീട്, ഹോട്ടല്‍, ആശുപത്രി, ഫ്ലാറ്റ്, മറ്റ് മാലിന്യ ഉദ്ഭവ കേന്ദ്രങ്ങള്‍ എന്നിവക്ക് കൃത്യമായ മാലിന്യ സംസ്ക്കരണ ഉത്തരവാദിത്തങ്ങള്‍ ഗവ. നിയമം വഴി കൊണ്ട് വരണം. അത് പരിപാലിക്കുന്നത് ഉറപ്പ് വരുത്തണം. 
മാലിന്യം കഴിയുന്ന അത്ര ഉദ്ഭവത്തില്‍ തന്നെ സംസ്കരിക്കണം. അത് നിര്‍ബന്ധം ആക്കണം.സ്വന്തം വീടുമുറ്റം ഒരു വിധം ആളുകള്‍ വൃത്തിയായി സൂക്ഷിക്കും. 
ചെറുകിട മാലിന്യ സംസ്ക്കരണ പ്ലാന്റുകള്‍ (വീട്ടില്‍ സ്ഥാപിക്കാവുന്ന, വീട്ടിലെ മാലിന്യം സംസ്കരിക്കാന്‍ ഉതകുന്ന) ഗവ. പ്രോത്സാഹിപ്പിക്കണം. 

8. പൂര്‍ണമായും യന്ത്രവത്കരിച്ച, വളരെ സ്ഥലം കുറവ് എടുക്കുന്ന ദുര്‍ഗന്ധരഹിതമായ, മനുഷ്യ ഇടപെടല്‍ ഏറ്റവും കുറവുള്ള സംസ്കരണ യുണിറ്റ് ആണ് കേരളത്തിന്ന്‍ വേണ്ടത്. പണം അധികം ചെലവായാലും, അത് മാത്രം ആണ് പോംവഴി. അല്ലെങ്കില്‍ വിളപ്പില്‍ശാലകള്‍ പെരുകി വരും. ഇരുപത്തിനാല് മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന, മുന്നൂറ്റി അരുപതിയന്ച് ദിവസം പ്രവര്‍ത്തിക്കുന്ന പ്ലാന്റുകള്‍ ഇല്ലാതെ മാലിന്യ സംസ്ക്കരണം സാധ്യമാവില്ല. 


9. മാലിന്യ ശേഖരണവും വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. അതിന് ഇന്നുള്ള സംവിധാനം പോര. കൂടുതല്‍ കാര്യക്ഷമമായ ഒരു സംവിധാനം വരണം. കൃത്യമായ ഒരു സമയത്ത് എല്ലാ ദിവസവും മാലിന്യം ശേഖരിക്കണം. അത് മൂടികെട്ടിയ സുരക്ഷിത വാഹനങ്ങളില്‍ വേണം കൊണ്ട് പോവാന്‍. കൊച്ചിയില്‍ മാലിന്യത്തിന്റെ പത്തു ശതമാനം, പോവുന്ന വഴിയില്‍ എല്ലാം വിതറി ആണ് വണ്ടിയുടെ പോക്ക്. അത് ശരിയല്ല. മാലിന്യ സംസ്ക്കരണത്തില്‍, പൊതുസമൂഹത്തിനെയും ഉത്തരവാദപെട്ട ഒരു ചുമതല നിര്‍വഹിക്കാന്‍ ഗവ. നിര്‍ബന്ധിക്കണം. എങ്കില്‍ മാത്രമേ, ഒരു ആരോഗ്യ -ശുചിത്വ കേരളം ഇവിടെ ഉണ്ടാവു....നിലനില്ക്കു..


അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു. ..
സസ്നേഹം, 
സുധീര്‍ എം 

ജയ് ഹിന്ദ്‌ !!!






Saturday, April 21, 2012

അഞ്ചാം മന്ത്രി, സാമുദായിക സന്തുലനം, യു. ഡി. എഫ്, കോണ്‍ഗ്രസ്‌ - ഒരു അവിയല്‍


ഞാന്‍ ഒരു വലത് പക്ഷ ജനാധിപത്യ വിശ്വാസി. മതേതര വാദി ആണ് എന്ന് സ്വയം വിശ്വസിക്കുകയും, ചുറ്റുമുള്ളവരെ അങ്ങനെ ചിന്തിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വളരെ ശക്തമായ മത വിശ്വാസത്തില്‍ നില്കുമ്പോഴും മറ്റു മതങ്ങളെ തികഞ്ഞ സൌഹാര്‍ദ്ധത്തില്‍ കാണാനും, അംഗീകരിക്കാനും കഴിയുക എന്നതാവും ഇന്ത്യക്ക് ചേര്‍ന്ന മതേതരത്വം.

മതവിശ്വാസവും രാഷ്ട്രീയവും കൂടികുഴകാതിരിക്കുക എന്നതാണ് നമ്മള്‍ നേരിടുന്ന ഒരേ ഒരു വെല്ലുവിളിയും. ആ വെല്ലുവിളി പക്ഷെ, ഈ രാജ്യത്തിന്‌ തന്നെ തുരങ്കം വെക്കുന്ന രീതിയില്‍ വളര്‍ത്താന്‍ ഇവിടെ ആസൂത്രിത ശ്രമങ്ങള്‍ ഉണ്ട്. ആ ശ്രമങ്ങള്‍ക്ക് ഇര ആവാതെ, സ്വന്തം രാഷ്ട്രീയ, മത കാഴ്ചപാടുകള്‍ വ്യക്തിപരം ആയി നില നിര്‍ത്താന്‍ നമ്മള്‍ ഒരല്പം ഉത്സാഹം കാട്ടേണ്ട സമയം ആയി. സാമുദായികമായി വോട്ടുകള്‍ കേന്ദ്രീകരിക്കുന്നു എന്നത്, പ്രചരിപ്പിക്കപെടും പോലെ, സത്യം അല്ല എന്നാണ് എന്റെ വിശ്വാസം. പക്ഷെ, ആ രീതിയില്‍ പ്രചരണം ശക്തിപെട്ടുവരികയാണ്. 

ആത്യന്തികമായി, മതവും രാഷ്ട്രീയവും  ജനങ്ങളുടെ നന്മക്കും അഭിവൃദ്ധിക്കും വേണ്ടിയല്ലേ നില കൊള്ളണ്ട്ത്?? പക്ഷെ, രണ്ടും കൂടി കുഴക്കുന്നത്, വിപരീത ഫലം ഉണ്ടാക്കും എന്നാണു അനുഭവം. 

ഒരു കാലിക വിഷയത്തെ പറ്റി തന്നെ എഴുതി ഈ ബ്ലോഗ്‌ ആരംഭിക്കാം എന്ന് കരുതുന്നു.  സമീപ ഭാവിയില്‍ കേരള സമൂഹം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത ചില വിഷയങ്ങള്‍ ആണ് അഞ്ചാം മന്ത്രി, സാമുദായിക സന്തുലനം എന്നിവ. ഈ നാട്ടില്‍ ജീവിക്കുന്ന, കഴിഞ്ഞ പത്തിരുപത് കൊല്ലം ആയി രാഷ്ട്രീയം വളരെ ഗൌരവമായി കാണുന്ന ഒരു പൌരന്‍ എന്ന നിലക്ക് എന്റെ ഒരു വീക്ഷണം അവതരിപ്പിക്കുന്നു.
*********
ലീഗ് അഞ്ചാം മന്ത്രിയെ ആവശ്യപെട്ടപ്പോള്‍, അത് ഒരു വലിയ പ്രശ്നമായി മാറിയത് നമ്മള്‍ കണ്ടു. പലരും അത് ഒരു വര്‍ഗ്ഗീയ പ്രശ്നം ആയി ആണ് അതിനെ ചിത്രീകരിചത്. ഒരു വര്‍ഗ്ഗീയ പാര്‍ട്ടി എന്ന നിലയില്‍ ലീഗ് ചെയ്യുന്നതെല്ലാം വര്‍ഗ്ഗീയം ആണ് എന്നൊരു അഭിപ്രായം കേരളത്തില്‍ ഉണ്ട് എന്നുള്ളതും ശരി തന്നെ. പക്ഷെ ഈ വിഷയം നമ്മള്‍ രാഷ്ട്രീയമായി വിശകലനം ചെയ്യണം.

1989 നു ശേഷം, ഇന്ത്യയില്‍ കൂട്ടുകക്ഷി ഭരണം മാത്രമേ ഉണ്ടായിട്ടുള്ളൂ. കേരളത്തില്‍ അതിനും എത്രയോ മുന്‍പേ തന്നെ ഈ സംവിധാനം നിലവില്‍ വന്നു. കൂട്ടുകക്ഷി ഭരണത്തിന്റെ ഒരു പ്രത്യേകത ആണ്, വര്‍ഗ്ഗീയ, പ്രാദേശിക പാര്‍ടികള്‍ക്ക് അധികാരത്തില്‍ ഉള്ള സ്വാധീനം. ഡി എം കെ, ടി എം സി, ബി എസ്‌ പി, എസ്‌ ജെ പി തുടങ്ങിയ പ്രാദേശിക കക്ഷികള്‍, പല സര്കാരുകളെയും ക്ഷ വരപ്പിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. അങ്ങിനെ ഉള്ള ഒരു ക്ഷ വരപ്പിക്കലാണ് നമ്മള്‍ കേരളത്തില്‍ കണ്ടത്. ലീഗിന്റെ ആവശ്യം തികച്ചും രാഷ്ട്രീയം മാത്രം ആയിരുന്നു.

ലീഗ് ഹിന്ദു പാര്‍ട്ടി ആണെങ്കിലും, ക്രിസ്ത്യന്‍ പാര്‍ട്ടി ആണെങ്കിലും, മതേതര പാര്‍ട്ടി ആണെങ്കിലും, ഇനിയിപ്പോ നിരീശ്വരവാദികളുടെ പാര്‍ട്ടി ആണെങ്കിലും, അവര്‍ ഈ ആവശ്യം മുന്‍പോട്ടു വെക്കും. കാരണം, ഭരണം നില നിര്‍ത്താനും, മുന്പ്പോട്ട്ട് കൊണ്ട് പോവാനും ലീഗ് ഇല്ലാതെ സാധ്യമല്ല. നാളെ ലീഗ് ഒരു മന്ത്രിയെ കൂടി ചോദിച്ചാലും അതിശയിക്കാനില്ല. അതാണ്‌, നിയമസഭയില്‍ കൂടുതല്‍ എം. എല്‍.എ മാര്‍ ഉള്ളതിന്റെ ശക്തി. ആ ആവശ്യം അംഗീകരിക്കുക എന്നല്ലാതെ, കോണ്‍ഗ്രെസ്സിന്നു മറ്റു വഴികള്‍ ഇല്ലായിരുന്നു. അത് തടയാന്‍ കോണ്‍ഗ്രസിലെ ചില അതിബുദ്ധികള്‍ കണ്ടെത്തിയ ഉപായം ആണ് സാമുദായിക സന്തുലനം എന്ന സൂത്ര വാക്യം.

കേരള ജനതയെ വര്ഗ്ഗീയ അടിസ്ഥാനത്തില്‍ വീതം വെക്കാന്‍ തുടങ്ങിയിട്റ്റ് അധികം ആയിട്ടില്ല. യു. ഡി. എഫ് സംവിധാനം രാഷ്ട്രീയമായി ദരിദ്രം ആയതിന്റെ അനന്തര ഫലം ആയിരുന്നു അത്.
ഈ തിരഞ്ഞെടുപ്പ് ജയിച്ചത് മുതല്‍ നമ്മള്‍ കണ്ടത് വളരെ നീചമായ ജാതി തിരിച്ചുള്ള ചര്‍ച്ചകള്‍ ആണ്. ഓരോരോ മന്ത്രിയെയും ജാതി തിരിച്ചു തീരുമാനിച്ചപ്പോള്‍, കഴിവുള്ള, ജനത്തിന് ഉപകാരപ്പെടുമായിരുന്ന പലരും പുറത്തായി. സ്വന്തം ജാതിയില്‍ നിന്നും മന്ത്രി ഇല്ലെങ്കില്‍ ആ സമുദായം ഒന്നടങ്കം എതിരാവും എന്നുള്ള ഈ തിയറി, എങ്ങിനെ ആണ് കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ തലയില്‍ കയറി പറ്റിയത്?? മുസ്ലിം ലീഗ് അവരുടെ നില വളരെ ശക്തിപെടുത്തി എന്നത് മാറി നിര്‍ത്തിയാല്‍ കേരളത്തില്‍ പൊതുവേ നല്ല സ്ഥാനാര്‍ഥികള്‍ മാത്രം  ജയിച്ച ഒരു തിരഞ്ഞെടുപ്പ് ആയിരുന്നു ഈക്കഴിഞ്ഞത്. എ. കെ. ആന്റണി, അദ്ദേഹത്തെ കെട്ടു കെട്ടിച്ചവരെ ജയിപ്പിക്കാന്‍ കഠിനാദ്ധ്വാനം ചെയ്യ്തില്ലായിരുന്നു എങ്കില്‍, യു. ഡി. എഫ് പ്രതിപക്ഷത്ത് തുടരുകയും, യു. ഡി. എഫിലെ പാര്‍ട്ടികളുടെ എണ്ണം കുറയുകയും ചെയ്യ്തെന്നെ. യു. ഡി. എഫ് സ്ഥാനാര്‍ഥി  നിര്‍ണയം തന്നെ പാളിയ ഒരു തെരഞ്ഞെടുപ്പില്‍, ഒരു 20 സീറ്റ്‌ എങ്കിലും തോറ്റത് നേതൃത്വത്തിന്റെ പിടിപ്പ്‌കേടു കൊണ്ട് മാത്രമാണ്.


ചാലക്കുടി, കോഴിക്കോട് നോര്‍ത്ത്, വൈപ്പിന്‍, കുന്നംകുളം, ചേര്‍ത്തല, കായംകുളം, ആലപ്പുഴ, നെന്മാറ, തവന്നുര്‍, കൊയ്ലാണ്ടി, കൊല്ലം ജില്ലയിലെ പല സീറ്റുകള്‍, കോഴിക്കോട് ജില്ലയിലെ ചില സീറ്റുകള്‍ ഒക്കെ ഉദാഹരണങ്ങള്‍. 

മുന്പ് കെ കരുണാകരനും എ കെ ആന്റണിയും കോണ്‍ഗ്രസില്‍ ശക്തമായ 2  ഗ്രൂപുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. അന്നൊന്നും ആരും അത് ഹിന്ദു - ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ ആയി ചിത്രീകരിച്ചില്ല. കാരണം, ഈ 2 നേതാക്കന്മാര്‍ക്കും വ്യക്തമായ രാഷ്ട്രീയം ഉണ്ടായിരുന്നു. വര്ഗ്ഗീയത അവര്‍ ഒരിക്കലും മേല്‍കൈ നേടാനുള്ള ആയുധം ആയി ഉപയോഗിച്ചില്ല. കേരളം മുഴുവന്‍ സ്വീകാര്യത ഉള്ള നേതാക്കന്മാര്‍ ആയിരുന്നു ഇരുവരും.
ഇന്നത്തെ സ്ഥിതി അതല്ല. ഇപ്പോഴത്തെ കോണ്‍ഗ്രസ്‌ നേതാക്കന്മാരില്‍ കേരളം മുഴുവന്‍ സ്വീകാര്യത ഉള്ളവര്‍ കുറയും. തിരു-കൊച്ചിയില്‍ മാത്രം ശക്തമായ വേരോട്ടം ഉള്ള നേതാക്കന്മാര്‍ ആണ് ഇന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഭൂരിഭാഗവും. അത്തരം നേതാക്കന്മാര്‍ കോണ്‍ഗ്രസില്‍ മേല്‍കൈ നേടാന്‍ കണ്ടെത്തിയ എളുപ്പ വഴിയാണ് സാമുദായിക സന്തുലനം. സ്വന്തക്കാരെ അധികാരത്തില്‍ എത്തിക്കാനും ഇഷ്ടമില്ലാത്തവരെ പുറത്ത് നിര്‍ത്താനും സാമുദായിക സന്തുലനത്തെക്കള്‍ എളുപ്പവഴിയില്ല. അതുകൊണ്ടാണ് മുന്ന് തവണ ജയിച്ച വി ഡി സതീശന്‍ എം.എല്‍. എ യും, ആദ്യ തവണ ജയിച്ച ശിവകുമാര്‍ മന്ത്രിയും ആയതിന്റെ പൊരുള്‍. 

പറഞ്ഞു വരുന്നത്, എന്ത് കൊണ്ടാണ് സാമുദായിക സന്തുലനം വലത് രാഷ്ട്രീയത്തില്‍ വളരെ പ്രസക്തം എന്നുള്ളതാണ്. അത് നേതാക്കന്മാരുടെ നിലനില്പിന്നും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കും വേണ്ടി മാത്രമാണ്. അതിന്നപ്പുറം ഒരു പ്രസക്തിയും അതിനില്ല. ഉമ്മന്‍ ചാണ്ടിയെ പോലെ, സമാരാധ്യന്‍ ആയ ഒരു നേതാവ്, ഒരു വകുപ്പ് മാറ്റി നല്‍കിയാല്‍ ഒരു സമുദായം സന്തോഷിക്കും എന്ന് വരെ ചിന്തിക്കുന്ന തരത്തില്‍ , കോണ്‍ഗ്രസ്‌ നേതൃത്വം തരം താണു പോയി. 
(പിന്‍ കുറിപ്പ് : നായര്‍ സമുദായത്തിന് മേല്‍കൈ ഉണ്ട് എന്ന് പറയപെടുന്ന, നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് ജയിക്കാനും അത് വഴി മുഖ്യമന്ത്രി കസേര ഉറപ്പിക്കാനും അദ്ദേഹം കണ്ടെത്തിയ മുറിവൈദ്യമാണ് ഈ വകുപ്പ് മാറ്റം എന്ന് ചില ശത്രുക്കള്‍ പ്രചരിപ്പിക്കുന്നുണ്ട്.).

ഇനി സാമുദായിക സംഘടനകളുടെ സ്ഥിതി നോക്കാം...
സാമുദായിക നേതൃത്വം നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥി എന്ന പേരിനു വേണ്ടി സാമുദായിക നേതാക്കന്മാരുടെ വീടുപടിക്കല്‍ കാവല്‍ കിടക്കാന്‍ വരെ ചില നേതാക്കന്മാര്‍ തയ്യാറാണ്. അങ്ങിനെ വന്ന പലരും, കഴിഞ്ഞ തെരഞ്ഞടുപ്പില്‍ തോറ്റു തോപ്പിയിട്ടും ഉണ്ട്. എന്നിട്ടും, ഞങ്ങള്‍ ആണ് കേരളം ഭരിക്കുന്നത് എന്ന ഒരു ധാര്‍ഷ്ട്യം പൊതുവേ എല്ലാ സാമുദായിക നേതാക്കന്മാരും കാട്ടി വരുന്നു. സൌമ്യമായി സംസാരിക്കുന്ന ഒരു സാമുദായിക നേതാവിനെ കണ്ടു കിട്ടാന്‍ പ്രയാസം ആയി വരുന്നു. 

കേരളത്തില്‍ എല്ലാ സാമുദായിക സംഘടനകളും, വലിയ കച്ചവട സ്ഥാപനങ്ങള്‍ ആണ്. കോളേജ്, സ്കൂള്‍, ആശുപത്രികള്‍, പ്രൊഫഷണല്‍ കോളേജ്, അനാഥ ആലയങ്ങള്‍, ബ്ലേഡ് കമ്പനി, ഹോസ്റ്റല്‍ അങ്ങിനെ സാമുദായിക സംഘടനകള്‍ കുത്തക ആക്കി വെച്ചിരിക്കുന്ന മേഖലകള്‍ അനവധി ആണ്. ക്യാബിനെറ്റില്‍ സ്വന്തക്കാര്‍ ഇല്ലെങ്കില്‍, സ്വന്തം കച്ചവട താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുമോ എന്നുള്ള പേടിയില്‍ കവിഞ്ഞ ഒരു  ആശങ്കയും സാമുദായിക നേതൃത്വങ്ങള്‍ക്ക് ഇല്ല. ശക്തരായ മന്ത്രിമാര്‍ അധികാരത്തില്‍ വരുന്നത്, അവരുടെ തന്നിഷ്ടം നടപ്പില്‍ വരുത്തുന്നത് തടയും എന്നും ഈ സംഘടനകള്‍ ഭയക്കുന്നു. രാഷ്ട്രീയ നേതൃത്വവും സാമുദായിക നേതൃത്വവും തമ്മില്‍ ഉള്ള "അന്തര്‍ധാരകള്‍", ജനം തിരിച്ചറിയാതെ ഇരിക്കാന്‍ ഉള്ള ചെപ്പടി വിദ്യകള്‍ മാത്രമാണ് പോര്‍വിളികളും, മറുപടികളും. 


ഈ സംസ്ഥാനത്തിന്റെ  പൊതുസമൂഹത്തിന്നെ നോക്കി കൊഞ്ഞനം കുത്തുകയാണ് വിടെത്തെ പാര്‍ട്ടികളും സംഘടനകളും. ഈ സ്ഥിതി മാറാന്‍, പൊതു സമൂഹം കൂടി വിചാരിക്കണം. ജാതിക്കും, മതത്തിനും അപ്പുറം, രാഷ്ട്രീയമായി കാര്യങ്ങള്‍ നോക്കി കാണുന്നവരാണ് നമ്മള്‍ എന്ന് ഇവിടത്തെ രാഷ്ട്രീയ നേതൃത്വത്തെ മനസ്സിലാക്കി കൊടുക്കേണ്ട സ്ഥിതി വിശേഷം സംജാതമായിടുണ്ട്. നമ്മുടെ കടമ നിറവേറ്റാന്‍ നമ്മള്‍ തയ്യാറായില്ല എങ്കില്‍, ഈ നാട്ടിലെ ജനാധിപത്യം ദുര്‍ബലമാവും. ആ ദുസ്ഥിതി ഒഴിവാക്കാന്‍ നമുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം. 

ജയ് ഹിന്ദ്‌ !!!